Monday, December 21, 2020

ദൈവമക്കൾ

ജ്ഞാനധ്യാനം
2020 ഡിസംബർ 22

ദൈവമക്കൾ

"തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി."
യോഹന്നാന്‍ 1 : 12

സ്നാപകയോഹന്നാൻ വെളിപ്പെടുത്തിയ വെളിച്ചമായ മിശിഹായെ സുവിശേഷം പരിചയപ്പെടുത്തുന്നു...
വെളിച്ചത്തിനെതിരെ കണ്ണടച്ച് സ്വയം ഇരുട്ടിലേയ്ക്ക് നടന്ന് നീങ്ങിയ ഒരു പറ്റം മനുഷ്യർ അന്നുണ്ടായിരുന്നു ( ഇന്നും ) എന്ന യാഥാർഥ്യം സുവിശേഷത്തിന്റെ ആദ്യവാക്യങ്ങളിൽ തന്നെ യോഹന്നാൻ കുറിക്കുന്നു...
"അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല."
യോഹന്നാന്‍ 1 : 11
ജീവന്റെ ഉറവിടവും വെളിച്ചത്തിന്റെ നിറവും സമസ്ത സൃഷ്ടികളുടെയും കാരണഭൂതനുമായ ദൈവവചനം മനുഷ്യനായി പിറന്ന് അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് സമ്മാനിക്കുന്ന അഭിഷേകവെളിച്ചം സ്വീകരിക്കാൻ വിനയമില്ലാതെ പോയ യഹൂദരുടെ ചരിത്രം ഇന്നും ആവർത്തിക്കപ്പെടുന്നു...
വചനം മനുഷ്യനായി പിറന്ന പുൽക്കൂട്ടിലേയ്ക്ക് എത്താൻ മാത്രം ആട്ടിടയന്മാരെപ്പോലെ വിനയവും ജ്ഞാനികളെപ്പോലെ അന്വേഷണത്തിന്റെ തുറവിയും ഉള്ളവർക്ക് ദൈവമക്കൾ എന്ന അഭിധാനം സ്വന്തമാക്കാം...
സ്വാർത്ഥതയുടെയും തന്നിഷ്ടങ്ങളുടേയും കണക്ക് പൂരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കൊട്ടാരങ്ങളുടെ സുരക്ഷിതത്വത്തിൽ സുഖം കണ്ടെത്തുന്ന ഹേറോദേസുമാർക്ക് പുൽക്കൂട്ടിൽ പിറന്ന ഉണ്ണി മിശിഹാ സ്വസ്ഥത കെടുത്തും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, December 20, 2020

വചനമായ ദൈവം

ജ്ഞാനധ്യാനം
2020 ഡിസംബർ 21

വചനമായ ദൈവം

"ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല."
യോഹന്നാന്‍ 1 : 5

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് തത്വശാസ്ത്ര വിചിന്തനങ്ങളുടെ സഹായത്തോടെ മനുഷ്യാവതാര രഹസ്യം അവതരിപ്പിക്കുന്നു...
തത്വശാസ്ത്രത്തിന്റെ ബൗദ്ധികമായ മണ്ഡലങ്ങളിൽ വ്യാപാരിക്കുന്നവർക്ക് കൂടി മനസിലാകുന്നതിനു വേണ്ടിയാകണം ആ കാലഘട്ടത്തിന്റെ പ്രബലമായ ചിന്താധാരയുടെ സഹായത്തോടെ യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്...
പ്രപഞ്ചോല്പത്തിയുടെ നിദാനമാണ് "ലോഗോസ്" എന്ന് വിശ്വസച്ചിരുന്ന ഗ്രീക്ക് തത്വശാസ്ത്രജ്ഞർക്ക് മനസിലാകുന്ന ഭാഷ സുവിശേഷകൻ തെരെഞ്ഞെടുത്തു...
സൃഷ്ടികളുടെ കാരണഭൂതനായ വചനം മനുഷ്യനാകുന്ന ദൈവീക രഹസ്യത്തെ വ്യാഖ്യാനിക്കാൻ പശ്ചാത്തലം ഒരുക്കുന്ന യോഹന്നാൻ വചനത്തിന് നൽകുന്ന വിശേഷണങ്ങളാണ് നമ്മുടെ ജ്ഞാനധ്യാനത്തിനാധാരം...

1. സമസ്ത സൃഷ്ടികളുടെയും ഉറവിടം
2. ജീവന്റെ നിദാനം
3. ഇരുളിന് കീഴടക്കാൻ സാധിക്കാത്ത വെളിച്ചം

വചനം മനുഷ്യനാകുമ്പോഴും സാവിശേഷതകൾക്ക് മാറ്റമില്ല എന്നതാണ് നമ്മുടെ സുവിശേഷം...
ഒരു അന്ധകാരത്തിനും കീഴടക്കാൻ സാധിക്കാത്ത, മൃതമായ ജീവിതാവസ്ഥകളിൽ ജീവൻ പകരുന്ന വചനം മനുഷ്യനായി കാലിത്തൊഴുത്തിൽ പിറക്കുമ്പോൾ അവിടുത്തെ മുന്നിൽ എത്താനുള്ള വിനയത്തിന് വേണ്ടിയാണെന്റെ പ്രാർത്ഥന...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, December 15, 2020

ഒന്നുകിൽ ദൈവം അല്ലെങ്കിൽ ധനം

ജ്ഞാനധ്യാനം

2020 ഡിസംബർ 16


ഒന്നുകിൽ ദൈവം അല്ലെങ്കിൽ ധനം


"ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല."

ലൂക്കാ 16 : 13


സുവിശേഷവായനയിൽ പണക്കൊതിയരായ ഫരിസയർ ഈശോയെ പുച്ഛിച്ചു എന്നൊരു വാക്യമുണ്ട്...

ഫരിസേയരുടെ പല കാപട്യങ്ങളും തുറന്ന് കാണിക്കുന്ന ഈശോ അവരുടെ പണക്കൊതിയെ ചോദ്യം ചെയ്തതിന്റെ പ്രതികരണമാണ് അവരുടെ പുച്ഛം നിറഞ്ഞ പരിഹാസം എന്ന് വ്യക്തം...

'ഉള്ള കാര്യം പറഞ്ഞാൽ കള്ളന് തുള്ളൽ ' എന്ന മലയാളം പഴംചൊല്ല് ഫരിസേയരുടെ പ്രതികരണത്തിന് നന്നായി വഴങ്ങുന്നുണ്ട്...

വിരുദ്ധദ്രുവങ്ങളിലുള്ള വ്യതിരിക്തമായ രണ്ട് യഥാർഥ്യങ്ങളെ സേവിക്കുന്നതിൽ അപകടമുണ്ട് എന്നാണ് ഈശോയുടെ പ്രബോധനം...

പണം തിന്മയാണ് എന്നൊന്നുമല്ല ഈശോ പറഞ്ഞത്...

ഈ സുവിശേഷഭാഗം പണത്തിനെതിരാണ് എന്ന വ്യാഖ്യാനം ശരിയാണ് എന്ന് വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ട്...

പണത്തിന്റെ വിനിമയത്തിൽ സംഭവിക്കുന്ന അപകടത്തെയാണ് ഈശോ ചോദ്യം ചെയ്യുന്നത്...

ധനികനായ യുവാവിനോട് ഈശോ പറഞ്ഞത് ഒന്ന് ശ്രദ്ധിക്കണം...

"ഈശോ സ്‌നേഹപൂര്‍വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക്‌ ഒരു കുറവുണ്ട്‌. പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക."

മര്‍ക്കോസ്‌ 10 : 21

അവന്റെ സമ്പത്ത് അനുഗ്രഹം തന്നെയാണ്... പങ്ക് വയ്ക്കപ്പെടാത്ത ധനവും സമ്പത്തുമാണ് ആത്മനാശത്തിന് കാരണമാകുന്നത് എന്നർത്ഥം...

സമ്പത്തും കഴിവുകളും ധനവും എല്ലാം ദൈവദാനമായി കാണുന്നവന് ദൈവാന്വേഷണം എളുപ്പമുള്ളതാകും...

ഉള്ളതൊക്കെയും പങ്ക് വയ്ക്കാൻ മനസാകുന്നവന് ദൈവത്തെ സേവിക്കാനും സാധിക്കും...

✍️അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, December 14, 2020

കർത്താവിന് വഴിയൊരുക്കുന്നവൻ

ജ്ഞാനധ്യാനം
2020 ഡിസംബർ 15

കർത്താവിന് വഴിയൊരുക്കുന്നവൻ

"ഇവനെപ്പറ്റിയാണ്‌ ഏശയ്യാപ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്‌: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം - കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍."
മത്തായി 3 : 3

സഖറിയയ്ക്കും എലിസബത്തിനും വർദ്ധക്യത്തിൽ ദൈവം സമ്മാനിച്ച "ദൈവം കരുണാപൂർവ്വം നൽകിയ സമ്മാനം " എന്നർത്ഥം വരുന്ന യോഹന്നാൻ തന്റെ ദൗത്യം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുവിശേഷമാണ് ജ്ഞാനധ്യാനത്തിനാധരം...
ഏശയ്യാ പ്രവചിച്ചത് പൂർത്തിയാകുന്നു... കർത്താവിന് വഴിയൊരുക്കുവിൻ, അവിടുത്തെ പാതകൾ നേരായക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്ന ശബ്ദമായി ഒരാൾ വരും എന്ന് ആരുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് ഏശയ്യാ പ്രവചിച്ചത് സ്‌നേപകയോഹന്നാണിൽ പൂർത്തിയാകുന്നു...
യോഹന്നാനെക്കുറിച്ച് എഴുതപ്പെട്ട സുവിശേഷസാക്ഷ്യങ്ങൾ കണ്ടെത്തി ജ്ഞാനധ്യാനം തുടരാം...
യോഹന്നാനുവേണ്ടി മത്തായി സുവിശേഷകർ കരുതി വയ്ക്കുന്ന വിശേഷമായ വിവരണങ്ങൾ  എന്തൊക്കെയാണ് ?

1. കർത്താവിന് വഴിയൊരുക്കുവിൻ എന്ന് വിളിച്ചു പറയുന്ന ശബ്ദമായി മാറിയവൻ 
2. പാപമോചനത്തിനുള്ള അനുതാപത്തിന്റെ സുവിശേഷം പ്രാഘോഷിച്ചവൻ
3. ദൈവജനത്തെ അനുതാപത്തിന്റെ സ്‌നാനത്തിലേയ്ക്ക് നയിച്ചവൻ
4. ലളിതമായ ഭക്ഷണക്രമവും ജീവിതചര്യയും പുലർത്തിയവൻ
എല്ലാ വിശേഷണങ്ങളും എന്റെ ആത്മീയ ജീവിതത്തിന്റെ പാപ്പരത്വത്തെ വെല്ലുവിളിക്കുന്നു....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, December 13, 2020

നല്ല വൃക്ഷത്തിലെ നല്ല ഫലങ്ങൾ

ജ്ഞാനധ്യാനം
2020 ഡിസംബർ 14

നല്ല വൃക്ഷത്തിലെ നല്ല ഫലങ്ങൾ

"നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌."
ലൂക്കാ 6 : 45

ലളിതമായ രൂപകങ്ങൾ ഉപയോഗിച്ച് ആത്മീയ ജീവിതത്തിലെ അർത്ഥവത്തായ രഹസ്യങ്ങൾ കൈമാറുന്ന ഈശോയുടെ പ്രബോധനരീതി വീണ്ടും അത്ഭുതപ്പെടുത്തുന്നു...
ഒരു വ്യക്തിയുടെ നന്മ അളക്കപ്പെടുന്നത്  അയാളുടെ സംസാരഭാഷയെക്കൂടി  ആധാരമാക്കിയാണ് എന്നതാണ് ഈശോയുടെ പ്രബോധനം...
സംസാരഭാഷയിലും അനുദിനജീവിതവ്യാപാരങ്ങളിലും വികലതകൾ ഉള്ള എന്റെ ആത്മീയ ജീവിതം കുറേ അധികം തിരുത്തലുകൾക്ക് വിധേയമാകേണ്ടതുണ്ട്...
നന്മ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷമാകാത്ത ജീവിതത്തെ വിശേഷിപ്പിക്കാൻ ചീത്ത വൃക്ഷം എന്ന രൂപകമാണ് ഈശോ പരിചയപ്പെടുത്തുന്നത്...
ദിവസവും ആത്മീയ പരിസരങ്ങളിൽ വ്യാപാരിച്ചിട്ട് പോലും ചീത്ത വൃക്ഷം എന്ന സുവിശേഷവിശേഷണത്തിൽ നിന്നും അകലം പാലിക്കാൻ മാത്രം കുലീനത  ജീവിതത്തിന് കൈവരുന്നില്ല എന്നതാണ് ഉള്ളിലെ ആത്മസംഘർഷം...
സംസാരഭാഷയുടെ വിശുദ്ധിക്ക് വേണ്ടിയാണെന്റെ പ്രയത്നം...
"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. "
ജറെമിയാ 15 : 19
ഈശോയെ, പറഞ്ഞ വാക്കുകളുടെയും ചെയ്ത പ്രവർത്തികളുടെയും പേരിൽ ജീവിതത്തിന്റെ നന്മ അളക്കപ്പെടുമ്പോൾ നല്ല വൃക്ഷം എന്ന അഭിധാനത്തിന് യോഗ്യനാകത്തക്ക വിധം കുലീനമായി നടന്ന് നീങ്ങാൻ അങ്ങ് തന്നെ എന്റെ കരങ്ങൾ പിടിക്കണമേ 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, December 12, 2020

സ്നാപക യോഹന്നാൻ

ജ്ഞാനധ്യാനം
2020 ഡിസംബർ 13

സ്നാപക യോഹന്നാൻ

"കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു."
ലൂക്കാ 1 : 66

വന്ധ്യത ദൈവശാപമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന ഒരു കാലത്ത് മക്കളില്ലാത്തതിന്റെ ആത്മനൊമ്പരം ഏറ്റുവാങ്ങേണ്ടി വന്നവരായിരുന്നു എലിസബത്തും ഭർത്താവ് സഖറിയയും...
ലൂക്കാ സുവിശേഷകൻ അവരെ വിവരിക്കുന്നത് "നീതിനിഷ്ഠരും കല്പനകൾ കുറ്റമറ്റവിധം പാലിക്കുന്നവരും " എന്നാണ്...
ദൈവസന്നിധിയിൽ നീതിപൂർവ്വം വർത്തിച്ചിട്ടും ദൈവം ഒരു കുറവ് അവരുടെ ജീവിതത്തിൽ അവശേഷിപ്പിച്ചു...
അവിടുത്തെ പദ്ധതികൾ നമുക്കാഗ്രഹ്യമാണ്...
ജീവിച്ചിരുന്ന സമൂഹം എലിസബത്തിന്റെ വന്ധ്യതയെ ദൈവശിക്ഷയായി വ്യാഖ്യാനിച്ചപ്പോൾ ദൈവം അവളെ രക്ഷകന് വഴിയൊരുക്കുന്നവന്റെ അമ്മയാകാൻ തെരെഞ്ഞെടുത്തു...
കാലങ്ങളായി ആരും അറിയാതെ ഉള്ളിൽ സൂക്ഷിക്കുന്ന എന്റെ സങ്കടങ്ങൾ തീർക്കുന്ന കണ്ണീർകണങ്ങളിൽ ദൈവപരിപാലനയുടെ മഴവില്ല് തെളിയുന്നത് കാണുന്നു...
എന്റെ കുറവുകൾ പോലും ദൈവം അവിടുത്തെ പദ്ധതികൾ പൂർത്തിയാക്കാനുള്ള നിമിത്തമാക്കി മാറ്റുന്നു...
"ദൈവം കരുണാപൂർവ്വം നൽകിയ സമ്മാനം" എന്നർത്ഥം വരുന്ന യോഹന്നാന്  എലിസബത്ത്‌ ജന്മം നൽകുമ്പോൾ ഭർത്താവ് സഖറിയ മൗനത്തിലായിരുന്നു...
പുരോഹിത ശുശ്രൂഷ നടത്തുമ്പോൾ ലഭിച്ച വെളിപാട് പോലും വിശ്വസിക്കാൻ സാധിക്കാത്ത വിധം കണ്ണുകൾ മൂടപ്പെട്ടിരുന്നത് കൊണ്ട് ദൈവം അയാളെ മൗനത്തിലേയ്ക്ക് വിളിച്ചതാണ്...
ദൈവീകപദ്ധതികൾ തിരിച്ചറിയാൻ മാത്രം പക്വത നേടാൻ മൗനം ആണ് ഏറ്റവും നല്ല ഔഷധം...
കുഞ്ഞിന് പേരിടുന്ന സമയമായപ്പോൾ സഖറിയ എന്ന പേര് നൽകേണ്ട പാരമ്പര്യം തെറ്റിച്ചുകൊണ്ട് യോഹന്നാൻ എന്ന പേര് മതി എന്നായി എലിസബത്ത്...
ഊമനായിരുന്നിട്ടും എലിസബത്തിന്റെ മനസ്സിൽ ദൈവം തോന്നിപ്പിച്ച "യോഹന്നാൻ " എന്ന പേര് പോലും തിരിച്ചറിയാൻ മാത്രം സഖറിയയുടെ ഉൾക്കണ്ണ് തുറക്കപ്പെട്ടു...
ഇപ്പോൾ ഇരുവർക്കുമറിയാം ദൈവം കരുണപൂർവ്വം സമ്മാനിച്ച കുഞ്ഞിനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത് എന്ന്...
നീതിനിഷ്ഠരും കല്പനകളിൽ  കുറ്റമറ്റവിധം  വ്യാപരിക്കുന്നവരുമായ
ദമ്പതികൾക്ക് കുറവുകൾ ഉണ്ടെങ്കിലും അവരുടെ മക്കൾ "പരിശുദ്‌ധാത്‌മാവിൽ നിറഞ്ഞവരും ദൈവത്തിന്റെ കരം കൂടെയുള്ളവരും ആകുന്നു " എന്നതാണ് ജ്ഞാനനധ്യാനം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, December 10, 2020

സ്തോത്രഗീതം

ജ്ഞാനധ്യാനം
2020 ഡിസംബർ 11

സ്തോത്രഗീതം

"അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും."
ലൂക്കാ 1 : 48

ദൈവദൂതന്റെ അരുളപ്പാട് സ്വീകരിച്ചപ്പോൾ മറിയം അസ്വസ്ഥയായിരുന്നു...
അത്യുന്നതന്റെ ശക്തി ആവസിക്കും എന്ന ഉറപ്പ് ദൂതൻ നൽകിയപ്പോളാണ് മറിയത്തിന്റെ  കലങ്ങിയിരുന്ന മനസ്സ് തെളിഞ്ഞത്...
കേട്ടപ്പോൾ ആദ്യം അത്ര മംഗളകരമല്ലാതിരുന്ന വാർത്ത മറിയം മംഗളവാർത്തയാക്കി മാറ്റി...
അസ്വസ്ഥത ഉള്ളിൽ നിറയുമ്പോഴും അത്യുന്നതന്റെ ശക്തിയുടെ ആവാസത്തെകുറിച്ച് തിരിച്ചറിവ് ലഭിച്ച മറിയം പാട്ട് പാടിയാണ് ദൈവത്തെ സ്തുതിക്കുന്നത്...
താഴ്മയുള്ളവരെ കടാക്ഷിക്കുകയും എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ വീശിഷ്ടവിഭവങ്ങൾ കൊണ്ട് സമ്പന്നരാക്കുകയും അഹങ്കാരികളെ ചിതറിക്കുകയും സമ്പന്നരെ വെറും കൈയോടെ പറഞ്ഞയക്കുകയും ചെയ്യുന്ന ദൈവനീതിയാണ് സ്തോത്രഗീതത്തിന്റെ പ്രതിപാദ്യം...
എളിമയും താഴ്മയും കൈമുതലായവർക്ക് ദൈവകരുണയുടെ സംരക്ഷണം ലഭിക്കും എന്നതാണ് സ്തോത്രഗീതത്തിലെ സുവിശേഷം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, December 9, 2020

മറിയത്തിന്റെ അഭിവാദനം

ജ്ഞാനധ്യാനം
2020 ഡിസംബർ 10

മറിയത്തിന്റെ അഭിവാദനം

"മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി."
ലൂക്കാ 1 : 41

രണ്ട് ഗർഭവതികളുടെ കൂടിക്കാഴ്ചയാണ് ഇന്നത്തെ ജ്ഞാനധ്യാനത്തിനാധാരം...
രക്ഷകന്റെ അമ്മയായ മറിയവും രക്ഷകന് വഴിയൊരുക്കിയ സ്നാപകന്റെ അമ്മയായ എലിസബത്തും കണ്ടുമുട്ടുന്നു...
ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കാൻ ദീർഘദൂരം നടന്ന് മറിയം എത്തുന്നു...
ദൈവദൂതന്റെ അരുളപ്പാടും അത്യുന്നതശക്തിയുടെ ആവാസവും സ്വീകരിച്ച മറിയത്തിന് എലിസബത്തിന്റെ വീട്ടിലേയ്ക്കുള്ള ദീർഘ ദൂര യാത്ര ഒരു ഭാരമായിരുന്നില്ല...
ദൈവാനുഭവം ശുശ്രൂഷയിലേയ്ക്ക് ഒരാളെ നയിക്കുന്നു എന്നതിന്റെ സുവിശേഷ ഭഷ്യമാണിത്...
സഹായം എത്തിക്കാനും ശുശ്രൂഷ ചെയ്യാനും പ്രേരിപ്പക്കാത്ത പ്രാർത്ഥനകളും ധ്യാനങ്ങളും സത്യസന്ധമാണോ എന്ന് സംശയിക്കണം...
ശുശ്രൂഷിക്കാനായി എത്തിയ മറിയത്തിന്റെ അഭിവാദനം കേട്ട മാത്രയിൽ എലിസബത്ത് പരിശുദ്‌ധാത്‌മാവിൽ നിറഞ്ഞു...
മറിയം സന്ദർശനത്തിനെത്തുന്ന ജീവിതങ്ങളിൽ 
പരിശുദ്‌ധാത്‌മാവ് നിറയും എന്നതിന്റെ ഉത്തമസാക്ഷ്യം...
അമ്മേ, മറിയമേ... അമ്മ ഞങ്ങളെയും സന്ദർശിക്കണേ...
ഞങ്ങളും പരിശുദ്‌ധാത്‌മാവിൽ നിറയട്ടെ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, December 1, 2020

ഞാൻ ഒറ്റയ്ക്കല്ല

ജ്ഞാനധ്യാനം
2020 ഡിസംബർ 2

ഞാൻ ഒറ്റയ്ക്കല്ല

"എന്നെ അയച്ചവൻ എന്നോട് കൂടെയുണ്ട്. അവിടുന്ന്‌ എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക്‌ ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു."
യോഹന്നാന്‍ 8 : 29

അയക്കപ്പെട്ടവന്റെ ഊർജ്ജം അയച്ചവൻ കൂടെയുണ്ട് എന്നതാണ്...
പിതാവായ ദൈവത്തിന്റെ കാരുണ്യവും സ്നേഹവും നമുക്ക് നൽകാൻ അയക്കപ്പെട്ട ഈശോ അവിടുത്തെ ഊർജ്ജ സ്രോതസ്സ് കൂടെയുള്ള പിതാവിന്റെ നിറസാനിധ്യമാണ് എന്ന് വെളിപ്പെടുത്തുന്നു...
ഈ ഒരു വിശ്വാസത്തിലേയ്ക്കും ഉറപ്പിലേക്കുമാണ് ജീവിതം വളരേണ്ടത്...
"ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്ന്‌ പിതാവ് ജ്ഞാനാസ്നാന നേരം സാക്ഷ്യപ്പെടുത്തിയതിന്റെ ഓർമ്മയിൽ ഈശോ സംസാരിക്കുന്നത് പോലെ...
പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന പ്രിയപുത്രനാണ് അവിടുന്ന് എന്നതാണ് ഈശോയുടെ അഭിമാനം...
സുവിശേഷസത്യത്തിന്റെ കാവൽക്കാരായി നിയോഗിക്കപ്പെടുന്നവർക്കും  സുവിശേഷത്തിന്റെ സന്ദേശവാഹകരായി അയക്കപ്പെടുന്നവർക്കും ഈശോ വിലയേറിയ പാഠം നൽകുന്നു...
അയക്കപ്പെട്ടവർ അയച്ചവന്റെ കൈ പിടിച്ചേ യാത്ര പോകാവൂ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 30, 2020

സഖറിയ

ജ്ഞാനധ്യാനം
2020 ഡിസംബർ 1

സഖറിയ

"യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല."
ലൂക്കാ 1 : 20

മനോജ്ഞമായ രണ്ട് ജനന അറിയിപ്പുകളോടെയാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നത്...
രക്ഷകനായ ഈശോ മിശിഹായുടെയും അവിടുത്തേയ്ക്ക് വഴിയൊരുക്കിയ സ്‌നേപകയോഹനാന്റെയും ജനന അറിയിപ്പുകൾ...
പുരോഹിതനായ സഖറിയ ബലിപീഠത്തിൽ ധൂപം അർപ്പിക്കുമ്പോഴാണ് ദൂതൻ പ്രത്യക്ഷപ്പെടുന്നത്...
പൗരോഹിത്യത്തിന്റെ ഉന്നത നിയോഗം പേറുന്നവന് ബലിപീഠത്തിൽ പുരോഹിത ശുശ്രൂഷ ചെയ്യുമ്പോൾ ലഭിക്കുന്ന ദൈവീക അരുളപ്പാടുകൾ തിരിച്ചറിയാൻ സാധിക്കാതെ പോകുമ്പോൾ പിന്നെ ദൈവം അയാളെ മൗനിയാക്കും...
അതൊരു ശിക്ഷയായി ദുർവാഖ്യാനം ചെയ്യരുതേ...
യഥാർത്ഥത്തിൽ, അതൊരു ശിക്ഷണമാണ്...
ഇനിയുള്ള അയാളുടെ മൗനം ദൈവത്തെ മാത്രം കാണാനും അവിടുത്തെ സ്വരം മാത്രം കേൾക്കാനും സഹായിക്കും...
രക്ഷകന് വഴിയൊരുക്കുന്നവന്റെ പിതാവാകുമ്പോൾ അയാൾ ദൈവത്തോടൊത്ത് മാത്രം നേരം പങ്കിടേണ്ടതുണ്ട്...
ദൈവീക പദ്ധതിയുടെ നിയോഗങ്ങൾ ഏറ്റെടുക്കുന്നവർക്കെല്ലാം ഇങ്ങനെ ഒരു മൗനകാലം അനിവാര്യമാണ്...
ബലിപീഠത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ മൗനം സഹായിക്കും....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, November 29, 2020

മനുഷ്യരെ പിടിക്കുന്നവർ

ജ്ഞാനധ്യാനം
2020 നവംബർ 30

മനുഷ്യരെ പിടിക്കുന്നവർ

"ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും."
മത്തായി 4 : 19

മീൻ പിടിച്ചു കൊണ്ടിരിക്കുന്ന പത്രോസിന്റെയും അന്ത്രയോസിന്റെയും അടുത്ത് ഈശോ എത്തി...
കൂടെ കൂട്ടാൻ മാത്രം നൈർമല്യവും വിശ്വസ്ഥതയും വിനയവും മുക്കുവർക്കുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം അവിടുന്ന് കടൽക്കരയിൽ മുക്കുവരെ തപ്പി ഇറങ്ങിയത്...
ദൈവത്തിന്റെ തെരെഞ്ഞെടുപ്പുകളുടെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല...
കുറവുകളും ബലഹീനതകളും ഉള്ളവരെ തന്നെ തെരഞ്ഞു പിടിച്ച് ദൈവാരാജ്യവേലയുടെ അമരക്കാരാക്കുന്ന അത്ഭുതമാണ് തെരെഞ്ഞെടുപ്പുകൾ...
മീൻ പിടിക്കുന്നവരുടെ മുന്നിൽ വയ്ക്കുന്ന നിയോഗം എത്ര കുലീനമാണ്...
മനുഷ്യരെ പിടിക്കുക...
ആത്മക്കളുടെ രക്ഷ സാധിതമാക്കുക എന്ന് തന്നെയാനർത്ഥം...
വിളി കിട്ടിയ ഉടനെ എല്ലാം ഉപേക്ഷിച്ച് അവർ അവിടുത്തെ അനുഗമിച്ചു...
ഇപ്പോൾ ഉടനടി അനുഗമിക്കുന്നവർ വീണ്ടും ഇടറി പോകുമെന്നും ബലഹീനതകളുടെ പഴയ വഴികളിൽ  എത്തിച്ചേരുമെന്നും എല്ലാം ഈശോയ്ക്ക് നന്നായി അറിയാം...
എന്നിട്ടും അവിടുത്തേയ്ക്ക് അവരെ മതി...
മനസ് കൊണ്ടും ആത്മാവ് കൊണ്ടും അവിടുത്തെ അനുഗമിക്കുകയും ഒപ്പം  ബലഹീനതകളുടെ അപൂർണ്ണതകളിലേയ്ക്ക് വഴുതിപ്പോവുകയും ചെയ്യുമ്പോൾ നെഞ്ചത്ത് കൈ വച്ച് "കർത്താവേ, അങ്ങ് എല്ലാം അറിയുന്നുവല്ലോ" എന്ന് ഏറ്റ് പറഞ്ഞ് കരയുന്ന പത്രോസിനെപ്പോലെയുള്ള പച്ച മനുഷ്യരെത്തന്നെയാണ് ഈശോയ്ക്ക് വേണ്ടത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, November 28, 2020

ദൈവത്തിന്റെ സമയം

ജ്ഞാനധ്യാനം
2020 നവംബർ 29

ദൈവത്തിന്റെ സമയം

"അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത്‌ വന്‌ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു."
ലൂക്കാ 1 : 6 - 7

ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായ രണ്ട് ദമ്പതികൾ...
സക്കറിയായും  എലിസബത്തും...
നീതിനിഷ്ഠരായിരുന്നിട്ടും അവർക്ക് ഒരു കുറവുണ്ടായിരുന്നു...
എലിസബത്ത്‌ വന്ധ്യ ആയിരുന്നത് കൊണ്ട് മക്കൾ ഇല്ലാത്തതിന്റെ വേദനയിലായിരുന്നു അവർ...
പ്രായം കവിഞ്ഞതിനാൽ ഗർഭധാരണത്തിനുള്ള സാധ്യതയും ഇല്ലാത്ത സാഹചര്യം...
വന്ധ്യത ദൈവശിക്ഷയായി വ്യാഖ്യാനിച്ച പഴയനിയമ പശ്ചാത്തലവും കൂടി ഓർമ്മിക്കണം...
നീതിനിഷ്ഠരായി ജീവിക്കുന്നവരുടെ വഴികളിൽ പോലും ദൈവം ചില കുറവുകൾ അവശേഷിപ്പിക്കുന്നു...
കുഞ്ഞില്ലാത്തതിന്റെ കുറവ് കാരണം പതിറ്റാണ്ടുകൾ സങ്കടത്തിലായിരുന്ന ഈ ദമ്പതികളെക്കുറിച്ച് ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു...
കണ്ട് നിന്നിരുന്നവരും കൂടെ വസിക്കുന്നവരും ആ കുറവിനെ ദൈവശിക്ഷയായി വ്യാഖ്യാനിച്ചപ്പോൾ ദൈവം ആ കുറവിനെ രക്ഷകരവഴികളിലെ അത്ഭുതകരമായ അടയാളമാക്കി മാറ്റി...
തക്ക സമയത്ത് ദൈവം ഇടപെടും എന്നതിന്റെ സുവിശേഷ സാക്ഷ്യമാണ് സഖറിയയുടെയും എലിസബത്തിന്റെയും ജീവിതം...
"ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌."
1 പത്രോസ് 5 : 6

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, November 26, 2020

ദേവാലയം

ജ്ഞാനധ്യാനം
2020 നവംബർ 27

ദേവാലയം

"ഈശോ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു."
ലൂക്കാ 19 : 46

പൊതുവെ വളരെ സൗമ്യനായും അനുകമ്പയുള്ളവനുമായി പ്രത്യക്ഷപ്പെടുന്ന ഈശോയുടെ വ്യത്യസ്തമായ ഒരു മുഖമാണിന്ന് കാണുന്നത്...
ഏതൊന്നിനും അതാതിന്റെ ലക്ഷ്യവും ഉദ്ദേശശുദ്ധിയും ഉണ്ട്...
ഉദ്ദേശശുദ്ധിയിൽ വ്യതിയാനം വരുമ്പോൾ ദൈവം ഇടപെടുന്ന രീതിയാണ് നമ്മുടെ ധ്യാനവിഷയം...
കുടുംബത്തിനും വ്യക്തികൾക്കും ദേവാലയത്തിനും കലാലയത്തിനും സമർപ്പിതവിതത്തിനും പൗരോഹിത്യത്തിനും കുടുംബജീവിതങ്ങൾക്കും എല്ലാം ഒരു ഉദ്ദേശ്യവും നിയോഗവുമുണ്ട്...
അതിൽ വീഴ്ചകൾ വരുമ്പോൾ ഈശോ ചാട്ടയെടുക്കാൻ സാധ്യതകൾ ഏറെയാണ്...
ദേവാലയത്തിന്റെ പരിശുദ്ധി കളഞ്ഞുകുളിച്ചവർക്കെതിരെയാണ് ഈശോ ചാട്ടയെടുത്തത്...
ജീവിതത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുമ്പോൾ അത് വീണ്ടെടുക്കാൻ ദൈവം അനുവദിക്കുന്ന വഴികൾ വേദന നിറഞ്ഞതാണെങ്കിലും വിനയപൂർവം അത് സ്വീകരിച്ചേ മതിയാകൂ...
കാരണം, കളഞ്ഞ് പോയ പരിശുദ്ധി വീണ്ടെടുക്കാതെ ജീവിത നിയോഗം പൂർത്തിയാക്കാൻ സാധ്യമല്ല...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, November 25, 2020

വിശുദ്ധീകരണം

ജ്ഞാനധ്യാനം
2020 നവംബർ 26

വിശുദ്ധീകരണം

"അവരും സത്യത്താല്‍ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന്‌ അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു."
യോഹന്നാന്‍ 17 : 19

ഭൂമിയിൽ പൂർത്തിയാക്കാൻ ഏൽപ്പിക്കപ്പെട്ട മാനവരക്ഷാകർമ്മം എന്ന അതിശ്രേഷ്ഠമായ ദൗത്യം പൂർത്തിയാക്കി പിതാവിന്റെ പക്കലേയ്ക്ക് മടങ്ങിപ്പോകും മുമ്പ് ഈശോ പ്രാർത്ഥിക്കുന്നു...
ശിഷ്യർക്ക് വേണ്ടിയും ശിഷ്യർ മൂലം അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയും ഉള്ള ഈശോയുടെ പ്രാർത്ഥനയുടെ നിയോഗങ്ങൾ ലളിതമായി ഇങ്ങനെ സംഗ്രഹിക്കാം...

1. അവരെല്ലാവരും ഒന്നാകണം
2. അവർക്ക് സന്തോഷം ഉണ്ടാകണം
3. ദുഷ്ടനിൽ നിന്ന് അവർ സംരക്ഷിക്കപ്പെടണം
4. അവർ വിശുദ്ധീകരിക്കപ്പെടണം

അവരും വിശുദ്ധീകരിക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്ന ഈശോ കൂട്ടിച്ചേർക്കുന്നതാണ് ജ്ഞാനധ്യാന വിചാരം...
"അവർ വിശുദ്ധീകരിക്കപ്പെടാൻ ഞാൻ എന്നെതന്നെ വിശുദ്ധീകരിക്കുന്നു."
ഏൽപ്പിക്കപ്പെട്ട ദൈവജനത്തിന്റെ വിശുദ്ധീകരണത്തിന്റെ അടിസ്ഥാനം അജപാലകരുടെ വിശുദ്ധീകരണമാണ് എന്നതാണ് തിരിച്ചറിവ്...
സ്വയം വിശുദ്ധീകരിക്കപ്പെട്ടിട്ടേ വിശുദ്ധീകരണകർമ്മങ്ങളിൽ
ഏർപ്പെടാവൂ എന്നർത്ഥം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, November 24, 2020

തെറ്റുകൾക്ക് കാരണം

ജ്ഞാനധ്യാനം
2020 നവംബർ 25

തെറ്റുകൾക്ക് കാരണം

"ഈശോ  അവരോടു പറഞ്ഞു: വിശുദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?"
മര്‍ക്കോസ്‌ 12 : 24

ഈശോയെ വാക്കിൽ കുടുക്കാനും അവിടുന്നിൽ കുറ്റം കണ്ടെത്താനും തക്കം പാർത്തിരുന്ന സദുക്കായർ ഭാവനയിൽ വിരിയിച്ചെടുത്തു രൂപീകരിച്ച ചോദ്യങ്ങളുമായി അവിടുത്തെ സമീപിക്കുന്നു...
യഥാർഥ്യബോധമില്ലാത്ത ചോദ്യമായിട്ടും ഈശോ അവർക്ക് കൃത്യമായ മറുപടികൾ നൽകുന്നു...
അവരുടെ തെറ്റ് മാത്രമല്ല, തെറ്റിന്റെ കാരണം കൂടി ഈശോ വ്യക്തമാക്കുന്നു...
വിശുദ്ധലിഖിതത്തിലുള്ള അറിവില്ലായ്മയും ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസമില്ലായ്മയുമാണ് അവർക്ക് തെറ്റ് പറ്റാൻ കാരണം...
നമ്മുടെ കാര്യത്തിലും ശരിയാണത്...
ജീവിതത്തിലെ സകല തെറ്റുകൾക്കും കാരണം വിശുദ്ധ ലിഖിതത്തിലുള്ള അജ്ഞതയും ദൈവശക്തിയിലുള്ള വിശ്വാസക്കുറവുമാണ്...
"The ignorance of the Scripture is ignorance of Christ " എന്ന് വിശുദ്ധ ജെറോം പറഞ്ഞത് എത്രയോ ശരിയാണ്...
ദൈവശക്തിയിലുള്ള വിശ്വാസം ആഴപ്പെടുത്താനും വിശുദ്ധലിഖിതത്തിലുള്ള ജ്ഞാനം വർധിപ്പിക്കാനുമുള്ള കൃപയാണെന്റെ പ്രാർത്ഥന....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 23, 2020

ഈശോയെ തൊട്ടവൾ

ജ്ഞാനധ്യാനം
2020 നവംബർ 24

ഈശോയെ തൊട്ടവൾ

"പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്‌ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്‌തിട്ടും അവളുടെ സ്‌ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്‌തത്‌."
മര്‍ക്കോസ്‌ 5 : 26

സങ്കടങ്ങൾക്ക് ഒരു അറുതിയില്ലാത്തവിധം കഠിനമായ രോഗം അലട്ടിയ ഒരു പാവം സ്ത്രീ...
ഉത്തരം കിട്ടും എന്ന് വിചാരിച്ച ഇടങ്ങൾ വൈദ്യൻമാരുടെ ആലയങ്ങളായിരുന്നു...
എല്ലാവർക്കും വൈദ്യന്മാർ സൗഖ്യം കൊടുക്കുകയും ചെയ്തിരുന്നു...
പക്ഷെ, രക്തസ്രാവക്കാരിയുടെ കാര്യത്തിൽ ലോകത്തിലെ വൈദ്യൻമാരും അവരുടെ  മരുന്നുകളും പരാജയപ്പെട്ടു...
അവൾ ഈശോയെക്കുറിച്ച് കേട്ടിരുന്നു...
മനുഷ്യന്റെ പ്രയത്നങ്ങളും കണ്ടെത്തലുകളും പരാജയപ്പെടുമ്പോളും ഉത്തരങ്ങൾ നൽകുന്ന ഈശോ...
ജനക്കൂട്ടം തിക്കിഞെരുക്കുമ്പോൾ അവർക്കിടയിലൂടെ നടന്ന് ഈശോയേ തൊടാൻ മാത്രം വിശ്വാസത്തിന്റെ ആഴം ഉണ്ടായിരുന്ന ഒരു സ്ത്രീ...
എത്ര പരാജയപ്പെട്ടാലും അവസാനമെങ്കിലും ഈശോയെ കണ്ടെത്തെനായതാണ് അവളുടെ വിജയം...
ഈശോയെ തൊട്ട മാത്രയിൽ അവളുടെ രക്തസ്രാവം നിലച്ചു എന്നാണ് സുവിശേഷകന്റെ സാക്ഷ്യം...
പരിഹാരം കണ്ടെത്താനാവാത്ത സങ്കടങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവർക്ക് മനസ്സ് പതറാതെ കാത്തിരിക്കാൻ രക്തസ്രാവക്കാരി ഒരു പ്രേരകമാണ്...
അവിടുത്തെ തൊടാൻ മാത്രം വിശ്വാസവും ധൈര്യവും ഉള്ളിൽ നിറയുമ്പോൾ അവിടുന്നെന്നെയും തൊടും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, November 22, 2020

നിക്ഷേപം

ജ്ഞാനധ്യാനം
2020 നവംബർ 23

നിക്ഷേപം

"സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല."
മത്തായി 6 : 20

സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ളതാണ് ജീവിതം എന്ന് സ്വയം ഓർമ്മിപ്പിക്കാൻ സഹായകരമാകുന്ന സുവിശേഷമാണിത്...
നിക്ഷേപങ്ങൾ ശേഖരിക്കുന്നവരാണ് നാം...
ശേഖരിക്കുന്നവയ്ക്ക് അമർത്യതയുടെ സവിശേഷതകൾ ഉള്ളവയാണ് എന്ന് ഉറപ്പ് വരുത്തണം എന്നതാണ് ജ്ഞാനധ്യാനം നൽകുന്ന വെല്ലുവിളി...
തിരുസഭയുടെ പ്രബോധനങ്ങളിൽ "വിശുദ്ധരുടെ പുണ്യപ്രവർത്തികളാകുന്ന കൃപയുടെ ഭണ്ഠാരം" എന്നൊരു പഠനം ഉണ്ട്...
കൃപയുടെ ഭണ്ഠാരത്തിൽ നിക്ഷേപം കരുതി വയ്ക്കുന്നതാണ് യഥാർത്ഥ നിക്ഷേപം എന്നതാണ് മനസ്സിൽ ഉറപ്പിക്കേണ്ട പാഠം...
ആർക്കും മോഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ആത്മീയ നിക്ഷേപങ്ങൾ കൊണ്ടാണ് ജീവിതം സ്വർഗ്ഗരാജ്യയോഗ്യമാകുന്നത്...
വിശുദ്ധ കുരിയാക്കോസ് ഏലിയാസ് പിതാവിന്റെ ധ്യാനസല്ലാപങ്ങളിലെ കുറിപ്പ് ഇതിനോട് ചേർത്ത് ധ്യാനിക്കാം...
"ഓ, ദൈവശുശ്രൂഷിയായ ആത്മാവേ, നീ എന്ത് ചെയ്യുന്നു? എവിടേയ്ക്ക് പോകുന്നു? നീ ഇപ്പോൾ നടക്കുന്ന വഴി മോക്ഷത്തിൽ നിന്നെ എത്തിക്കുന്നതാണോ?" 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, November 21, 2020

വലതുഭാഗം

ജ്ഞാനധ്യാനം
2020 നവംബർ 22

വലതുഭാഗം


"കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോടരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
മത്തായി 22 : 44

രാജാധിരാജനായ ഈശോയെ സുവിശേഷം പരിചയപ്പെടുത്തുന്നു...
ദാവീദിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുമ്പോളും ദാവീദ് പോലും കർത്താവ് എന്ന് വിളിക്കുന്നു എന്ന സാക്ഷ്യം  ഈശോയുടെ രാജത്വത്തിന്റെ പ്രകടമായ അവതരണമാണ്...
സങ്കീർത്തനത്തിൽ നിന്നും കടമെടുത്ത് മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന ഒരു വചനത്തിലേയ്ക്ക് ജ്ഞാനധ്യാനം കേന്ദ്രീകരിക്കാം...
"ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
ശത്രുക്കളുടെ ആക്രമണം ഭയപ്പെടുന്നവർ എന്ത് ചെയ്യണം എന്നുള്ളതിന്റെ ഉത്തരമാണ് ഈ വചനം...
ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുക എന്നതാണ് ശത്രുവിനെ നേരിടാൻ ഉള്ള ഏക വഴി...
മർത്തയുടെയും മറിയത്തിന്റെയും വീട്ടിൽ വച്ച് ഈശോ "നല്ല ഭാഗം" എന്ന് വിശേഷിപ്പിച്ചതും മറിയം തെരെഞ്ഞെടുത്തതുമായ വഴി അതാണ്...
തിന്മയുടെ ശത്രു, പാപമോഹങ്ങളായി എന്റെ ഉള്ളിൽ കിടന്ന് ആത്മരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രു, ദൈവീകവഴികളിൽ നിന്നും എന്നെ അകറ്റുന്ന പിശാചാകുന്ന ശത്രു...
എല്ലാ ശത്രുക്കളെയും തോൽപ്പിക്കാൻ നമുക്ക് ദൈവത്തിന്റെ വലതുവശത്ത് ഇരിക്കാം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, November 20, 2020

ആശീർവാദം

ജ്ഞാനധ്യാനം
2020 നവംബർ 21

ആശീർവാദം

"എല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു."
ലൂക്കാ 9 : 17

കേട്ടിരിക്കുന്നവരോട് ഈശോയ്ക്കുള്ള കരുണയും ആർദ്രതയും മുഴുവൻ അടയാളപ്പെടുത്തുന്ന സുവിശേഷഭാഗമാണിത്...
ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ പഠിപ്പിച്ചും രോഗശാന്തി ആവശ്യമായിരുന്നവർക്ക് സൗഖ്യം നൽകിയും ഒരു പകൽക്കാലം മുഴുവൻ ഈശോ ജനത്തോടൊപ്പം ചിലവഴിച്ചു...
സായാഹ്നമായപ്പോൾ അവർക്ക് ഭക്ഷണം വാങ്ങാൻ ശിഷ്യർ പോകാൻ അനുവാദം ചോദിക്കുമ്പോൾ ആണ് ഈശോയുടെ ചോദ്യം?
" നിങ്ങളുടെ പക്കൽ എന്തുണ്ട്? "
ജീവിതത്തിൽ നേരിടുന്ന ഏത് പ്രതിസന്ധിയും ദൈവം നേരിടുന്നത് നമ്മുടെ കൈവശമുള്ളതിനെ മാനിച്ചുകൊണ്ടാണ് എന്നത് തിരിച്ചറിവാണ്...
"Great things happen when man mixes with God" എന്ന വാക്യം സുവിശേഷത്തിന്റെ അന്തരാർത്ഥം വെളിപ്പെടുത്തുന്നു...
ഉള്ളത് ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നവന് സമൃദ്ധി ലഭിക്കും എന്നതാണ് ജ്ഞാനധ്യാനം നൽകുന്ന ഉറപ്പ്...
സമയം, ആരോഗ്യം, കഴിവുകൾ...
ഒക്കെ.... എത്ര നിസ്സാരമായിക്കൊള്ളട്ടെ....
ദൈവത്തിന് കൊടുക്കാം...
അനേകായിരങ്ങളുടെ വിശപ്പകറ്റുന്ന ഈശോയുടെ സുവിശേഷവേലയിൽ എന്റെ നിസ്സാരതയ്ക്കും വിലയുണ്ട്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 16, 2020

സുവിശേഷവേല

ജ്ഞാനധ്യാനം
2020 നവംബർ 17

സുവിശേഷവേല

"അതിനുശേഷം ഈശോ പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു."
ലൂക്കാ 8 : 1

ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഈശോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിക്കുന്നു...
ദൈവത്തിന്റെ കരുണയും സ്നേഹവും അറിയിക്കാൻ സുവിശേഷവേല ജീവിതവ്രതമായി സ്വീകരിച്ചവർക്ക് അനുകരിക്കാവുന്ന മാതൃക ഈശോ കൈമാറുന്നു...
ചുറ്റിസഞ്ചരിക്കുന്നവൻ എന്നത് ഏൽപ്പിക്കപ്പെട്ട ദൈവീക നിയോഗത്തോട് അങ്ങേയറ്റം വിശ്വസ്തത പുലർത്തുന്നതിന്റെ അടയാളമാണ്...
സഞ്ചരിക്കുന്ന വഴികളിൽ ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികൾ, കാത്തിരിക്കുന്ന പരിഹാസശരങ്ങൾ, അനുഭവിക്കേണ്ടി വരുന്ന ആന്തരികസംഘർഷങ്ങൾ, ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രലോഭനങ്ങളുടെ ചൂണ്ടക്കൊളുത്തുകൾ...
നിയോഗം സുവിശേഷം അറിയിക്കുക എന്നതാണെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ചു ചുറ്റി സഞ്ചരിക്കാൻ ഈശോ തന്നെ കരം പിടിക്കും...
പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ എത്തി എന്നതായിരുന്നു അവിടുത്തെ സുവിശേഷവേലയുടെ സവിശേഷത...
എല്ലാവർക്കും രക്ഷ പകരുന്ന ഈശോയുടെ സുവിശേഷവേലയിൽ പങ്കാളിയാകുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളണം എന്ന് കൂടി ജ്ഞാനധ്യാനം ഓർമ്മിപ്പിക്കുന്നു....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, November 12, 2020

ചോദിക്കുവിൻ, ലഭിക്കും!

ജ്ഞാനധ്യാനം
2020 നവംബർ 13

ചോദിക്കുവിൻ, ലഭിക്കും!

കൃത്യത നിറഞ്ഞ ചോദ്യമുന്നയിക്കുന്ന തോമസ്. 
ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാൻ നേരമായി എന്ന് ഈശോ അറിയിക്കുമ്പോൾ "നീ എവിടേക്ക് പോകുന്നു എന്നറിഞ്ഞു കൂടാ, പിന്നെ വഴി എങ്ങനെ അറിയും? " എന്ന ചോദ്യം കൊണ്ട് "വഴിയും സത്യവും ജീവനും ഞാനാണ് " എന്ന ഈശോയുടെ ഉത്തരം വാങ്ങിയെടുത്ത തോമസ്. 
The right question from St. Thomas paved the way direct christological response from the Lord. 
ആഴമേറിയ ചില അന്വേഷണങ്ങൾക്ക് ആത്മീയതയിൽ വലിയ സ്ഥാനമുണ്ട് എന്നർത്ഥം. 
ദർശനവീട്, പുണ്യസങ്കേതം, തപസുഭവനം എന്നൊക്കയാണ് വലിയ പ്രിയോരച്ചൻ നമ്മുടെ ആശ്രമങ്ങൾക്ക് പേര് നൽകിയത്...
ആശ്രമത്തിൽ ചേരുന്നവർ  ദൈവത്തെ അന്വേഷിക്കുന്നവരുടെ കൂട്ടമാകണം എന്ന് അതിയായി ആഗ്രഹിച്ച ഒരാളുടെ സ്വപ്നമാണത്....
"എന്നാല്‍, അവിടെവച്ച്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെണ്ടത്തും."
നിയമാവര്‍ത്തനം 4 : 29
ആത്മീയമായ അന്വേഷണങ്ങളെ ഊർജ്ജിതപ്പെടുത്താൻ തോമാശ്ലീഹാ നമുക്ക് പ്രചോദനമാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, November 11, 2020

സുവിശേഷവേല

ജ്ഞാനധ്യാനം
2020 നവംബർ 12

സുവിശേഷവേല

"അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന്‌ അവരോടു പറയുകയും ചെയ്യുവിന്‍."
ലൂക്കാ 10 : 9

സുവിശേഷം പ്രാഘോഷിക്കാൻ നിയോഗിക്കപ്പെട്ടവർക്ക് ഈശോ പ്രായോഗിക നിർദേശങ്ങൾ നൽകുന്നു...
ദൈവരാജ്യത്തിന്റെ ആഗമനം അറിയിക്കുകയും പ്രാഘോഷിക്കുകയും ചെയ്യുകയാണ് ശിഷ്യത്വത്തിന്റെ കാതൽ എന്ന് മനസ്സിൽ ഉറപ്പിക്കേണ്ടതുണ്ട്...
സാനിധ്യം കൊണ്ടും പ്രാർത്ഥന കൊണ്ടും അനേകർക്ക് സൗഖ്യം നൽകുകയും ദൈവരാജ്യത്തിന്റെ ആഗമനം സധൈര്യം പ്രാഘോഷിക്കുകയും ചെയ്യുന്ന ശിഷ്യരിലൂടെയാണ് സുവിശേഷം യഥാർത്ഥത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നത്...
ഒരുപാട് ജീവിതവ്യാപാരങ്ങളിലും തിരക്കുക്കൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലും ഏർപ്പെടുമ്പോൾ ഈശോയുടെ സുവിശേഷം  തന്നെയാണ് ലക്ഷ്യം എന്ന് സ്വയം ഓർമ്മിപ്പിക്കാം...
ഈശോയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ചിട്ട് അവിടുത്തെ സുവിശേഷത്തിന്റെ വാഹകനാകാൻ ദൗത്യം ഏറ്റെടുത്തിട്ട് മാറ്റാർക്കോ വേണ്ടി ഓടി, മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളിലേയ്ക്ക് ചുരുങ്ങി പോയാൽ അതിൽ പരം ദുരന്തം വേറെന്തുണ്ട്?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, November 10, 2020

പ്രതിഫലം

ജ്ഞാനധ്യാനം
2020 നവംബർ 11

പ്രതിഫലം

"ഈശോ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും
ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും."
മര്‍ക്കോസ്‌ 10 : 29-30

എല്ലാം ഉപേക്ഷിച്ച് ഈശോയുടെ സുവിശേഷത്തിന്റെ വഴികളിൽ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം ആണ് നമ്മുടെ ധ്യാനവിചാരം...
ഉപേക്ഷിച്ചതിനൊക്കെ നൂറ് മടങ്ങ് പ്രതിഫലം ലഭിക്കും എന്നാണ് ഈശോ ഉറപ്പ് നൽകുന്നത്...
ത്യജിക്കുന്നതിനാനുപാതികമായി കൃപകൾ നേടാൻ സാധിക്കുന്ന സുവിശേഷജീവിതമാണ് ശിഷ്യത്വം...
ത്യാഗങ്ങൾ ഏറ്റെടുക്കുമ്പോൾ കൃപകൾ കാത്തിരിപ്പുണ്ടാവും എന്നതാണ് സുവിശേഷ പാഠം...
എഴുതപ്പെട്ട തിരുവചനം അടയാളപ്പെടുത്തുന്ന കൃപാവരങ്ങളുടെ വഴി അങ്ങനെയാണ്...
ത്യാഗങ്ങൾ ഭൗതികജീവിതത്തിന്റെ പോലും നിലനിൽപ്പിന് അനിവാര്യമാകുമ്പോൾ ആത്മീയനിലനിൽപ്പിന് ത്യാഗത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ..

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 9, 2020

ജീവന്റെ അപ്പം

ജ്ഞാനധ്യാനം
2020 നവംബർ 10

ജീവന്റെ അപ്പം

"സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌."
യോഹന്നാന്‍ 6 : 51

മനുഷ്യന്റെ കൂടെയായിരിക്കാൻ കുർബാനയായി മാറാൻ ഉള്ള ആഗ്രഹം ഈശോ കേൾവിക്കാരെ മുൻകൂട്ടി അറിയിക്കുകയാണ്...
ജീവൻ നൽകുന്ന അപ്പമായി ലോകാവസാനത്തോളം അവിടുന്ന് കൂടെയുണ്ടാകും എന്ന ഉറപ്പാണ് നമ്മുടെ ബലം...
ജീവൻ നേടാനും നിലനിർത്താനും ഈ അപ്പം ഭക്ഷിക്കേണ്ടത് അത്യാവശ്യമാണ്...
സ്വർഗ്ഗത്തിലെ മുഴുവൻ കൃപകളുടെയും അടയാളമായി വിശുദ്ധ കുർബാനകളിൽ വാഴ്ത്തപ്പെടുന്ന അപ്പം മാറുന്നതിനെക്കുറിച്ച് കൂടി ആണ് ഈശോ സംസാരിക്കുന്നത്...
ഈശോയുടെ ശരീരമാകുന്ന അപ്പം സ്വർഗത്തിൽ നിന്ന് വന്നതാണ്...
അത് ഭക്ഷിക്കുന്നവർക്ക് ജീവൻ നൽകുന്നതാണ്...
മരണസംസ്കാരത്തിനുള്ള മറുമരുന്ന് ഈ അപ്പമാണ്...
അസൂയയും അഹങ്കാരവും സ്വാർത്ഥതയും ജഡമോഹങ്ങളും വരുത്തിവയ്ക്കുന്ന മരണത്തിൽ നിന്നും മോചിതരായി ജീവനുള്ളവരായി വ്യാപാരിക്കാൻ വിശുദ്ധ കുർബാനയാകുന്ന ജീവന്റെ അപ്പം യോഗതയോടെ ഭക്ഷിക്കാം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, November 6, 2020

അങ്ങ് പറഞ്ഞതനുസരിച്ച്

ജ്ഞാനധ്യാനം
2020 നവംബർ 7

അങ്ങ് പറഞ്ഞതനുസരിച്ച്

"ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്‌ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച്‌ ഞാന്‍ വലയിറക്കാം."
ലൂക്കാ 5 : 5

അവരവരുടെ ജോലി സ്ഥലങ്ങളിൽ എത്തി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ശിഷ്യരെ തെരെഞ്ഞെടുക്കുകയാണ് ഈശോ...
മീൻ പിടിക്കുന്നവരുടെ അടുത്തെത്തി അവരുടെ വള്ളങ്ങളിൽ കയറി ഇരുന്ന് ദൈവാരാജ്യത്തെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകനായും കൂട്ടുകാരനായും ഈശോ അവരുമായി ചങ്ങാത്തം സ്ഥാപിച്ചെടുക്കുന്നു...
ഒരു രാത്രിയുടെ അധ്വാനം വിഫലമായിപ്പോയതിന്റെ നിരാശയിലും വിഷമത്തിലും ഭാരപ്പെട്ടിരുന്നവർക്ക് ഈശോയുടെ വരവ് നൽകിയ ആനന്ദം ചെറുതല്ല...
അതങ്ങനെയാണ്...
സ്വന്തം തീരുമാനങ്ങളിൽ മാത്രം നടന്ന് നീങ്ങി ഫലശൂന്യമാകുന്ന ജീവിതവഴികളിൽ ആനന്ദം തിരികെ നേടാൻ ഒന്നുകിൽ അവിടുന്ന് വരണം, അല്ലെങ്കിൽ അവിടുത്തെ അടുത്തേയ്ക്ക് നടന്നടുക്കണം...
ഈശോ പറഞ്ഞതനുസരിച്ച് വലയിറക്കുമ്പോൾ വല നിറയെ മത്സ്യങ്ങൾ കിട്ടുന്നത് അവിടുത്തെ വാക്ക് അനുസരിക്കാൻ മാത്രം വിനയം ശിഷ്യർക്കുണ്ടായിരുന്നത് കൊണ്ടാണ്...
മീൻ പിടിച്ചിരുന്നവരുടെ വല അവിടുന്ന് നിറച്ചു കൊടുത്തത് മീൻകട നടത്തി അവരെ പുനരുദ്ധരിക്കാൻ ആണ് എന്ന് തെറ്റിദ്ധരിക്കരുത്...
വലയിൽ കുരുങ്ങിയ മത്സ്യങ്ങളുടെ പെരുപ്പം കണ്ട് മീൻ പിടിത്തം തുടർന്ന് മീൻ വിൽപ്പനക്കാരാകാൻ ശിഷ്യരും ആഗ്രഹിച്ചില്ല...
മനുഷ്യരെ പിടിക്കാൻ ക്ഷണം ലഭിച്ച മാത്രയിൽ എല്ലാം ഉപേക്ഷിച്ച് അവർ ഈശോയെ അനുഗമിച്ചു...
ഭൗതീകമായ അനുഗ്രഹങ്ങൾ ആത്മീയമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, November 5, 2020

മാനസാന്തരം

ജ്ഞാനധ്യാനം
2020 നവംബർ 6

മാനസാന്തരം

"സക്കേവൂസ്‌ എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു."
ലൂക്കാ 19 : 8

ഒരു ചുവട് നാം ഈശോയിലേക്കടുക്കുമ്പോൾ പത്തു ചുവട് അവിടുന്ന് നമ്മിലേക്ക്‌ അടുക്കുന്നു എന്നതിന്റെ സുവിശേഷസാക്ഷ്യമാണിത്...
ഈശോയെ കാണാൻ മരത്തിനു മുകളിൽ കയറിയിരുന്ന സക്കെവൂവൂസിനെ വിളിച്ചിറക്കി അവിടുന്ന് അവന്റെ വീട്ടിൽ പോയി ഒരു രാത്രി അവിടെ ചെലവഴിക്കുന്നു...
ഈശോയെ വീട്ടിൽ സ്വീകരിക്കുമ്പോൾ ഒരാൾ നേടിയെടുക്കുന്ന തിരിച്ചറിവുകളുടെ ബൈബിൾ ഭാഷ്യമാണ്  സക്കേവൂസ്...
ചുങ്കം പിരിച്ചും പണപിരിവ് നടത്തി മനുഷ്യരെ വഞ്ചിച്ചും ജീവിച്ചത് കൊണ്ട് അത്ര ശുഭകരമല്ലാത്ത ഒരു ഭൂതകാലത്തിനുടമ കൂടിയാണ് ഇദ്ദേഹം...
കർത്താവും ദൈവവുമായ ഈശോ ജീവിതത്തിൽ എത്തിയപ്പോൾ ഇത്രയും നാൾ ജീവിച്ചതിന് എതിർദിശയിൽ നടക്കാനുള്ള ആത്മബലവും നിശ്ചയദാർഢ്യവും അവൻ നേടി...
കൂടെ ജീവിക്കുന്ന സഹോദരങ്ങളുടെ സങ്കടം പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തുന്നതാണ് യഥാർത്ഥ മാനസാന്തരത്തിന്റെ പ്രായോഗിക വശം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, November 4, 2020

വിളഭൂമിയിലെ വേലക്കാർ

ജ്ഞാനധ്യാനം
2020 നവംബർ 5

വിളഭൂമിയിലെ വേലക്കാർ

"അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍."
മത്തായി 9 : 37-38

ഈശോയുടെ ദൈവരാജ്യ വേലയുടെ സമ്പൂർണ്ണമായ അവതരണം സുവിശേഷകൻ ചുരുങ്ങിയ വാക്കുകളിൽ ഈ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കുന്നു...
യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു...
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, ഈശോയ്ക്ക്  അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു...
അവിടുത്തെ ദൈവരാജ്യ വേല തുടരാൻ കൂട്ടുവേലക്കാരായി ഈശോ ആളുകളെ തിരയുന്നു...
സമഗ്രവിമോചനത്തിന്റെ സത്യസുവിശേഷത്തിന്റെ അഭിഷേകം അനേകരിലെത്തപ്പെടേണ്ടത് ഒരു  അനിവാര്യതയാണ്...
അതിനായി കൂട്ടുവേലക്കാരെ ലഭിക്കാൻ പ്രാർത്ഥന വേണം എന്ന് ഈശോ കേൾവിക്കാരെ ഓർമ്മിപ്പിക്കുന്നു...
അനേകരുടെ നിലവിളിക്ക് ദൈവം കൊടുക്കുന്ന ഉത്തരമാണ് ദൈവവിളി എന്ന പരിചിതമായ പാഠത്തിന്റെ യുക്തി ഇപ്പോൾ മനസിലായിതുടങ്ങുന്നു....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, November 3, 2020

അശുദ്ധാത്മാവിനെ ഇഷ്ടപ്പെടുന്നവർ

ജ്ഞാനധ്യാനം
2020 നവംബർ 4

അശുദ്ധാത്മാവിനെ ഇഷ്ടപ്പെടുന്നവർ

"തങ്ങളെ വിട്ടുപോകണമെന്ന്‌ ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട്‌ അപേക്‌ഷിച്ചു. കാരണം, അവര്‍ വളരെയേറെ ഭയന്നിരുന്നു. അവന്‍ വഞ്ചിയില്‍ കയറി മടങ്ങിപ്പോന്നു."
ലൂക്കാ 8 : 37

അശുദ്ധത്മാവ് ബാധിച്ച് സമനില തെറ്റിപ്പോയ ഒരാളെ വീണ്ടെടുക്കാനാണ് ഈശോ ഗദരായരുടെ ടെ നാട്ടിൽ എത്തിയത്... 
ശവകുടിരങ്ങളിൽ അന്തിയുറങ്ങിയിരുന്ന, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന, സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യൻ !
ചങ്ങലകൾക്ക് പോലും പൂട്ടിയിടാനാവാത്തവിധം ഏതോ അന്ധകാരശക്തിയുടെ കൂച്ചുവിലങ്ങിലായിരുന്നു അയാൾ... 
ദുഷ്ടാരൂപിയുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു ഈശോ അയാളെ വീണ്ടെടുത്തു... 
അശുദ്ധത്മാവിന്റെ ആവേശത്താൽ സമനില നഷ്ടപ്പെട്ടവന് ഈശോ സുബോധം തിരികെനൽകുമ്പോൾ ജനക്കൂട്ടത്തിന്റെ പ്രതികരണം ദുഖകരമാണ്... 
എല്ലാ അന്ധകാരശക്തികളെയും ആട്ടിയോടിച്ച് രക്ഷ നൽകുന്ന ഈശോയോട് അവർ പറയുന്നു, " തങ്ങളുടെ പ്രദേശം വിട്ട് പോകണമെന്ന്. "
ഒരുവൻ സുബോധം വീണ്ടെടുത്തപ്പോൾ ഒരു നാടിന് മുഴുവൻ സുബോധം നഷ്ടപ്പെട്ടു !
ദൈവം രക്ഷകനായി ജീവിതത്തിൽ അവതരിക്കുമ്പോൾ എന്താണ് എന്റെ പ്രതികരണം? 
എമ്മാവൂസിലേക്ക് പോയ ശിഷ്യരാണ് മാതൃക... 
നാഥാ, കൂടെ വസിക്കണമേ എന്ന് പ്രാർത്ഥിച്ചവർ... 
ഗരസേനരുടെ അവിവേകത്തിൽ നിന്ന് എമ്മാവൂസിലെ ശിഷ്യരുടെ വിവേകത്തിലേക്ക് എത്താൻ ഇനി എത്ര ദൂരം ബാക്കിയുണ്ട്? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 2, 2020

വിധവയുടെ കാണിക്ക

ജ്ഞാനധ്യാനം
2020 നവംബർ 3

വിധവയുടെ കാണിക്ക

അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 21 : 3

പഴയ നിയമ വിശുദ്ധ ഗ്രന്ഥങ്ങൾ എഴുതി സൂക്ഷിക്കുകയും നിയമങ്ങൾക്ക് വ്യാഖ്യാനം കൊടുക്കുകയും ചെയ്തിരുന്ന നിയമപണ്ഡിതരെക്കുറിച്ച് പറഞ്ഞതിന് ശേഷമാണ്  ഈശോ വിധവയുടെ കാണിക്ക ദൈവസന്നിധിയിൽ സ്വീകാര്യമായതിന്റെ കാരണം വിശദീകരിക്കുന്നത് . ദൈവത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതും എഴുതിക്കൂട്ടിയതും വ്യാഖ്യാനങ്ങൾ നൽകിയതും ദൈവപ്രീതിക്ക് കരണമായില്ല എന്നത് എത്രയോ ദുഖകരമാണ് !
സ്വന്തം സ്വാർത്ഥതയുടെ അതിർവരമ്പുകൾ കൂട്ടി മുട്ടിക്കാൻ ദൈവത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച നിയമപണ്ഡിതരുടെ അപഹാസ്യമായ നിലപാടുകൾ ഈശോ തിരുത്തി എഴുതുന്നു. ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെയാണ് ഈശോ ശബ്‌ദിക്കുന്നത്. 
ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടുക എന്നതാണ് പ്രധാനം. 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7
തൊട്ടടുത്ത വിവരണത്തിൽ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെ കൂടുതൽ പ്രകടമായ രീതിയിൽ ഈശോ വെളിപ്പെടുത്തുന്നു. ധനത്തിന്റെ സമൃദ്ധിയിൽ നിന്നും നിക്ഷേപം നടത്തിയ ധനവാന്മാരെക്കാൾ രണ്ട് ചെമ്പ് തുട്ടുകളുടെ നിസ്സാരത കൊണ്ട് പോലും ഈശോയുടെ ഹൃദയം കവർന്ന ഒരു പാവം വിധവയെ ഈശോ വാക്കുകൾ കൊണ്ട് പുകഴ്ത്തുമ്പോൾ ആദ്യവിവരണത്തിൽ മനസിലാക്കിയത് വീണ്ടും അവർത്തിച്ചുറപ്പിക്കാനാകുന്നു. 
"ഈശോ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌."
ലൂക്കാ 16 : 15

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 30, 2020

കാഴ്ച്ച നൽകുന്ന മിശിഹാ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 31

കാഴ്ച്ച നൽകുന്ന മിശിഹാ

"അവന്റെ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത്‌ യഹൂദരെ ഭയന്നിട്ടാണ്‌. കാരണം, യേശുവിനെ ക്രിസ്‌തു എന്ന്‌ ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്ന്‌ യഹൂദര്‍ തീരുമാനിച്ചിരുന്നു."
യോഹന്നാന്‍ 9 : 22

മനുഷ്യന്റെ സമഗ്രവിമോചനമായിരുന്നു ഈശോയുടെ വരവിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം...
അന്ധർക്ക് കാഴ്ച നൽകുന്നത് അവിടുത്തെ ദൗത്യമായിരുന്നു...
കാഴ്ച ലഭിച്ച ഒരു അന്ധൻ ഈശോയാണ് തന്നെ സുഖപ്പെടുത്തിയത് എന്ന സത്യം ഏറ്റുപറയുമ്പോൾ യഹൂദർ വിളറി പൂണ്ട് കലി തുള്ളുന്നു...
ഈശോയെ മിശിഹാ ആയി ആരെങ്കിലും അംഗീകരിച്ചാൽ അവരെ സിനഗോഗിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ച യഹൂദർ സത്യത്തിനെതിരെ കണ്ണടച്ചിരുട്ടക്കുന്നവരായിരുന്നു...
കാഴ്ച്ച നൽകുന്നവനെ അംഗീകരിക്കാൻ ഉള്ള വിനയം ഇല്ലാത്തത് കൊണ്ട് സ്വയം തീർത്ത അജ്ഞതയുടെ കുഴിയിൽ നിപതിച്ച യഹൂദർ...
രക്ഷകനായ മിശിഹായിൽ നിന്ന് കാഴ്ച്ച സ്വീകരിച്ചു വെളിച്ചത്തിലേക്ക് പ്രവേശിക്കുന്നവരോടും അവർക്ക് ശത്രുതയാണ്...
ഇന്നും ഉണ്ട് ഇത്തരക്കാർ...
ഈശോയെയും അവിടുത്തെ ഏറ്റുപറഞ്ഞ് വെളിച്ചത്തിൽ വ്യാപാരിക്കുന്നവരെയും അപഹസിച്ചും  പരിഹസിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ...
ആരൊക്കെ പരിഹസിച്ചാലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ...
പരിഹസിക്കപ്പെടും തോറും ക്രിസ്തീയത വളർന്നിട്ടേയുള്ളൂ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 29, 2020

തിന്മയുടെ പുളിപ്പ്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 30

തിന്മയുടെ പുളിപ്പ്

"അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ്‌ സൂക്‌ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്ചെയ്‌തതെന്ന്‌ അവര്‍ക്ക്‌ അപ്പോള്‍ മനസ്‌സിലായി."
മത്തായി 16 : 12

നന്മ നിറഞ്ഞതിന്റെ വളർച്ചയും കൈമാറ്റവും  തിന്മയായതിന്റെ അപകടകരമായ സ്വാധീനങ്ങളും വിവരിക്കുന്നതിന് ഈശോ പുളിപ്പ് എന്ന രൂപകം ഉപയോഗിക്കുന്നുണ്ട്...
ദൈവരാജ്യ മൂല്യങ്ങളുടെ വളർച്ച വിവരിക്കാൻ പുളിമാവ് എന്ന ഉപമ ഉപയോഗിച്ച ഈശോ ഇവിടെ ഫരിസേയരുടെയും സദുക്കായരുടെയും തിന്മ നിറഞ്ഞതും വഴി തെറ്റിക്കുന്നതുമായ പ്രബോധനങ്ങളെ സൂചിപ്പിക്കാൻ പുളിപ്പ് എന്ന പദം തന്നെ ഉപ്പയോഗിക്കുന്നു...
വഴി തെറ്റിക്കുന്ന പ്രബോധനങ്ങൾ സൂക്ഷിക്കേണ്ടതാണ് എന്നതാണ് മുന്നറിയിപ്പ്...
വഴി തെറ്റിക്കുന്ന പ്രബോധനങ്ങൾ കൊണ്ട് ആത്മീയത വിൽപ്പനചരക്കാക്കുന്ന പ്രവണതകൾ ഇല്ലാതാക്കാൻ സുവിശേഷത്തിന്റെ സത്യപ്രബോധനം എന്നതാണ് മറുമരുന്ന്....
ദൈവവചനം പഠിച്ചും ധ്യാനിച്ചും സത്യപ്രബോധനങ്ങളുടെ വക്താക്കളായി തിരുസഭയെ സംരക്ഷിക്കുന്നവരാണ് ഈ കാലത്തിന്റെ ആവശ്യം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 28, 2020

വലിയവൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 28

വലിയവൻ

"എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ്‌ നിങ്ങളില്‍ ഏറ്റവും വലിയന്‍.
ലൂക്കാ 9 : 48

മനുഷ്യരുടെ അവലോകന രീതിയും അളവുകോലും പോലെയല്ല ദൈവത്തിന്റേത് എന്ന് ഈശോ വീണ്ടും ഓർമ്മിപ്പിക്കുന്നു...
വലിയവൻ ആര് എന്നത് തർക്കവിഷയമാക്കിയ ശിഷ്യർക്ക് അനുകരിക്കാവുന്ന മാതൃകയായി ഒരു ശിശുവിനെ കാണിച്ച് കൊടുക്കുന്നു...
സ്വയം വലിപ്പം തെളിയിക്കാൻ നടക്കുന്നവർക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന് തന്നെയാണ് സുവിശേഷ ഭാഷ്യം...
ദൈവത്തിന്റെ സ്വീകാര്യത കണ്ടെത്തുന്നതാണ് യഥാർത്ഥ വലിപ്പം എന്ന തിരിച്ചറിവാണ് വേണ്ടത്...
ദൈവസന്നിധിയിലെ സ്വീകാര്യതയ്ക്ക് അനിവാര്യമാണ് ശിശുസഹജമായ നൈർമല്യവും നിഷ്കളങ്കതയും ഹൃദയ ശുദ്ധിയും...
ദൈവമായിരുന്നിട്ടും അതിന്റെ സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി മാറിയ ഈശോയുടെ സ്വയം ശൂന്യവൽക്കരണത്തിന്റെ മനസാണ് ദൈവസന്നിധിയിലെ സ്വീകാര്യതയുടെ മാനദണ്ഡം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, October 27, 2020

താലന്ത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 28

താലന്ത്

"ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും."
മത്തായി 25 : 29

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഈശോ താലന്തുകളുടെ ഉപമ പറയുന്നു...
താലന്ത് വർധിപ്പിച്ചവരെ ഈശോ സംബോധന ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്...
"യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍െറ യജമാനന്‍െറ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക."
മത്തായി 25 : 23
ദൈവം നൽകിയ താലന്തുകൾ വർധിപ്പിക്കുന്നവരെ കാത്തിരിക്കുന്ന വിശേഷണങ്ങൾ മനസ്സിൽ ഉറപ്പിക്കാം...

1. നല്ലവനും വിശ്വസ്‌തനും
2. അനേക കാര്യങ്ങൾ ഭരമേൽപ്പിക്കപ്പെടാൻ യോഗ്യൻ
3. യജമാനന്റെ സന്തോഷത്തിൽ പ്രവേശിക്കാൻ അർഹത ഉള്ളവൻ.

താലന്ത് കുഴിച്ച് മൂടിയവന് ഉള്ളത് പോലും നഷ്ടമായി എന്ന ദുഖകരമായ അവതരണത്തോടെയാണ് ഉപമ അവസാനിക്കുന്നത്...
സമയം, വിശ്വാസം, ദൈവകൃപ, കഴിവുകൾ, ആരോഗ്യം, ബുദ്ധി വൈഭവം, ആത്മീയ ആഭിമുഖ്യം... എല്ലാം താലന്തുകൾ ആണ്...
വിശ്വസ്‌തനായി എണ്ണപ്പെടും വിധം വിശുദ്ധിയിൽ ജീവിക്കാൻ ദൈവകൃപ പ്രാർത്ഥിക്കാം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 24, 2020

ഭയമരുതേ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 25

ഭയമരുതേ

"ഈശോ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്‌, കാറ്റിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുണ്ടായി."
മത്തായി 8 : 26

അലറി വരുന്ന കടൽ തിരകളെ ശാസിച്ച് പ്രപഞ്ചശക്തികളുടെ മേൽ അധികാരമുള്ള ദൈവപുത്രനാണ് അവിടുന്ന് എന്ന് ഈശോ  സ്വയം സാക്ഷ്യപ്പെടുത്തുന്നു...
മുങ്ങിത്താഴ്ന്ന് കടലിന്റെ ആഴങ്ങളിൽ കുരുങ്ങി പോയേക്കും എന്ന് ഭയപ്പെട്ട ശിഷ്യർക്ക് ഈശോ വലിയ തിരിച്ചറിവ് നൽകുന്നു...
എന്തിനു ഭയപ്പെടുന്നു എന്ന് ചോദിച്ച് അവരെ ആശ്വസിപ്പിക്കുന്നു...
അൽപ്പവിശ്വാസികളെ എന്ന് സംബോധന ചെയ്ത് വിശ്വസക്കുറവിനെ ശകാരിക്കുന്നു...
കടലിനെയും കാറ്റിനെയും ശാസിക്കാൻ അധികാരമുള്ളവൻ കൂടെയുണ്ട് എന്ന ഓർമ്മയെങ്കിലും കുറഞ്ഞപക്ഷം ഉണ്ടാകണം..
കരുത്തുള്ള ഇത്തരം ഒരു വിശ്വാസദാർഢ്യത്തിലേയ്ക്കാണ് ആത്മീയത നമ്മെ വളർത്തേണ്ടത്...
പ്രതിസന്ധികളുടെയോ പ്രലോഭനങ്ങളുടെയോ കടൽത്തിരകളും തെറ്റിദ്ധാരണകളുടെ കൊടുങ്കാറ്റുകളും ആഞ്ഞടിക്കുമ്പോൾ പതറി പോകാതെ നിലനിൽക്കാനുള്ള ഈശോ കൂടെ ഉണ്ട് എന്ന ഉറപ്പിൽ നിലനിൽക്കാനുള്ള കൃപയാണ് യഥാർത്ഥത്തിൽ വിശ്വാസം...
പ്രതികൂലങ്ങളെ പോലും ശാന്തമായി നേരിടുന്ന ഈശോയെ, ശാന്തത എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 23, 2020

ദൈവത്തിന്റെ ക്രിസ്തു

ജ്ഞാനധ്യാനം
2020 ഒക്ടോബർ 24

ദൈവത്തിന്റെ ക്രിസ്തു

"അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്‌? പത്രോസ്‌ ഉത്തരം നല്‍കി: നീ ദൈവത്തിന്‍െറ ക്രിസ്‌തു ആണ്‌."
ലൂക്കാ 9 : 20

തനിച്ച് പ്രാർത്ഥിക്കുകയായിരുന്ന ഈശോയുടെ കൂടെ ശിഷ്യരും ഉണ്ടായിരുന്നു...
തന്നെക്കുറിച്ച് പൊതുജനം മനസിലാക്കുന്നതും ശിഷ്യർ മനസിലാക്കുന്നതും എന്താണ് എന്നറിയാൻ അവിടുത്തേയ്ക്ക് ആഗ്രഹം...
ജനങ്ങൾ മനസിലാക്കിയത് സ്നാപകയോഹന്നാൻ, ഏലിയാ, പൂർവ്വപ്രവാചകരിൽ ഒരുവൻ എന്നൊക്കയാണ്...
കൂടെ നടക്കുന്ന ശിഷ്യരുടെ മനസ്സറിയാൻ അവിടുത്തേയ്ക്ക് ആഗ്രഹം...
പത്രോസിന്റെ മറുപടി കൃത്യമായിരുന്നു...
"ജീവനുള്ള ദൈവത്തിന്റെ മിശിഹാ"
പൊതുസമൂഹത്തിന്റെ തിരിച്ചറിവുകളെക്കാൾ വ്യക്തത ശിഷ്യരുടെ തിരിച്ചറിവുകൾക്കുണ്ടാകണം...
ദൈവത്തിന്റെ അഭിഷിക്തനായി ഈശോയെ തിരിച്ചറിയുന്നിടത്താണ് ശിഷ്യത്വം വിജയിക്കുന്നത്...
"ഞാൻ നിനക്കാരാണ്? " എന്ന ഈശോയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഉള്ള വളർച്ചയും പക്വതയുമാണ് ശിഷ്യത്വം..

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 21, 2020

ഒരുങ്ങിയിരുന്നവൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 22 

ഒരുങ്ങിയിരുന്നവൻ

"ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു."
മത്തായി 25 : 10

ഈശോയുടെ പ്രബോധനങ്ങളുടെയും അടയാളങ്ങളുടെയും പരമവും പ്രധാനവുമായ ലക്ഷ്യം ദൈവരാജ്യത്തിന്റെ ആഗമനം അറിയിക്കുക എന്നതായിരുന്നു...
അവിടുന്ന് ദൈവാരാജ്യത്തിന്റെ സവിശേഷതകൾ ലളിതമായ ഉപമകൾ വഴി അവതരിപ്പിക്കുന്നു...
ദൈവകൃപയുടെ എണ്ണ...
വിശ്വാസത്തിന്റെ വിളക്ക്...
സത്പ്രവർത്തികളുടെ വെളിച്ചം...
ഈ മൂന്നും കൃത്യമായ അനുപാതത്തിൽ ആത്മാവിൽ നിറയുമ്പോൾ ആണ് ഒരുക്കം പൂർത്തിയാകുന്നത്...
എപ്പോഴും ഒരുങ്ങിയിരിക്കുന്നവർക്കുള്ളതാണ് ദൈവരാജ്യം...
സി. എം. ഐ. സന്യാസക്കൂട്ടായ്മക്ക് തീരാവേദനയും ദുഃഖവും ബാക്കി വച്ച് ഒന്നും പറയാതെ ഒരു രാത്രിയുടെ ഇടവേളയിൽ ഞങ്ങളെ വിട്ട് പോയ സാജൻ അച്ചൻ ഒരുങ്ങിയിരുന്ന വിവേകമതിയായിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു...
അധ്യാപനത്തിന്റെ വഴികളിൽ ആവശ്യത്തിലേറെ തിരക്കുകൾ വന്ന് കൂടിയപ്പോഴും ദൈവകൃപയുടെ എണ്ണ വറ്റിപോകാതെ ശ്രദ്ധിച്ചിരുന്ന ഞങ്ങളുടെ സാജൻ അച്ചൻ...
ദൈവവിശ്വാസത്തിന്റെ വിളക്കിൽ ഒരു വിദ്യാലയത്തെയും അതിലുള്ള അധ്യാപകവിദ്യാർത്ഥിസുഹൃത്തുക്കളെയും ചേർത്ത് നിർത്തിയ സാജൻ അച്ചൻ...
സത്പ്രവർത്തികളുടെ വെളിച്ചം മറ്റാരെയുംകാൾ കൂടുതൽ ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ച് പുഞ്ചിരിച്ചു കടന്നു പോയ സാജൻ അച്ചൻ...
ഈശോയെ, ഒരുക്കം ഇല്ലാത്തത് കൊണ്ട് എനിക്ക് അങ്ങയെ കാണാൻ പറ്റാതെ പോയാൽ ജീവിക്കുന്നതും ഓടുന്നതും വെറുതെ ആകുമല്ലോ...
അതിനാൽ വേണ്ടത്ര ഒരുക്കം നൽകി അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 18, 2020

നിന്ദിക്കരുത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 19

നിന്ദിക്കരുത്

"ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
മത്തായി 18 : 10-11

ആരെയും നിന്ദിക്കരുത് എന്നതാണ് വചനവായനയുടെ സംഗ്രഹം...
നിന്ദിക്കരുത് എന്ന പ്രബോധനത്തോടൊപ്പം അതിന്റെ കൃത്യമായ കാരണങ്ങളും ഈശോ അവതരിപ്പിക്കുന്നു...
ഓരോരുത്തരുടെയും കാവൽദൂതന്മാർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ച് കൊണ്ടിരിക്കുന്നു...
കവലദൂതന്മാരെ ഏർപ്പെടുത്തി ദൈവം സംരക്ഷിക്കുന്ന ഒരു ജീവിതത്തിന് അവിടുന്ന് കൊടുക്കുന്ന വില വലുതാണ് എന്നത് കൊണ്ട് ആരെയും നിന്ദിക്കരുത്...
ദൈവം ഒരു വ്യക്തിക്ക് കൊടുക്കുന്ന വില തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ ജീവിതത്തിന് കുറച്ച് കൂടി അർത്ഥം കൈവരുന്നു...
അപരന്റെ കുറവുകൾ കണ്ണിൽ പെടുമ്പോൾ അത് അസ്വസ്ഥത നൽകാതിരിക്കാൻ ഒന്ന് രണ്ട് വഴികൾ മനസ്സിൽ ഉറപ്പിക്കാം...

1. സ്വന്തം കുറവുകളെക്കുറിച്ച് ഓർമ്മയുണ്ടാവുക

2. ദൈവം എന്റെ ജീവിതത്തിന് നൽകുന്ന വില അപരന്റെ ജീവിതത്തിനും നൽകുന്നു എന്ന് തിരിച്ചറിയുക...

ഈശോയേ...ഒരു വാക്കോ, നോട്ടമോ, പ്രവർത്തിയോ വഴി ആരെയും നിന്ദിക്കാൻ എന്നെ അനുവദിക്കരുതേ.....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 17, 2020

രക്ഷിക്കുന്ന വിശ്വാസം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 18

രക്ഷിക്കുന്ന വിശ്വാസം

"ഈശോ അവളോടു പറഞ്ഞു: മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
ലൂക്കാ 8 : 48

പ്രതിസന്ധികളുടെ നീർച്ചുഴിയിൽ വലയുന്നവർക്ക് ഈശോ ഉത്തരമാകുന്നതിന്റെ സുവിശേഷ സാക്ഷ്യമാണ് ജ്ഞാനധ്യാനം...
നീണ്ട പന്ത്രണ്ട് വർഷങ്ങൾ രക്തസ്രാവത്തിന്റെ പിടിയിൽ കഴിഞ്ഞ് കൂടി മാനസികമായും ശരീരികമായും നൊമ്പരങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു സ്ത്രീ...
ഉണ്ടായിരുന്ന സാമ്പാദ്യം മുഴുവൻ വൈദ്യന്മാർക്ക് കൊടുത്ത് ചികത്സ തേടിയവൾ...
സമ്പദ്യം തീർന്നു എന്നതല്ലാതെ രോഗത്തിൽ ഒട്ടുമേ കുറവുണ്ടായില്ല...
രക്തസ്രാവക്കാരി സമൂഹത്തിൽ നിന്ന് അകന്ന് ജീവിക്കേണ്ടവളാണ് എന്ന നിർബന്ധമുണ്ടായിരുന്ന  യഹൂദമതാത്മകതയുടെ കാർക്കശ്യ നിലപാടുകൾ കൂടി മനസ്സിലാകുമ്പോൾ ആ സ്ത്രീ കടന്നു പോകുന്ന ആത്മഭാരം ഊഹിക്കാനാകും...
ആർക്കും ഉത്തരം നൽകാനാകാത്ത ജീവിത പ്രതിസന്ധിയിൽ അവൾക്ക് ഈശോയേ ഓർമ്മ വന്നു...
തിക്കും തിരക്കുമുള്ള ജനക്കൂട്ടത്തിനിടയിൽ നടന്ന് നീങ്ങുന്ന ഈശോയുടെ വസ്ത്രാഞ്ചലത്തിൽ അവൾ തൊട്ടു...
ഈശോയുടെ സാമിപ്യത്തിൽ ജീവിതപ്രതിസന്ധികൾ ശൂന്യമാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നതിന്റെ കാഴ്ചയാണിത്...
ഈശോയുടെ പ്രതികരണം എത്ര ഭംഗിയുള്ളതാണ്!
"മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
വിശ്വാസം എന്ന ദാനം കൊണ്ട് ഈശോയോട് ഒട്ടിനിൽക്കുമ്പോൾ പ്രതിസന്ധികളുടെ മീതെ  നടന്ന് നീങ്ങാനുള്ള കൃപ ലഭിക്കുന്നു...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 15, 2020

ഇടയൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 16

ഇടയൻ

"അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന്‌ ഓടിയകലും."
യോഹന്നാന്‍ 10 : 5

പാലസ്തീനയുടെ ഭൂപ്രദേശത്തിന്റെ സവിശേഷതയും ആട് വളർത്തൽ ജീവിത വ്യാപാരമാക്കിയ ഇടയന്മാരുടെ മനസ്സും തിരിച്ചറിഞ്ഞ് ഈശോ സ്വയം ഇടയാനായി വെളിപ്പെടുത്തുന്നു...
താച്ചപ്പണി തൊഴിൽ ആയിരുന്നിട്ടും ശിഷ്യരിലധികവും മുക്കുവരായിരുന്നിട്ടും ഈശോ സ്വയം വിശേഷിപ്പിക്കുന്നത് ഇടയാനായിട്ടാണ്...
ഈശോയുടെ അനുഗാമികൾക്കുണ്ടാകേണ്ട നന്മകൾ ഇടയനെ വിടാതെ പിന്തുടരുന്ന ആടുകളിൽ നിന്ന് പഠിക്കാം...
അപരിചിതനെ അനുഗമിക്കാത്ത, അന്യരുടെ സ്വരം അറിയാത്തതിനാൽ അവരിൽനിന്ന് ഓടി അകലുന്ന ആടുകൾ...
സുവിശേഷമൂല്യങ്ങളുടെ നന്മയില്ലാത്ത അപരിചിതരെ തിരിച്ചറിയാൻ ഉള്ള വിവേകം പ്രാർത്ഥിക്കുന്നു...
ഈശോയുടെ സ്വരം ദൈവവചനമാണ്...
ആ സ്വരമല്ലാത്തതെല്ലാം, ആ സ്വരത്തിന്റെ അഭിഷേകം ഇല്ലാത്ത സ്വരങ്ങളെല്ലാം അപകടകരമാണ്...
അപരിചിതരെയും അന്യരെയും തിരിച്ചറിയാനും അകലം പാലിക്കാനും ആർജ്ജവത്വവും ആത്മബലവും ഇനിയും നേടേണ്ടിയിരിക്കുന്നു...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 14, 2020

വെളിപ്പെടുത്തേണ്ട സ്നേഹം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 15

വെളിപ്പെടുത്തേണ്ട സ്നേഹം

"ഈശോ പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും."
യോഹന്നാന്‍ 14 : 23

ഈശോയെ സ്നേഹിക്കുന്നു എന്നവകാശപ്പെടുന്നവർക്ക് അതിന്റെ യാഥാർഥ്യം പരിശോധിക്കാനുള്ള ഏകകം കണ്ടെത്താൻ സഹായിക്കുന്നതാണ് വചനഭാഗം...
ഈശോ ഒരു സമവാക്യം രൂപപ്പെടുത്തുന്നു...
സ്നേഹിക്കുക = വചനം പാലിക്കുക...
സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ പ്രത്യക്ഷത്തിൽ അത് പ്രകടമാകേണ്ട ഇടം ജീവിതം തന്നെയാണ്...
ഈശോയോടുള്ള സ്നേഹം പ്രകടമാക്കി തുടങ്ങുമ്പോൾ കൈവരുന്ന കൃപയും ജ്ഞാനധ്യാനത്തിന്റെ വിചാരമാണ്...
പിതാവിന്റെ സ്നേഹം തിരിച്ചറിയാൻ ഉൾക്കണ്ണ് 
തുറക്കപ്പെടുന്നു...
പിതാവിന്റെ സ്നേഹം, പുത്രന്റെ കൃപ, ദൈവാത്മാവിന്റെ സഹവാസം...
വചനം പാലിച്ചു സ്നേഹം പ്രകടമാക്കി തുടങ്ങുമ്പോൾ ദൈവീക വെളിപാടിന്റെ പൂർണ്ണതയായ ത്രീയേക ദൈവത്തിന്റെ വാസസ്ഥലമായി ജീവിതം മാറുന്നു...
ദൈവീക വെളിപാടുകളുടെ ഇടമായി ജീവിതം മാറാനുള്ള വഴിയാണ് വചന പാലനം....
ഈശോയേ, അങ്ങയുടെ വചനം പാലിച്ച് സ്നേഹം പ്രകടമാക്കാനുള്ള ആത്മബലം നൽകണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, October 13, 2020

അശുദ്‌ധാത്‌മാവ്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 14

അശുദ്‌ധാത്‌മാവ്

"അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്‌ടരായ മറ്റ്‌ ഏഴു അശുദ്‌ധാത്‌മാക്കളെക്കൂടി കൊണ്ടുവന്ന്‌ അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.
ലൂക്കാ 11 : 26

ആത്മീയ ജീവിതത്തിൽ ഒരാൾ അഭിമുഖികരിക്കേണ്ടി വരുന്ന പ്രതിസന്ധികൾ മുന്നിൽ കാണാൻ സഹായിക്കുന്ന ഈശോയുടെ പ്രബോധനമാണ് ജ്ഞാനധ്യാനവിചാരം...
വിശുദ്ധിയിലേക്കുള്ള വിളിയാണ് അടിസ്ഥാനമായി ക്രിസ്തീയ ജീവിതം...
വിശുദ്ധിക്ക് വേണ്ടി യത്നിക്കുന്നവർ വിശുദ്ധീകരിക്കപ്പെടാൻ സ്വയം സമർപ്പിക്കുമ്പോൾ അശുദ്ധിയുടെ തിന്മ വിതയ്ക്കുന്ന ദുഷ്ടാത്മാക്കൾ വീണ്ടും ആക്രമിക്കാൻ ഇടയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ആണ് വചന വായന...
എവിടെ നിന്നിറങ്ങി പോയോ അവിടേയ്ക്ക് തന്നെ തിന്മ പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നതാണ് തിരിച്ചറിവ്...
അതുകൊണ്ടാണ് ഈശോ മറ്റൊരവസരത്തിൽ ഇങ്ങനെ ഓർമ്മിപ്പിക്കുന്നത്...
"അവന്‍ പറഞ്ഞു: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല."
മര്‍ക്കോസ്‌ 9 : 29
നിരന്തരമായ പ്രാർത്ഥനയും പരിത്യാഗവും ആത്മാവിനെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കാൻ അനിവാര്യമാണ് എന്നതാണ് ഉള്ളിൽ പതിയേണ്ട പാഠം...
വിശുദ്ധിയിലേക്ക് വളരും തോറും പ്രലോഭനങ്ങളുടെ അളവ് കൂടും എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോളും പൗലോസ് അപ്പസ്തോലനെ ആശ്വസിപ്പിച്ച ദൈവാത്മാവ് ചെവിയിൽ മന്ത്രിക്കുന്നു...
എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. 
2 കോറിന്തോസ്‌ 12 : 9

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, October 12, 2020

എതിരാളി

ജ്ഞാനധ്യാനം
2020 ഒക്ടോബർ 13

എതിരാളി

"എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക്‌ എതിരാണ്‌. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു."
ലൂക്കാ 11 : 23

ദൈവരാജ്യത്തിന്റെ ആഗമനം ഈശോ പ്രാഘോഷിച്ചപ്പോൾ അവ അവിടുന്ന് പ്രകടമാക്കിയത് അടയാളങ്ങളിലൂടെയാണ്... 
സുവിശേഷങ്ങളിൽ കാണുന്ന അടയാളങ്ങൾ പ്രധാനമായും അഞ്ചാണ്...

1. രോഗികളെ സൗഖ്യപ്പെടുത്തുക 
2. പ്രപഞ്ചശക്തികളുടെ മേൽ അധികാരം തെളിയിക്കുക 
3. മരിച്ചവരെ ഉയിർപ്പിക്കുക 
4. പിശാചുക്കളെ ബഹിഷ്കരിക്കുക 
5. പാപങ്ങൾ മോചിക്കുക

മനുഷ്യജീവിതത്തിന്റെ സമഗ്രതയ്ക്ക് കൂച്ചുവിലങ്ങിടുന്ന ദുഷ്ടശക്തികളെ തോൽപ്പിക്കുന്ന ഈശോ കൂടെയുള്ളപ്പോൾ ഭയമരുത്...
ഈശോ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത് പിശാചുക്കളുടെ തലവനായ ബെൽസബൂലിനെ കൊണ്ടാണ് എന്ന യൂദന്മാരുടെ വിവരക്കേടിന് അവിടുന്ന് മറുപടി കൊടുക്കുന്നു...
കൂടെ നിൽക്കാത്തവൻ എതിരാളിയാണ് എന്ന അടിസ്ഥാന വിവേകത്തിന്റെ സാമാന്യ യുക്തിയിൽ അവിടുന്ന് തന്റെ  പ്രബോധനം മികവുള്ളതും ലളിതവുമാക്കുന്നു...
ഈശോയുടെ കൂടെ ആയിരിക്കാനും ഈശോയുടെ കൂടെ ശേഖരിക്കാനും ജീവിതം സമർപ്പിച്ചിട്ട് അവിടുത്തോട് കൂടെ ആയിരിക്കാൻ മടി കാണിക്കുന്നതും അവിടുത്തോട് കൂടെ ശേഖരിക്കാൻ പരാജയപ്പെടുന്നതും അപകടകരമായ സൂചനകളാണ്...
കൂടെ ആയിരിക്കാൻ സാധിക്കാത്തവൻ എതിരാളിയായി എണ്ണപ്പെടും...
ഈശോയുടെ എതിരാളി ദുഷ്ടശക്തിയായ പിശാചാണ്...
ഈശോയുടെ എതിരാളി എന്റെയും എതിരാളിയാകുന്നിടത്താണ് ഞാൻ ഈശോയുടെ കൂടെ ആകുന്നത്...
ഈശോയെ, ദുഷ്ടശക്തികളെ എതിർത്തു തോൽപ്പിക്കാൻ അങ്ങ് കൂടെ ഉണ്ടാവണമേ....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 11, 2020

ഈശോയുടെ പാദാന്തികത്തിൽ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 12


ഈശോയുടെ പാദാന്തികത്തിൽ

"കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല."
ലൂക്കാ 10 : 41-42

ജെറുസലേമിലേക്കുള്ള യാത്രയായിട്ടാണ് ഈശോയുടെ ജീവിതത്തെ ( മിശിഹാ രഹസ്യസത്തെ ) ലൂക്കാ സുവിശേഷകൻ അവതരിപ്പിക്കുന്നത്... 
ഈശോയുടെ രക്ഷണീയ കർമ്മത്തിലെ സവിശേഷമായ ജീവിതസംഭവങ്ങളായ പെസഹാരഹസ്യങ്ങൾ ( സഹന മരണ ഉത്ഥാനം ) അരങ്ങേറുന്നത് ജറുസലേമിൽ ആണ്... 
ജെറുസലേമിലേക്കുള്ള യാത്രയുടെ മധ്യത്തിൽ ആണ് ഈശോ മർത്തായുടെയും മറിയത്തിന്റെയും വീട്ടിൽ പ്രവേശിക്കുന്നത്... 
സഹോദരിമാരായ മർത്തായുടെയും മറിയത്തിന്റെയും സവിശേഷതകളാണ് നമ്മുടെ ധ്യാനവിഷയം... 
മർത്തായെക്കുറിച്ച് പറയാൻ വചനം ഉപയോഗിക്കുന്ന വിശേഷണങ്ങൾ ഒന്ന് പരിചയപ്പെടാം...

*മർത്തായേക്കുറിച്ച് സുവിശേഷകൻ* 

1. പല വിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നവൾ

2. ശുശ്രൂഷക്കായി തനിച്ചായിപ്പോയി എന്ന് പരാതി പറയുന്നവൾ

*മർത്തായെക്കുറിച്ച് ഈശോ* 

1. പലതിനെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നവൾ

2. അസ്വസ്ഥതപ്പെടുന്നവൾ

*മറിയത്തെക്കുറിച്ച് സുവിശേഷകൻ* 

കർത്താവിന്റെ വചനം കേട്ട് പാദാന്തികത്തിൽ ഇരുന്നവൾ

 *മറിയത്തെക്കുറിച്ച് ഈശോ* 

ഒരിക്കലും എടുക്കപ്പെടാത്ത നല്ല ഭാഗം തെരെഞ്ഞെടുത്തവൾ

ഈ താരതമ്യം ഒരു ധ്യാനമാക്കി രൂപാന്തരപ്പെടുത്താം... 
മർത്താ സ്വയം തെരഞ്ഞെടുത്തതാണ് ശുശ്രൂഷയുടെ വഴി.
വ്യഗ്രചിത്തയാകും വിധം അവൾ അതിൽ വ്യാപൃതയും ആയിരുന്നു.
വ്യഗ്രതയുടെ അളവ് കൂടി കൂടി തനിച്ചായിപ്പോയി എന്ന മാനസികസംഘർഷത്തിലാണവൾ.
അത് തിരിച്ചറിയുന്ന ഈശോ അവളോട് പറയുന്നത് "നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമാണ് " എന്നാണ്.
അപ്പോൾ ശുശ്രൂഷയല്ല പ്രശ്നം, പിന്നെയോ ശുശ്രൂഷയിൽ നിന്നുയിർക്കൊള്ളുന്ന ഉത്കണ്ഠയും അസ്വസ്ഥതയുമാണ്. ഈശോയുടെ ജീവിതത്തിന്റെ ഉന്നതമായ നിയോഗമായി സുവിശേഷം വെളിപ്പെടുത്തുന്നത് അനേകർക്ക് മോചനദ്രവ്യമായി സ്വയം നൽകുന്ന ശുശ്രൂഷ തന്നെയാണ്. "മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45
എന്നിട്ടും ശുശ്രൂഷകളിൽ വ്യാപൃതയായിരുന്ന മർത്താ തിരുത്തപ്പെടുന്നതിന്റെ കാരണം ധ്യാനിക്കുമ്പോൾ ഈശോയുടെ പാദാന്തികത്തിൽ ഇരിക്കാൻ മറന്നുള്ള ശുശ്രൂഷകളും ജോലികളും കൊണ്ടുവരുന്ന ഉത്കണ്ഠകളും അസ്വസ്ഥതകളും അപകടകരമാണ് എന്ന് സമ്മതിക്കേണ്ടി വരുന്നു. 
ഒരു ശുശ്രൂഷയും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കുന്നതിന് പകരമാകില്ല എന്ന ആത്മീയ സത്യം വെളിപ്പെടുത്തുന്നതാണ് ഈ വചനഭാഗം... 
വ്യഗ്രചിത്തമായ മനസ്സുമായി ഓടി നടന്നു ജോലിചെയ്യുമ്പോളും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കാൻ കൂടി നേരം കണ്ടെത്താതെയാകുമ്പോൾ ഞാനും മർത്തായെപ്പോലെ തനിച്ചാണ് എന്ന സംഘർഷത്തിലും ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും ആത്മാനൊമ്പരത്തിലും തപ്പി തടയുന്നു... 
മറിയത്തെപ്പോലെ വീണ്ടും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് അവിടുത്തെ വചനങ്ങൾ കേട്ട് തുടങ്ങുക എന്നത് മാത്രമാണ് ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും വ്യഗ്രതയുടെയും മർത്താ സിൻഡ്രോമിൽ നിന്ന് രക്ഷപെടാനുള്ള വഴി...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവാറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
"ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 9, 2020

സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടവർ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 10

സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടവർ

"എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്‌, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍."
ലൂക്കാ 10 : 20

സന്തോഷം കണ്ടെത്തുക എന്നതാണ് അനുദിന ചെയ്തികളുടെ മുഴുവൻ ആഭിമുഖ്യവും ലക്ഷ്യവും...
മനസ്സാഗ്രഹിക്കുന്നതും സന്തോഷവും സമാധാനവുമാണ്...
സന്തോഷിക്കാനുള്ള കാരണങ്ങൾ സുവിശേഷത്തിൽ നിന്നും കണ്ടെത്തുമ്പോൾ അത് വിശ്വാസ യോഗ്യവും സ്വീകാര്യവുമാകുന്നു...
സുവിശേഷ വേലയുടെ ആരംഭത്തിൽ സന്തോഷിക്കാനുള്ള കാരണങ്ങൾ എന്ന് സ്വയം വിചാരിച്ചവ - പിശാചുക്കൾ കീഴടങ്ങുന്നത് - എണ്ണിപ്പെറക്കി സന്തോഷം അറിയിക്കുമ്പോൾ ഈശോ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു...
പിശാചുക്കൾ കീഴടങ്ങുന്നു എന്നതിനേക്കാൾ വലിയ സന്തോഷം ഉണ്ട് എന്ന് മനസ്സിനെ പഠിപ്പിക്കണം...
സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്നു എന്നതാണ് ആനന്ദിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ കാരണം...
സ്വർഗ്ഗവുമായുള്ള ബന്ധത്തിൽ കണ്ടെത്തുന്ന ആനന്ദമാണ് യഥാർത്ഥ ആനന്ദം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 8, 2020

ക്ലേശങ്ങൾ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 9

ക്ലേശങ്ങൾ

"എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്‌ചാതുരിയും ജ്‌ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും." 
ലൂക്കാ 21 : 15

വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടി വരുന്ന എതിർപ്പുകൾ, അവഗണനകൾ, തിക്താനുഭവങ്ങൾ, ക്ലേശങ്ങൾ ഒക്കെ അത്ര നിസ്സാരമായിരിക്കുകയില്ല എന്ന് ഈശോ മുന്നറിയിപ്പ് നൽകുന്നു...
ആത്മാർഥമായും സത്യസന്ധമായും ഈശോയുടെ സുവിശേഷമൂല്യങ്ങൾ ജീവിക്കാൻ ശ്രമിച്ച് തുടങ്ങുമ്പോൾ പ്രിയപ്പെട്ടവരുടെ പോലും എതിർപ്പുകളും അപ്രീതിയും അഭിമുഖീകരിക്കേണ്ടി വരും എന്ന് തീർച്ച...
എത്ര എതിർപ്പുകൾ ഉണ്ടായാലും അവിടുന്ന് അത്ഭുതകരമായ സംരക്ഷണം നൽകുന്നു എന്നതാണ് ജ്ഞാനധ്യാനത്തിലെ ഉൾക്കാഴ്ച്ച...
സുവിശേഷം ജീവിച്ചു തുടങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് നടുവിൽ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ അമൂല്യമാണ്...
ആർക്കും ചെറുത്ത് തോൽപിക്കാനാവാത്ത വിധത്തിലുള്ള വാക്ചാതുരിയും ജ്ഞാനവും...
കൂടെ തലമുടിയിഴ പോലും നശിക്കില്ല എന്ന സംരക്ഷണത്തിന്റെ ഉറപ്പും...
"ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?" 
റോമാ 8 : 31

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 7, 2020

മഹത്ത്വം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 8

മഹത്ത്വം

"പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക്‌ എങ്ങനെ വിശ്വസിക്കാന്‍ കഴിയും? "
യോഹന്നാന്‍ 5 : 43

മനുഷ്യനായി അവതരിച്ച രക്ഷകനായ ഈശോമിശിഹായെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുപോയ യഹൂദന്മാരുടെ പരാജയകാരണം ഈശോ വ്യക്തമാക്കുന്നു...
പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്ന് വരുന്ന മഹത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത യൂദന്മാർ...
Self - glorification, Self - justification ...
സ്വയം മഹത്വപ്പെടുത്തിയും ന്യായീകരണങ്ങൾ കണ്ടെത്തിയും സ്വയം നിർമ്മിത മതത്മക ചട്ടക്കൂടുകളിൽ അഭിരമിച്ചവർക്ക് ഏക ദൈവത്തിന്റെ പ്രിയപുത്രനെ അംഗീകരിക്കാൻ ഉള്ള വിനയം ഉണ്ടായിരുന്നില്ല...
മനുഷ്യപ്രീതിക്കു വേണ്ടി ഓടുകയും ഏക ദൈവത്തിന്റെ മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ വിശ്വാസ ജീവിതത്തിന് ക്ഷതമേൽക്കുന്നു എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ഈശോയെ, സ്വയം ന്യായീകരണത്തിന്റെയും സ്വയം മഹത്വം കണ്ടെത്തുന്നതിന്റെയും  ചതിക്കുഴികളിൽ നിന്നും എന്നെ മോചിപ്പിക്കണമേ...
ദൈവം മഹത്വം നൽകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയും വിനയവും നൽകണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 4, 2020

സത്യത്തിന്റെ സുവിശേഷം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 5

സത്യത്തിന്റെ സുവിശേഷം

"യോഹന്നാന്‍ നീതിമാനും വിശുദ്‌ധ നുമാണെന്ന്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഹേറോദേസ്‌ അവനെ ഭയപ്പെട്ടു സംരക്‌ഷണം നല്‍കിപ്പോന്നു. അവന്‍െറ വാക്കുകള്‍ അവനെ അസ്വസ്‌ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു."
മര്‍ക്കോസ്‌ 6 : 20

'സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപകയോഹണനെക്കാൾ വലിയവൻ ആരുമില്ല' എന്നും 'കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു' അവൻ എന്നും ഈശോ സാക്ഷ്യപ്പെടുത്തിയ യോഹന്നാൻ ആണ് ജ്ഞാനധ്യാനത്തിനാധാരം...
രക്ഷകനായ ഈശോ മിശിഹായ്ക്ക് വഴിയിരുക്കിയ ഉദരത്തിൽ വച്ച് തന്നെ പരിശുദ്ധതമാവിനാൽ നിറഞ്ഞ, മരുഭൂമിയിലെ താപസജീവിതം ഇഷ്ടപ്പെട്ട സ്നാപകൻ...
ഭരണം നടത്തിയിരുന്ന രാജാവ് പോലും ഭയപ്പെടും വിധം സത്യം പ്രാഘോഷിച്ചിരുന്ന ഒരാൾ...
സുവിശേഷ സാക്ഷ്യത്തിൽ ഒരു തരി പോലും തിന്മയുടെ മാലിന്യം ഏൽക്കാതിരിക്കാൻ നിഷ്ഠ വച്ചവൻ...
അതുകൊണ്ട് തന്നെ രാജാവിന് അപ്രിയകരവും അഹിതവുമായ സത്യം വിളിച്ചു പറയുകയും  ശിരസ്സ് നഷ്ടപ്പെടുകയും ചെയ്തവൻ...
കേൾവിക്കാരുടെയും കൂടെ ജീവിക്കുന്നവരുടെയും ഇഷ്ടനിഷ്ടങ്ങളും അഭിരുചികളും സുവിശേഷ വ്യാഖ്യാനങ്ങളിൽ തൃപ്തിപ്പെടുത്തേണ്ടതില്ല എന്നതാണ് തിരിച്ചറിവ്...
ദൈവവചനത്തിലെ സത്യം മായം ചേർക്കാതെ പ്രഘോഷിച്ചത് കൊണ്ട് ആണ് സ്‌നാപകൻ വ്യത്യസ്തനാകുന്നത്...
  
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 3, 2020

വിശ്വാസപൂർണ്ണിമ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 4

വിശ്വാസപൂർണ്ണിമ

ഉള്ളലിവും അനുകമ്പയും മാത്രം ഹൃദയത്തിൽ സൂക്ഷിച്ച ഈശോ സിറോ ഫിനീഷ്യൻ വംശജയായ സ്ത്രീയോട് മാത്രം എന്തുകൊണ്ട് വ്യത്യസ്തമായ സമീപനം പുലർത്തുന്നു? 
ഈ ചോദ്യതിന്നുത്തരം കണ്ടെത്തുകയാണ് നമ്മുടെ ധ്യാനവിചാരങ്ങളുടെ ലക്ഷ്യം. 

ആത്മീയ ജീവിതത്തിലെ പ്രാർത്ഥനാജീവിതത്തിനും വിശ്വാസവളർച്ചയ്ക്കും പ്രധാനമായും മൂന്ന് തലങ്ങളുണ്ട് എന്നൊരു നിരീക്ഷണമുണ്ട്. 

*ഒന്നാമത്തേത്* , പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്ന തലമാണ്. 
സൊദോം ഗൊമോറയ്ക്ക് വേണ്ടി മാധ്യസ്ഥ്യം യാചിക്കുന്ന അബ്രഹാം ഇതിനുദാഹരണമാണ്. 
അപേക്ഷകളും യാചനകളും ദൈവസന്നിധിയിൽ മക്കളുടെ സ്വാതന്ത്ര്യത്തോടെ അർപ്പിക്കുന്നത് പ്രാർത്ഥനാജീവിതത്തിലെ ഒരു തലം തന്നെയാണ്.
ഈശോ പറഞ്ഞ വാക്കുകൾ അതിനെ ഉറപ്പിക്കുന്നു. 
"നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും."
യോഹന്നാന്‍ 16 : 23
പ്രാർത്ഥനാവഴിയിലെ പ്രാരംഭ തലം മാത്രമാണ് അത് എന്ന തിരിച്ചറിവിൽ മറ്റു ചില ആഴമേറിയ വഴികൾ കൂടി നാം കണ്ടെത്തുകയാണ്. 

പ്രാർത്ഥനാജീവിതത്തിലെ,
*രണ്ടാമത്തെ തലം* നമ്മുടെ പ്രാർത്ഥനകളെ ദൈവം മൗനം കൊണ്ട് നേരിടുന്ന ഒരു തലമാണ്. 
ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന അബ്രാഹത്തിന്റെയും സാറായുടെയും ജീവിതത്തെ നീണ്ട എട്ട് പതിറ്റാണ്ടുകളിൽ മൗനം കൊണ്ട് നേരിട്ട ദൈവത്തെ പതിയെ സ്നേഹിച്ചു തുടങ്ങേണ്ടതുണ്ട്. 
പ്രാർത്ഥനകൾ കേൾക്കപ്പെടുന്ന നേരങ്ങളിൽ ഉള്ള ആനന്ദം ദൈവീകമൗനത്തിന് മുന്നിലും കാത്തുസൂക്ഷിക്കണം എന്നർത്ഥം. ദീർഘമായ മൗനത്തിനൊടുവിൽ അതിശ്രേഷ്ഠമായ നന്മകൾ അവിടുന്ന് കരുതി വയ്ക്കുന്നുണ്ട് എന്നത് തന്നെ കാരണം. 

*മൂന്നാമത്തേതും അവസാനത്തേതുമായ ഒരു തലം* നമ്മുടെ കുഞ്ഞുബുദ്ധിക്കതീതമാണ് എന്ന സത്യം അംഗീകരിച്ചു കൊണ്ടുതന്നെ ഒരു തിരിച്ചറിവ് ആയിട്ടെങ്കിലും അത് ഉള്ളിൽ സൂക്ഷിക്കാം. 
ദൈവം ശത്രുപക്ഷത്താണോ എന്ന് ചിന്തിച്ചു പോകാവുന്ന തരത്തിലുള്ള ദൈവീകപ്രതികരണങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് പ്രാർത്ഥനാവഴികളിലെ മൂന്നാമത്തെ തലം. സഹനവഴികളിൽ നൊന്തുരുകിയ ജോബും മകന്റെ പാടുപീഡകൾ കണ്ട് ഉള്ളിൽ സങ്കടങ്ങളുടെ കടൽ ആർത്തിരമ്പിയപ്പോളും ദൈവത്തെ മുറുകെപിടിച്ച പരിശുദ്ധ മറിയവും കുരിശിൽ കിടന്ന് "ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ ഉപേക്ഷിച്ചത്? " എന്ന് കരഞ്ഞു നിലവിളിക്കുന്ന ഈശോയും ഈ മൂന്നാമത്തെ തലത്തിലാണ്. 

കാനാൻകാരിയും ഈ മൂന്നാമത്തെ തലത്തിലാണ്. 
അപ്രതീക്ഷിതമായ ദൈവീകപ്രതികരണങ്ങൾ നേരിടേണ്ടി വരുമ്പോളും വീണ്ടും ദൈവത്തെ അള്ളിപ്പിടിച്ച് ആത്മീയജീവിതയാത്ര തുടരുന്ന ആഴമേറിയ വിശ്വാസജീവിതത്തിന്റെ തലം... 
സൂക്ഷിച്ചു നോക്കൂ... 
സഹനവഴികളിലും ദൈവത്തെ മുറുകെപ്പിടിച്ച ജോബിന്റെയും കുരിശിൻ താഴെ നിൽക്കുന്ന പരിശുദ്ധ മറിയത്തിന്റെയും കുരിശിൽ കിടന്ന് നിലവിളിച്ചു പ്രാർത്ഥിക്കുന്ന ഈശോയുടെയും ഒക്കെ മുഖഛായ ഉണ്ട് കേട്ടോ കാണാൻകാരിക്ക് !

ഈശോയെ, നിന്റെ മൗനത്തിന്റെ അർത്ഥം തിരിച്ചറിയാൻ മാത്രം പക്വത എനിക്കും തരുമോ? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.