Tuesday, June 16, 2020

സാക്ഷ്യം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣7️⃣

 *സാക്ഷ്യം* 

"അവര്‍ ആ സ്‌ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്‍െറ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണുയഥാര്‍ഥത്തില്‍ ലോക രക്‌ഷകന്‍ എന്ന്‌ മനസ്‌സിലാക്കുകയും ചെയ്‌തിരിക്കുന്നു."
യോഹന്നാന്‍ 4 : 42

ഈശോയെ രക്ഷകനായി അംഗീകരിച്ചേറ്റുപറഞ്ഞ ഒരു സമരിയാക്കാരിയുടെ സാക്ഷ്യം മുഖാന്തിരം ഒരു ഗ്രാമം മുഴുവൻ ഈശോയുടെ രക്ഷണീയ ദൗത്യത്തെ ഏറ്റുപറയുന്ന മനോഹരമായ വിവരണത്തിന് അസാധാരണമായ ചാതുരി ഉണ്ട്... 
അളന്നു തൂക്കിയും കാച്ചിക്കുറുക്കിയും ഒക്കെയാണ് താൻ സുവിശേഷം എഴുതാൻ വാക്കുകൾ ഉപയോഗിച്ചത് എന്ന് യോഹന്നാൻ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്...

"ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്‍െറ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌."
യോഹന്നാന്‍ 20 : 30-31

ഈശോയിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ നേടാൻ സഹായകരമാകുന്ന അവശ്യം വേണ്ട വാക്കുകൾ കൊണ്ട് സുവിശേഷം എഴുതിയ യോഹന്നാൻ ഒരു അധ്യായം മുഴുവൻ ഈശോയും സമരിയക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണത്തെ വിവരിക്കാൻ വേണ്ടി മാറ്റി വച്ചിരിക്കുന്നു... 
സുവിശേഷത്തിലെ ഏറ്റവും ദീർഘമായ ഈ സംഭാഷണം 42 വാചകങ്ങളിൽ ആണ് സുവിശേഷകൻ അവതരിപ്പിക്കുന്നത്... 
ശരീരത്തിന്റെ വഴിതെറ്റിയ കാമനകൾക്ക് കീഴ്‌പെട്ടുപോയ ഒരുവൾ... 
സമരിയാക്കാരി ഒന്നിലധികം പുരുഷന്മാരെ തേടി അലഞ്ഞവൾ ആണ് എന്ന് ഒറ്റ വായനയിൽ വ്യക്തമാണ്... 
ആർക്കും ശമിപ്പിക്കാനാവാത്ത അവളുടെ ദാഹത്തെയും മോഹത്തെയും ഒരുപോലെ നിത്യജീവന്റെ ജലം നൽകി ഈശോ ശമിപ്പിച്ചു... 
എസക്കിയേൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിച്ചത് പൂർത്തിയാകുന്നതുപോലെ... 
ദേവാലയബലിപീഠത്തിന്റെ അടിയിൽ നിന്നൊഴുകുന്ന ജലം ഒഴുകി ഒഴുകി കെട്ടിക്കിടക്കുന്ന ജലത്തെ ശുദ്ധമാക്കുന്നപോലെ സിക്കാറിലെ കിണറ്റിൻ കരയിൽ ഇരിക്കുന്ന നസ്രായനീശോ അശുദ്ധിയുടെ അഴുക്കുചാലിൽ കിടക്കുന്ന ഒരുവളെ ചേർത്തു പിടിച്ചു പരിശുദ്ധാത്മാവാകുന്ന നിത്യജീവന്റെ ജലം നൽകി വിശുദ്ധീകരിച്ചു... 

"ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍ ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന്‌ അതിനെ ശുദ്‌ധജലമാക്കുന്നു."
എസെക്കിയേല്‍ 47 : 8

ഒരു സമരിയക്കാരിയോട് എന്നല്ല, ഒരു സ്ത്രീയോട് പോലും പൊതുനിറത്തിൽ സംസാരിക്കാൻ യഹൂദപുരുഷന് വിലക്കുണ്ടായിരുന്ന സാമൂഹ്യപശ്ചാത്തലം മറക്കരുത്... 
ഒരുവളെ വീണ്ടെടുക്കാൻ ഉള്ള ദൈവത്തിന്റെ വഴികൾ... 
ശിഷ്യന്മാർ അടുത്ത ഗ്രാമത്തിൽ പോയി ഭക്ഷണം വാങ്ങി തിരിച്ചു വരാൻ എടുത്ത സാമാന്യം ദീർഘമായ ഒരു സമയം അവളോട് സംസാരിച്ചും പരിശുദ്ധാത്മനിറവിനായി അവളെ ഒരുക്കിയും ഈശോ പിതാവിന്റെ ഇഷ്ടം നിറവേറ്റി... 

"എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34

ഇത് ഈശോ പറഞ്ഞത് സമരിയക്കാരിയെ വീണ്ടെടുത്ത ശേഷമാണ്... 
ജാതി, വർഗ്ഗ, വർണ്ണ, വർണ്ണ വ്യതിയാനങ്ങലില്ലാതെ എല്ലാവർക്കും പരിശുദ്ധാത്മാവിനെ നൽകാൻ ആഗ്രഹിക്കുന്ന പിതാവിന്റെ ഇഷ്ടവും പുത്രന്റെ ദൗത്യവും പ്രകടമാണ് ഇവിടെ... 

ഈശോയോട് സംവദിച്ചിരുന്നപ്പോൾ ഹൃദയത്തിൽ നിറഞ്ഞ പരിശുദ്ധാത്മാഭിഷേകത്തിൽ അടുത്ത ഗ്രാമത്തിലേക്ക് അവൾ പോകുകയാണ്... 
ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ട്‌ അങ്ങിങ്ങായി അലഞ്ഞു നടന്നവൾ ഇതാ രക്ഷകനായ ഈശോയെ പ്രഘോഷിക്കുന്ന സാക്ഷിയായി മാറിയിരിക്കുന്നു... 

ഈശോയെ, നിന്നോട് സംവദിക്കുന്ന നേരങ്ങളിൽ എനിക്കുണ്ടാകുന്ന രൂപാന്തരീകരണം വഴി അനേകർ നിന്നെ അറിയാൻ കാരണമാകട്ടെ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment