Tuesday, June 16, 2020

ദുഷ്പ്രേരണ

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣6️⃣

 *ദുഷ്പ്രേരണ* 

"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത്‌ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്‍െറ ആഴത്തില്‍ താഴ്‌ത്തപ്പെടുകയായിരിക്കും."
മത്തായി 18 : 6

ആഴമേറിയ ചില യാഥാർഥ്യങ്ങൾ പരിചയപ്പെടുത്തുകയും ആത്മീയ സത്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ ഈശോ കാർക്കശ്യം നിറഞ്ഞ ഭാഷ ഉപയോഗിക്കുന്ന ചുരുക്കം ചില വചനഭാഗങ്ങളിൽ ഒന്നാണിത്... 
കച്ചവടത്തിന്റെയും കമ്പോളത്തിന്റെയും സ്വാർത്ഥലാഭങ്ങൾ പൂരിപ്പിക്കാൻ ദേവാലയത്തിന്റെ പരിശുദ്ധി വച്ച് വിലപേശിയ യഹൂദ മതനേതാക്കളെ കയറുകൊണ്ട് ചാട്ട ഉണ്ടാക്കി പുറത്താക്കുമ്പോൾ പൊതുവെ കാർക്കശ്യം നിറഞ്ഞ ശരീരഭാഷയാണ് ഈശോയ്ക്ക്... ജീവിതത്തോട് ബന്ധമില്ലാത്ത കപടമായ മതാത്മകതയുടെ അപകടവഴികളിൽ യാത്ര ചെയ്ത യഹൂദന്മാരായ ഫരിസേയപ്രമാണികളോടും നിയമജ്ഞരോടും സംസാരിക്കുമ്പോഴും കാർക്കശ്യം നിറഞ്ഞ ഭാഷയിൽ ഈശോ അവരുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നുണ്ട്... 
ദുഷ്പ്രേരണ നൽകുക എന്ന ഗൗരവതരമായ തെറ്റിനെക്കുറിച്ച് പ്രതിപാദിക്കുമ്പോളും ഈശോയുടെ ഭാഷാശൈലി കഠിനമാണ്... 
"ചെറിയവർക്ക് ദുഷ്പ്രേരണ നൽകുന്നതിനെക്കാൾ നല്ലത് കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തുന്നതാണ് " എന്നത് ആഴമേറിയ ധ്യാനമർഹിക്കുന്ന വചനമാണ്... 
'ചെറിയവർ' ആരാണ്? 
വിശ്വാസത്തിൽ ചെറിയവർ, വിജ്ഞാനത്തിൽ ചെറിയവർ, വിശുദ്ധിയിൽ ചെറിയവർ, പ്രായത്തിൽ ചെറിയവർ, കഴിവുകളിൽ ചെറിയവർ... 
അങ്ങനെ ആരുമാകാം 'ചെറിയവർ'... 
ദുഷ്പ്രേരണ നൽകുന്നതിലെ ഗൗരവതരമായ വീഴ്ച കാണിക്കാൻ ഈശോ പറയുന്നത് ശ്രദ്ധിക്കണം... 
"കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുന്നത് ആയിരിക്കും കൂടുതൽ നല്ലത് " എന്ന്... 
ചെറിയവർക്ക് ഇടർച്ചയുണ്ടാക്കുന്നതും ദുഷ്പ്രേരണ നൽകുന്നതും കരഞ്ഞു മനസ്താപപ്പെട്ട് പൊറുതി അപേക്ഷിക്കേണ്ട വലിയ വീഴ്ചകൾ തന്നെ... 
പാപഹേതുവാകുന്ന അവയവം ചൂഴ്ന്നെടുക്കാൻ ഒക്കെ ഈശോ പറയുമ്പോൾ അത് ലിഖിതവ്യാഖ്യാനത്തിനേക്കാൾ മറ്റെന്തോ ആത്മീയ അർത്ഥം ഉള്ളതാണ്...
പാപസാഹചര്യങ്ങളെ വേദനയോടെ തന്നെ ഒഴിവാക്കണം എന്ന് തന്നെയാണതിനർത്ഥം... നോട്ടം പിശകുമ്പോൾ കണ്ണിനെ നിയന്ത്രിക്കുന്നത് കണ്ണ് ചൂഴ്ന്നെടുക്കുന്നതുപോലെ വേദന നിറഞ്ഞതാകാം... 
യാത്രകൾ പിഴക്കുമ്പോൾ കാല്പാദങ്ങളെ നിയന്ത്രിക്കുന്നത് കാൽ മുറിച്ചു മാറ്റുന്ന വേദന സമ്മാനിക്കാം... 
വേദന നിറഞ്ഞതാണെങ്കിലും, ഈ ആത്മീയ അച്ചടക്കങ്ങൾ, നിയന്ത്രണങ്ങൾ, ആത്മസംയമനം, പരിഹാരങ്ങൾ നമ്മെ നിത്യജീവനിലേക്ക് നയിക്കുന്നതായിരിക്കും എന്നതാണ് സമാശ്വാസവചനം... 

ഈശോയെ, എന്റെ ജീവിതത്തിന്റെ കുറവ് കണ്ട് ആരും ഇടറിപ്പോകാൻ അനുവദിക്കരുതേ... 
ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ആത്മസംയമനത്തിന്റെ വഴി തെരഞ്ഞെടുത്തതും നിത്യജീവനിലേക്ക് നടന്നടുക്കാൻ എന്നെ പരിശീലിപ്പിക്കണമേ...

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment