Monday, June 22, 2020

നല്ല ഭാഗം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 2️⃣3️⃣


 *നല്ല ഭാഗം* 

"കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല."
ലൂക്കാ 10 : 41-42

ജെറുസലേമിലേക്കുള്ള യാത്രയായിട്ടാണ് ഈശോയുടെ ജീവിതത്തെ ( മിശിഹാ രഹസ്യസത്തെ ) ലൂക്കാ സുവിശേഷകൻ അവതരിപ്പിക്കുന്നത്... 
ഈശോയുടെ രക്ഷണീയ കർമ്മത്തിലെ സവിശേഷമായ ജീവിതസംഭവങ്ങളായ പെസഹാരഹസ്യങ്ങൾ ( സഹന മരണ ഉത്ഥാനം ) അരങ്ങേറുന്നത് ജറുസലേമിൽ ആണ്... 
ജെറുസലേമിലേക്കുള്ള യാത്രയുടെ മധ്യത്തിൽ ആണ് ഈശോ മർത്തായുടെയും മറിയത്തിന്റെയും വീട്ടിൽ പ്രവേശിക്കുന്നത്... 

സഹോദരിമാരായ മർത്തായുടെയും മറിയത്തിന്റെയും സവിശേഷതകളാണ് നമ്മുടെ ധ്യാനവിഷയം... 
മർത്തായെക്കുറിച്ച് പറയാൻ വചനം ഉപയോഗിക്കുന്ന വിശേഷണങ്ങൾ ഒന്ന് പരിചയപ്പെടാം... 

 *മർത്തായേക്കുറിച്ച് സുവിശേഷകൻ* 

1. പല വിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നവൾ 
2. ശുശ്രൂഷക്കായി തനിച്ചായിപ്പോയി എന്ന് പരാതി പറയുന്നവൾ 

 *മർത്തായെക്കുറിച്ച് ഈശോ* 

1. പലതിനെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നവൾ 
2. അസ്വസ്ഥതപ്പെടുന്നവൾ 

*മറിയത്തെക്കുറിച്ച് സുവിശേഷകൻ* : കർത്താവിന്റെ വചനം കേട്ട് പാദാന്തികത്തിൽ ഇരുന്നവൾ 

 *മറിയത്തെക്കുറിച്ച് ഈശോ* : ഒരിക്കലും എടുക്കപ്പെടാത്ത നല്ല ഭാഗം തെരെഞ്ഞെടുത്തവൾ 

ഈ താരതമ്യം ഒരു ധ്യാനമാക്കി രൂപാന്തരപ്പെടുത്താം... 

മർത്താ സ്വയം തെരഞ്ഞെടുത്തതാണ് ശുശ്രൂഷയുടെ വഴി.
വ്യഗ്രചിത്തയാകും വിധം അവൾ അതിൽ വ്യാപൃതയും ആയിരുന്നു.
വ്യഗ്രതയുടെ അളവ് കൂടി കൂടി തനിച്ചായിപ്പോയി എന്ന മാനസികസംഘർഷത്തിലാണവൾ.
അത് തിരിച്ചറിയുന്ന ഈശോ അവളോട് പറയുന്നത് "നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമാണ് " എന്നാണ്.
അപ്പോൾ ശുശ്രൂഷയല്ല പ്രശ്നം, പിന്നെയോ ശുശ്രൂഷയിൽ നിന്നുയിർക്കൊള്ളുന്ന ഉത്കണ്ഠയും അസ്വസ്ഥതയുമാണ്. ഈശോയുടെ ജീവിതത്തിന്റെ ഉന്നതമായ നിയോഗമായി സുവിശേഷം വെളിപ്പെടുത്തുന്നത് അനേകർക്ക് മോചനദ്രവ്യമായി സ്വയം നൽകുന്ന ശുശ്രൂഷ തന്നെയാണ്. "മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45
എന്നിട്ടും ശുശ്രൂഷകളിൽ വ്യാപൃതയായിരുന്ന മർത്താ തിരുത്തപ്പെടുന്നതിന്റെ കാരണം ധ്യാനിക്കുമ്പോൾ ഈശോയുടെ പാദാന്തികത്തിൽ ഇരിക്കാൻ മറന്നുള്ള ശുശ്രൂഷകളും ജോലികളും കൊണ്ടുവരുന്ന ഉത്കണ്ഠകളും അസ്വസ്ഥതകളും അപകടകരമാണ് എന്ന് സമ്മതിക്കേണ്ടി വരുന്നു. 
ഒരു ശുശ്രൂഷയും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കുന്നതിന് പകരമാകില്ല എന്ന ആത്മീയ സത്യം വെളിപ്പെടുത്തുന്നതാണ് ഈ വചനഭാഗം... 
വ്യഗ്രചിത്തമായ മനസ്സുമായി ഓടി നടന്നു ജോലിചെയ്യുമ്പോളും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കാൻ കൂടി നേരം കണ്ടെത്താതെയാകുമ്പോൾ ഞാനും മർത്തായെപ്പോലെ തനിച്ചാണ് എന്ന സംഘർഷത്തിലും ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും ആത്മാനൊമ്പരത്തിലും തപ്പി തടയുന്നു... 
മറിയത്തെപ്പോലെ വീണ്ടും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് അവിടുത്തെ വചനങ്ങൾ കേട്ട് തുടങ്ങുക എന്നത് മാത്രമാണ് ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും വ്യഗ്രതയുടെയും മർത്താ സിൻഡ്രോമിൽ നിന്ന് രക്ഷപെടാനുള്ള വഴി...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവാറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
" ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment