Saturday, October 3, 2020

വിശ്വാസപൂർണ്ണിമ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 4

വിശ്വാസപൂർണ്ണിമ

ഉള്ളലിവും അനുകമ്പയും മാത്രം ഹൃദയത്തിൽ സൂക്ഷിച്ച ഈശോ സിറോ ഫിനീഷ്യൻ വംശജയായ സ്ത്രീയോട് മാത്രം എന്തുകൊണ്ട് വ്യത്യസ്തമായ സമീപനം പുലർത്തുന്നു? 
ഈ ചോദ്യതിന്നുത്തരം കണ്ടെത്തുകയാണ് നമ്മുടെ ധ്യാനവിചാരങ്ങളുടെ ലക്ഷ്യം. 

ആത്മീയ ജീവിതത്തിലെ പ്രാർത്ഥനാജീവിതത്തിനും വിശ്വാസവളർച്ചയ്ക്കും പ്രധാനമായും മൂന്ന് തലങ്ങളുണ്ട് എന്നൊരു നിരീക്ഷണമുണ്ട്. 

*ഒന്നാമത്തേത്* , പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്ന തലമാണ്. 
സൊദോം ഗൊമോറയ്ക്ക് വേണ്ടി മാധ്യസ്ഥ്യം യാചിക്കുന്ന അബ്രഹാം ഇതിനുദാഹരണമാണ്. 
അപേക്ഷകളും യാചനകളും ദൈവസന്നിധിയിൽ മക്കളുടെ സ്വാതന്ത്ര്യത്തോടെ അർപ്പിക്കുന്നത് പ്രാർത്ഥനാജീവിതത്തിലെ ഒരു തലം തന്നെയാണ്.
ഈശോ പറഞ്ഞ വാക്കുകൾ അതിനെ ഉറപ്പിക്കുന്നു. 
"നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും."
യോഹന്നാന്‍ 16 : 23
പ്രാർത്ഥനാവഴിയിലെ പ്രാരംഭ തലം മാത്രമാണ് അത് എന്ന തിരിച്ചറിവിൽ മറ്റു ചില ആഴമേറിയ വഴികൾ കൂടി നാം കണ്ടെത്തുകയാണ്. 

പ്രാർത്ഥനാജീവിതത്തിലെ,
*രണ്ടാമത്തെ തലം* നമ്മുടെ പ്രാർത്ഥനകളെ ദൈവം മൗനം കൊണ്ട് നേരിടുന്ന ഒരു തലമാണ്. 
ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന അബ്രാഹത്തിന്റെയും സാറായുടെയും ജീവിതത്തെ നീണ്ട എട്ട് പതിറ്റാണ്ടുകളിൽ മൗനം കൊണ്ട് നേരിട്ട ദൈവത്തെ പതിയെ സ്നേഹിച്ചു തുടങ്ങേണ്ടതുണ്ട്. 
പ്രാർത്ഥനകൾ കേൾക്കപ്പെടുന്ന നേരങ്ങളിൽ ഉള്ള ആനന്ദം ദൈവീകമൗനത്തിന് മുന്നിലും കാത്തുസൂക്ഷിക്കണം എന്നർത്ഥം. ദീർഘമായ മൗനത്തിനൊടുവിൽ അതിശ്രേഷ്ഠമായ നന്മകൾ അവിടുന്ന് കരുതി വയ്ക്കുന്നുണ്ട് എന്നത് തന്നെ കാരണം. 

*മൂന്നാമത്തേതും അവസാനത്തേതുമായ ഒരു തലം* നമ്മുടെ കുഞ്ഞുബുദ്ധിക്കതീതമാണ് എന്ന സത്യം അംഗീകരിച്ചു കൊണ്ടുതന്നെ ഒരു തിരിച്ചറിവ് ആയിട്ടെങ്കിലും അത് ഉള്ളിൽ സൂക്ഷിക്കാം. 
ദൈവം ശത്രുപക്ഷത്താണോ എന്ന് ചിന്തിച്ചു പോകാവുന്ന തരത്തിലുള്ള ദൈവീകപ്രതികരണങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് പ്രാർത്ഥനാവഴികളിലെ മൂന്നാമത്തെ തലം. സഹനവഴികളിൽ നൊന്തുരുകിയ ജോബും മകന്റെ പാടുപീഡകൾ കണ്ട് ഉള്ളിൽ സങ്കടങ്ങളുടെ കടൽ ആർത്തിരമ്പിയപ്പോളും ദൈവത്തെ മുറുകെപിടിച്ച പരിശുദ്ധ മറിയവും കുരിശിൽ കിടന്ന് "ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ ഉപേക്ഷിച്ചത്? " എന്ന് കരഞ്ഞു നിലവിളിക്കുന്ന ഈശോയും ഈ മൂന്നാമത്തെ തലത്തിലാണ്. 

കാനാൻകാരിയും ഈ മൂന്നാമത്തെ തലത്തിലാണ്. 
അപ്രതീക്ഷിതമായ ദൈവീകപ്രതികരണങ്ങൾ നേരിടേണ്ടി വരുമ്പോളും വീണ്ടും ദൈവത്തെ അള്ളിപ്പിടിച്ച് ആത്മീയജീവിതയാത്ര തുടരുന്ന ആഴമേറിയ വിശ്വാസജീവിതത്തിന്റെ തലം... 
സൂക്ഷിച്ചു നോക്കൂ... 
സഹനവഴികളിലും ദൈവത്തെ മുറുകെപ്പിടിച്ച ജോബിന്റെയും കുരിശിൻ താഴെ നിൽക്കുന്ന പരിശുദ്ധ മറിയത്തിന്റെയും കുരിശിൽ കിടന്ന് നിലവിളിച്ചു പ്രാർത്ഥിക്കുന്ന ഈശോയുടെയും ഒക്കെ മുഖഛായ ഉണ്ട് കേട്ടോ കാണാൻകാരിക്ക് !

ഈശോയെ, നിന്റെ മൗനത്തിന്റെ അർത്ഥം തിരിച്ചറിയാൻ മാത്രം പക്വത എനിക്കും തരുമോ? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment