Wednesday, June 10, 2020

വിശുദ്ധ കുർബാന

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣1️⃣

 *വിശുദ്ധ കുർബാന* 

ലോകാവസാനത്തോളം മനുഷ്യരുടെ കൂടെ ആയിരിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹമാണ് വിശുദ്ധ കുർബാന... 
വിശുദ്ധ കുർബാന എന്ന സ്നേഹകൂദാശയെ ദിവ്യകാരുണ്യം എന്നാണ് നമ്മൾ വിളിക്കുന്നത്... 
ദൈവത്തിന്റെ കാരുണ്യം നിറഞ്ഞു തുളുമ്പുന്ന സ്നേഹകൂദാശ... 
വിശുദ്ധ കുർബാന... 
വിശുദ്ധ കുര്ബാനയോട് ചേർന്ന് നിൽക്കുമ്പോൾ ഒരു വ്യക്തിക്ക് കൈവരുന്ന സ്വർഗീയ കൃപകളെക്കുറിച്ചാണ് നമ്മുടെ ധ്യാനം... 

1. *വിശുദ്ധീകരിക്കുന്ന വിശുദ്ധകുർബാന* 

ഏശയ്യാ ദീർഘദർശി കണ്ട ദർശനം ഓർമ്മിക്കാം... 
സ്വർഗ്ഗത്തിൽ ദൈവത്തെ 'പരിശുദ്ധൻ, പരിശുദ്ധൻ' പാടി സ്തുതിക്കുന്ന സെറാഫുകൾ... 
അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ് എന്ന് കരഞ്ഞു നിലവിളിക്കുന്ന ഏശയ്യാ... 
ഉടനെ സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ടെടുത്ത കനൽ പ്രവാചകന്റെ നാവിൽ സ്പർശിച്ചിട്ട് പറഞ്ഞു, "നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു, നിന്റെ മാലിന്യം നീക്കപ്പെട്ടു."
പൗരസ്ത്യ ദൈവശാസ്ത്രവീക്ഷണത്തിൽ, സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് എടുത്ത ഈ കനൽ ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണ്... 
മലങ്കര ആരാധനക്രമത്തിൽ വിശുദ്ധ കുർബാന നൽകുമ്പോൾ വൈദികൻ പറയുന്നത്, 'വിശുദ്ധ കുർബാന എന്ന തീക്കട്ട വിശ്വാസിക്ക് നൽകപ്പെടുന്നു.'
പാപത്തിന്റെ മാലിന്യങ്ങളെ ഏരിയിച്ചില്ലാതാക്കുന്ന 'സ്വർഗ്ഗത്തിന്റെ തീക്കട്ട'... 
വിശുദ്ധിയുടെ ചൂട് നൽകുന്ന 'ബലിപീഠത്തിലെ തീക്കട്ട'... 
വിശുദ്ധ കുർബാന... 
പൗരസ്ത്യ വേദപാരംഗതനും സുറിയാനി മല്പാനുമായ വിശുദ്ധ അപ്രേം പറയുന്നത് പോലെ, 'Eucharist is the new burning coal of the New Testament.'

2. *നിത്യജീവൻ നൽകുന്ന വിശുദ്ധ കുർബാന* 

"എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും."
യോഹന്നാന്‍ 6 : 54

വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് ഈശോ വാഗ്ദാനം ചെയ്ത സമ്മാനമാണ് നിത്യജീവൻ... 
രോഗികൾക്ക് വിശുദ്ധ കുർബാന എത്തിച്ചു കൊടുക്കുമ്പോൾ, അതിനെ 'തിരുപാഥേയം' എന്നാണ് വിളിക്കുന്നത്... 
സ്വർഗത്തിലേക്കുള്ള യാത്രയിൽ ആത്മീയ ഊർജ്ജം പകരുന്ന ദിവ്യകാരുണ്യം... 

3. *നവീകരിക്കുന്ന വിശുദ്ധ കുർബാന* 

എമ്മാവൂസ് യാത്രയാണ് ധ്യാനം... 
രണ്ടുപേർ എമ്മാവൂസിലേക്കുള്ള യാത്രയിൽ ആണ്... 
കണ്ണുകൾ മൂടപ്പെട്ടവർ, ഹൃദയം മന്ദീഭവിച്ചവർ, മുഖത്ത് മ്ലാനതയുടെ ഇരുട്ട് കൂടിയവർ... 
യാത്ര മദ്ധ്യേ ഒരു അപരിചിതനെപ്പോലെ ഈശോയും കൂടെ കൂടി... 
വഴിയിൽ വച്ച് അവൻ വചനം വ്യാഖ്യാനിച്ചു, അപ്പം മുറിച്ചു കൊടുത്തു... 
പിന്നെ, കണ്ണുകൾ തുറക്കപ്പെട്ടു, ഹൃദയം ജ്വലിച്ചു, മുഖത്ത് പ്രസാദം തിരികെ വന്നു... 
നിരാശയുടെയും ഒറ്റപ്പെടലിന്റെയും തെറ്റിദ്ധാരണയുടെയും നോവ് ഉള്ളിൽ പേറി വേദനിക്കുമ്പോൾ മന്ദീഭവിച്ച ഹൃദയവും മൂടപ്പെട്ട കണ്ണുകളും മ്ലാനത മൂടിയ മുഖവുമായി ദിവ്യകാരുണ്യത്തിനരികെ നമുക്ക് ഇരിക്കാം...
കണ്ണുകൾ തുറക്കപ്പെടും, ഹൃദയം ജ്വലിക്കും, മുഖം പ്രകാശിക്കും... തീർച്ച... 

ദിവ്യകാരുണ്യത്തിന്റെ അരികെ ഇരുന്ന് ഇരുന്ന് കേരള സഭയെ പ്രകാശിപ്പിച്ച വലിയ പ്രിയോർ അച്ചന്റെ വാക്കുകൾ ഓർത്ത് അവസാനിപ്പിക്കാം... 
കൂനൻമാവിലെ സന്യാസിനിമാർക്ക് ഒരു പെസഹാ വ്യാഴാഴ്ച എഴുതിയ കത്താണ്... 
"എന്റെ ഹൃദയത്തോടൊപ്പം എന്നോടൊപ്പം ജനിച്ചവരായ നിങ്ങളുടെ ഹൃദയങ്ങളെയും ഈശോയുടെ പെട്ടകത്തിൽ വച്ചു പൂട്ടി. ഇനി ഉയിർപ്പ് വരെ അവിടെ പാർത്തു കൊള്ളുക."

നമുക്കും ഹൃദയം ഈശോയുടെ സക്രാരിയിൽ വച്ച് പൂട്ടാം... 
കണ്ണുകൾ തുറക്കപ്പെടട്ടെ... 
ഹൃദയം ജ്വലിക്കട്ടെ... 
മുഖം പ്രകാശിക്കട്ടെ....


✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment