Tuesday, June 23, 2020

മലമുകളിൽ തനിച്ച്

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣4️⃣

മലമുകളിൽ തനിച്ച് 

"ഈശോ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച്‌ ആയിരുന്നു."
മത്തായി 14 : 23

സുവിശേഷത്തിൽ ഈശോയുടെ ഭൗമീക ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ അതീവ സ്നേഹ സാന്ദ്രമായ ഒന്നാണ് പ്രാർത്ഥിക്കുന്ന ഈശോയെക്കുറിച്ചുള്ളത്. മനുഷ്യനായി അവതരിച്ച ദൈവവചനമായ ഈശോയും പ്രാർത്ഥിച്ചിരുന്നു എന്നത് എത്ര സുന്ദരമായ വായനയും ഓർമ്മയും തിരിച്ചറിവുമാണ്. ഈശോയുടെ പ്രാർത്ഥനയുടെ ആഴം ഒറ്റ വാക്യത്തിൽ വ്യക്തമാകുന്നത് ഹെബ്രായ ലേഖന കർത്താവാണ്. 
"തന്‍െറ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍െറ ദൈവഭയംമൂലം അവന്‍െറ പ്രാര്‍ഥന കേട്ടു."
ഹെബ്രായര്‍ 5 : 7
പിതാവിനോടൊത്തായിരിക്കാൻ ഈശോ നേരം കണ്ടെത്തി എന്നതിനെക്കുറിച്ചാണ് നമ്മുടെ ധ്യാനം. 
ചിലപ്പോൾ മലമുകളിൽ, മറ്റുചിലപ്പോൾ വിജനതയിൽ, വേറെ ചിലപ്പോൾ മരുഭൂമിയിൽ അതിരാവിലെയും രാത്രിനേരങ്ങളിൽ വൈകിയും ഒക്കെ ഈശോ പ്രാർത്ഥിക്കാൻ നേരം കണ്ടെത്തിയിരുന്നു. 
പിതാവിനോടൊത്തായിരുന്ന നേരമായിരുന്നു ഈശോയുടെ ഊർജ്ജസ്രോതസ്സ് എന്ന് തിരിച്ചറിയാൻ അധികം വിഷമമില്ല. 
ഈശോയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സുവിശേഷത്തിൽ അവതരിപ്പിക്കപ്പെടുന്നത് പ്രാർത്ഥനയോട് ബന്ധപ്പെടുത്തിയാണ്. 
മാമോദീസയ്ക്ക് മുമ്പും അപ്പസ്തോലന്മാരെ തെരെഞ്ഞെടുക്കുന്നതിനു മുമ്പും രൂപാന്തരീകരണ വേളയിലും ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് മുമ്പും ഗത്സെമെൻ തോട്ടത്തിലെ ആത്മസംഘർഷത്തിലും കുരിശിൽ കിടന്നും ഒക്കെ പ്രാർത്ഥിക്കുന്ന ഈശോ നമുക്ക് എന്നും മാതൃകയും വെല്ലുവിളിയുമാണ്. പ്രാർത്ഥനയുടെ ആത്മബലം തന്നെയാണ് ഈശോയുടെ ഊർജസ്രോതസ്സ് എന്നത് സംശയമില്ലാത്ത സത്യമാണ്. 
ഏകാന്തതയിൽ തനിച്ചായിരുന്ന് പിതാവിനോട് സംസാരിക്കുമ്പോൾ ജീവിതത്തിന് കൈവരുന്ന ഫലപ്രാപ്തി സുവിശേഷത്തിലെ വചനങ്ങൾ നന്നായി വ്യക്തമാക്കുന്നുണ്ട്. 

ശിഷ്യർ യാത്ര ചെയ്ത വഞ്ചി തിരമാലകളിൽ പെട്ടുലയുന്നു... 
ശിഷ്യർ ഭയചകിതരാകുന്നു... 
"കാറ്റ്‌ പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട്‌ അതു വല്ലാതെ ഉലഞ്ഞു."
മത്തായി 14 : 24

ഏകാന്തതയിൽ തനിച്ചായിരിക്കുന്ന ഈശോചെയ്യുന്ന പ്രവർത്തികൾ ഒന്ന് എണ്ണിയെടുക്കാം... 

1. ശിഷ്യരുടെ വള്ളം തിരമാലകളിൽ പെട്ടുലയുന്നത് തിരിച്ചറിയുന്നു...

2. വെള്ളത്തിനു മീതെ നടന്ന് ശിഷ്യരുടെ അടുത്തെത്തുന്നു... 

3. തിരകളെ ശാസിച്ച് ശിഷ്യരെ രക്ഷിക്കുന്നു... 

പ്രാർത്ഥിക്കുന്നവന്റെ കരുത്താണ് മുകളിൽ അക്കമിട്ട മൂന്ന് കാര്യങ്ങളും... പ്രായോഗികമായി ഇങ്ങനെ വ്യാഖ്യാനിച്ചു വ്യക്തത വരുത്താം...
പ്രാർത്ഥിക്കുന്നവന്റെ കരുത്ത്...

1. പ്രലോഭനങ്ങളുടെയും പ്രതിസന്ധികളുടെയും തിരയിളക്കങ്ങൾ വേഗം തിരിച്ചറിയാനാകുന്നു. 

2. പ്രതിസന്ധികളുടെയോ തെറ്റിദ്ധാരണകളുടെയോ തിരയിളക്കങ്ങൾ സംഹാര താണ്ഡവമാടുന്ന ജലസാഗരത്തിനു മീതെ നെഞ്ച് വിരിച്ച് നടന്ന് നീങ്ങാനാകുന്നു. 

3. അശുദ്ധിയുടെ തിരയിളക്കത്തിൽ മുങ്ങിത്താഴുന്നവരെ കൈ പിടിച്ചുയർത്താനാകുന്നു. 

ഏകാന്തതയിൽ പിതാവിനോടൊത്ത് തനിച്ചിരിക്കുന്നവന്റെ ആത്മബലത്തെ തോൽപ്പിക്കാൻ മാത്രം ഭീകരമായ ഒരു തിരയിളക്കവും ഇവിടെ ഇല്ല !!!

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment