Sunday, June 28, 2020

പാറമേൽ പണിയപ്പെട്ട സഭ

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣9️⃣

 *പാറമേൽ പണിയപ്പെട്ട സഭ* 

"ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല."
മത്തായി 16 : 18

പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും രക്ഷയുടെ അടയാളമായ തിരുസഭയുടെ പ്രകടമായ തുടക്കത്തെക്കുറിച്ചുള്ള ഈശോയുടെ പ്രവചനതുല്യമായ വാക്കുകളുമാണ് നമ്മുടെ ധ്യാനം. 
കേസറിയ ഫിലിപ്പി പ്രദേശത്തിന്റെ മതപരമായ പ്രത്യേകതകളുടെ പശ്ചാത്തലം മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. 
പുരാതനകാലം മുതൽ തന്നെ പാൻ എന്ന പ്രകൃതി ദേവനെ ആരാധിക്കാൻ ഗ്രീക്കുകാരും റോമക്കാരും ഒത്തുചേർന്നിരുന്നത് കേസറിയ ഫിലിപ്പിയിൽ ആണ് എന്നത് ജോസേഫൂസിനെപ്പോലെയുള്ള യഹൂദ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്ന ചരിത്രവസ്തുതയാണ്. 
ഹേറോദേസ് പണികഴിപ്പിച്ച അഗസ്റ്റസ് സീസറിന്റെ നാമത്തിലുള്ള സീസറിനെ ആരാധിക്കാനുള്ള ആരാധനാലയവും കേസറിയ ഫിലിപ്പിയിൽ ഉണ്ടായിരുന്നു. ഹേറോദേസിന്റെ മകൻ ഭരണാധികാരിയായപ്പോൾ അദ്ദേഹം ഈ പട്ടണം പുനർനിർമ്മിച്ച് ചക്രവർത്തിയുടെയും തന്റെയും നാമത്തിൽ കേസറിയ ഫിലിപ്പി എന്ന് പുനർനാമകരണം ചെയ്തു. ചുരുക്കത്തിൽ, കേസറിയ ഫിലിപ്പി രാജാരാധനയുടെയും ( Emperor Cult) വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു. ഇവിടെ വച്ചാണ് പത്രോസ് ശ്ലീഹായുടെ വിശ്വാസ പ്രഘോഷണവും തിരുസഭാ സ്ഥാപനത്തെക്കുറിച്ചുള്ള ഈശോയുടെ വാക്കുകളും എന്ന് തിരിച്ചറിയാനാണ് കേസറിയ ഫിലിപ്പിയുടെ മതപരമായ പ്രത്യേകതകൾ സൂചിപ്പിച്ചത്. 

"ഞാൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത് ?" എന്ന ഈശോയുടെ ഒരു ചോദ്യത്തിൽ നിന്നാണ് ഒരുപാട് ആത്മീയ സത്യങ്ങൾ കൈമാറുന്ന ഈ സുവിശേഷവിവരണം ആരംഭിക്കുന്നത്. 
സ്നാപക യോഹന്നാൻ, ജെറമിയ, ഏലിയാ, പ്രവാചകരിൽ ഒരുവൻ എന്നിങ്ങനെയുള്ള ജനങ്ങളുടെ വിലയിരുത്തലുകൾ ശിഷ്യർ അവതരിപ്പിക്കുമ്പോൾ അവരോർത്തിണ്ടാവുകയില്ല ഈ ചോദ്യം വ്യകതിപരമായി നേരിടേണ്ടി വരും എന്ന്. 
"ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? "
ഉള്ളിനെ തൊടുന്ന വ്യക്തിപരമായ മറുപടികൾ കണ്ടെത്തേണ്ട ചില ചോദ്യങ്ങളിൽ നിന്നാണ് ആത്മീയ ജീവിതം അതിന്റെ ആഴങ്ങൾ തേടുന്നത്. 
കേസറിയ ഫിലിപ്പിയിലെന്നപോലെ വ്യത്യസ്തങ്ങളായ വിഗ്രഹങ്ങളും രാജാരാധനയുടെ വ്യതിരക്തമായ രൂപങ്ങളും ഉയിരെടുക്കുന്ന സമാനമായ പശ്ചാത്തലത്തിൽ ഈശോയുടെ കൂടെ നടക്കുന്നു എന്ന് അഭിമാനം കൊള്ളുന്നവർ ഈ ചോദ്യത്തിന്റെ ഉത്തരം വീണ്ടും കണ്ടെത്തേണ്ടതുണ്ട്.
"ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? "
"നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്" എന്ന പത്രോസ് ശ്ലീഹായ്ക്ക് ലഭിച്ച സ്വർഗീയ വെളിപാട് ഹൃദയം കൊണ്ടേറ്റുപറയുന്നത് ക്രിസ്തീയമായ നിലനില്പിന്റെ ആവശ്യകതയാണ് എന്നും തിരിച്ചറിയാം. 

ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായായി ഈശോയെ തിരിച്ചറിയാൻ ഒരാൾക്കാകുന്നത് സ്വർഗ്ഗസ്ഥനായ പിതാവ് വെളിപ്പെടുത്തുന്നത് കൊണ്ടാണ് എന്ന് ഒരിക്കലും നഷ്ടപ്പെടാത്ത അവബോധമാകണം. 
"എന്നെ അയച്ച പിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍െറ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല."
യോഹന്നാന്‍ 6 : 44
ഈ വചനം കൂടി ചേർത്ത് ധ്യാനിക്കുമ്പോൾ അത് വ്യകതമാകുന്നു. 
ഈശോയെ തിരിച്ചറിയാൻ പിതാവിന്റെ സഹായം കൂടിയേ തീരൂ. 
ഈശോയുടെ പക്കലെത്താൻ പിതാവിന്റെ ആകർഷണം കൂടിയേ തീരൂ. 

ഈശോയെ, സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നൽകി അങ്ങ് ഉയർത്തിയ തിരുസഭയിൽ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായായ അങ്ങയെ ആരാധിക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ... 
വിഗ്രഹാരാധനയുടെയും രാജാരാധനയുടെയും അസമത്വങ്ങൾ ഉടലെടുക്കുമ്പോഴും അങ്ങയുടെ നാമത്തെ ഏറ്റു പറയാനുള്ള ധൈര്യം നൽകണമേ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment