Sunday, June 7, 2020

പാപമോചനം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 0️⃣7️⃣

"ഈശോ അവളോടു പറഞ്ഞു: നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
ലൂക്കാ 7 : 50

 *പാപമോചനം*
 
ഇടറിപ്പോയ വഴികളുടെ മുഴുവൻ ഭാരവും കണ്ണീരായി ഒഴുക്കി ഈശോയുടെ പാദങ്ങൾ കഴുകി തലമുടി കൊണ്ട് തുടച്ചു പാദങ്ങളിൽ ഉമ്മ കൊടുക്കുന്ന ഒരു സ്ത്രീ ലൂക്കായുടെ സുവിശേഷത്തിലെ സജീവ സാന്നിധ്യം ആണ്... 
ഫരിസയ പ്രമാണിയായ ശിമെയോന്റെ വീട്ടിലെ അത്താഴവിരുന്നാണ് പശ്ചാത്തലം... 
പട്ടണത്തിലെ പാപിനിയായ ഒരുവൾ എന്നാണ് അവൾക്കുള്ള വിശേഷണം... 
" 'ഏത് തരക്കാരി ആണ് ഇവൾ' എന്ന് ഇവൻ അറിയുന്നില്ലേ? " എന്നുള്ള ശിമെയോന്റെ സ്വഗതം പറച്ചിൽ അവളെ സമൂഹം വില കുറച്ച് കണ്ടു എന്ന് വ്യക്തമാക്കുന്നു...
സ്വന്തം ബലഹീനതയുടെ ഇടർച്ചകളും വഴിതെറ്റിപോയ ഓർമ്മകളും സമൂഹത്തിന്റെ പരിഹാസശരങ്ങളും കുത്തുവാക്കുകളും കൂടെ തെറ്റിലേർപ്പെട്ടവരുടെ ഉൾപ്പെടെയുള്ള വിധിവാചകങ്ങളും സദാചാര പോലീസുകാരുടെ വിചാരണകളും അവളുടെ ആത്മാഭിമാനത്തെ വല്ലാതെ ക്ഷതപ്പെടുത്തിയിട്ടുണ്ട്... 
ഒരു സ്ത്രീ എന്ന നിലയിൽ കൈമോശം വന്ന് പോയ ശരീരശുദ്ധിയും അവളുടെ ആത്മാവിനെ വ്രണപ്പെടുത്തിയിട്ടുണ്ട്... 
എല്ലാ ഭാരങ്ങളും ഇറക്കി വയ്ക്കാൻ ഒരിടം തേടി അലയുകയായിരുന്നു... 
ഈശോ വിരുന്നിനു വന്ന വീട്ടിൽ അങ്ങനെ ആണവൾ എത്തിയത്... 
നസ്രായനായ ഈശോ മിശിഹായുടെ പാന്തികത്തിൽ കിട്ടുന്ന സ്വസ്ഥതയും സമാശ്വാസവും വേറെ എവിടെ കിട്ടാൻ? 

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും."
മത്തായി 11 : 28-29

കരഞ്ഞു തീർത്തു പാപങ്ങൾ ഇറക്കി വച്ചു കൈ മോശം വന്ന വിശുദ്ധി വീണ്ടെടുക്കുന്ന ഒരു ആത്മാവിന്റെ ശുദ്ധീകരണവഴിയുടെ കുമ്പസാരക്കൂടായി മാറി ശിമെയോന്റെ വീട്...
"ഈശോ അവളോടു പറഞ്ഞു: നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
ലൂക്കാ 7 : 50

ഈശോയുടെ ഈ വാക്കുകളിൽ നിഴലിക്കുന്ന സംരക്ഷണത്തിന്റെ ആശ്വാസം തിരിച്ചറിഞ്ഞ അവൾ തിരികെ പോകുന്നത് പാപിനി ആയിട്ടല്ല.... വിശുദ്ധ ആയിട്ടാണ്... കാരണം അവൾ പാപമോചാധികാരമുള്ള നസ്രായനായ ഈശോയെ കണ്ടെത്തി കഴിഞ്ഞു... 
ഇടേക്കെപോഴോ ഈശോ ശിമെയോനോട് പറഞ്ഞ കാര്യങ്ങൾ ഓർമ്മിക്കുന്നത് അർത്ഥവത്താണ്... 
"അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട്‌ അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു."
ലൂക്കാ 7 : 47

അധികസ്നേഹമാണ് പാപമോചനത്തിനുള്ള എളുപ്പവഴി... 
ദൈവകരുണ സ്വീകരിച്ചു പാപമോചനം പ്രാപിക്കുന്നവർക്ക് അധികം സ്നേഹിക്കാനും കടപ്പാടുണ്ട്...

ഈശോയെ, ഇടറിപ്പോയ വഴികളുടെ ഓർമ്മകളും ആത്മനൊമ്പരവുമായി നിന്റെ മുന്നിലിരുന്നു ഞാൻ കരയാം... 
പാപിനിയോട് പറഞ്ഞത് പോലെ എന്നോടും
"സമാധാനത്തോടെ പോവുക" എന്നൊന്ന് നീ ആവർത്തിക്കുമോ?

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment