Saturday, June 13, 2020

അഴുകാത്ത നാവുള്ള വിശുദ്ധ അന്തോനീസ്

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *ജൂൺ* 1️⃣3️⃣

അഴുകാത്ത നാവുള്ള വിശുദ്ധ അന്തോനീസ് 

"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്‍െറ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്‍െറ നാവുപോലെയാകും. അവര്‍ നിന്‍െറ അടുക്കലേക്കുവരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല."
ജറെമിയാ 15 : 19

ദൈവവചന പ്രഘോഷണത്തിനുവേണ്ടി ജീവിതം ആത്മാർപ്പണം ചെയ്ത അഴുകാത്ത നാവുള്ള വിശുദ്ധ അന്തോനീസിന്റെ ഓർമ്മയാചരണമാണിന്ന്... 
എഴുതപ്പെട്ട ദൈവവചനത്തിന്റെ കൃപാവചസ്സുകൾ നാവിൽ സൂക്ഷിച്ചു സദാസമയം അത് ധ്യാനിച്ചു പ്രഘോഷിച്ച വിശുദ്ധന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് അഴുകാത്ത നാവുള്ള വിശുദ്ധൻ എന്ന വിശേഷണം...
വിശുദ്ധ അന്തോനീസിനെ ഓർമിക്കുമ്പോൾ നാവിന്റെ വിശുദ്ധീകരണമാണ് നമ്മുടെ ധ്യാനം...
സംസാരശുദ്ധിയുടെ അഭിഷേകത്തിനു വേണ്ടിയാണ് നമ്മുടെ പ്രാർത്ഥന... 

നാവിന്റെ ദുരുപയോഗത്തിൽ ചോർന്നു പോകാൻ സാധ്യതയുള്ളത് കൃപയുടെ നിറവാണ്... 

1. സംസാരത്തിലെ പിഴവ് സ്വന്തം വീഴ്ചയ്ക്ക് കാരണമാകുന്നു

"പാപിയുടെ പതനത്തിനു കാരണംഅവന്‍െറ ചുണ്ടുകളാണ്‌; ചീത്ത പറയുന്നവന്‍െറയും അഹങ്കാരിയുടെയും വീഴ്‌ചയ്‌ക്കു കാരണം നാവുതന്നെ."
പ്രഭാഷകന്‍ 23 : 8

ദൈവം കരുതി വച്ചിരിക്കുന്ന കൃപാവരത്തിന്റെ സമൃദ്ധി നഷ്ടമാകാനും ആത്മീയ ജീവിതം ശുഷ്കിച്ചു പോകാനും കാരണമായി എന്റെ നാവ് മാറാൻ ഉള്ള അപകടകരമായ സാധ്യത മറക്കാൻ പാടില്ല... 
വിലയില്ലാത്ത വാക്കുകൾ നാവിനെ ഭരിച്ചാൽ നാവ് വഴി തന്നെ കൃപ ചോർന്നു പോകും എന്നത് ദുഃഖസത്യമാണ്... 

2. നാവിന്റ ദുരുപയോഗം അപരനെ വീഴ്ത്തുന്നു 

ഭൂമിയിൽ ഇന്നോളം നടന്നിട്ടുള്ള യുദ്ധഭൂമികളിൽ പൊലിഞ്ഞു പോയ ജീവനുകളെക്കാൾ അധികമാണ് അപവാദപ്രചാരണങ്ങളും പരിഹാസസരങ്ങളും കുറ്റപ്പെടുത്തലുകളും തേജോവധവും വഴി വീണു പോയിട്ടുള്ളത്... 
വാൾത്തലയെക്കാൾ അപകടകരമാണ് നാവിന്റെ പരിഹാസസരങ്ങളും അപവാദപ്രചാരണങ്ങളും... 

"വാള്‍ത്തല അനേകരെ വീഴ്‌ത്തിയിട്ടുണ്ട്‌; നാവുകൊണ്ട്‌ വീഴ്‌ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്‌."
പ്രഭാഷകന്‍ 28 : 18

ദൈവവചനത്തിന്റെ കൃപകളും അഭിഷേകവും കൊണ്ട് നാവിനെ ശുദ്ധീകരിക്കാൻ പാദുവായിലെ വിശുദ്ധ അന്തോനീസ് വെല്ലുവിളിക്കുന്നു... 
ഏശയ്യാ പ്രവാചകന്റെ സങ്കടം അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ് എന്നതായിരുന്നു... 
കരഞ്ഞു നിലവിളിച്ചപ്പോൾ സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ടെടുത്ത കനൽ പ്രവാചകന്റെ നാവിൽ സ്പർശിച്ചിട്ട് പറഞ്ഞു, "നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു, നിന്റെ മാലിന്യം നീക്കപ്പെട്ടു."
പൗരസ്ത്യ ദൈവശാസ്ത്രവീക്ഷണത്തിൽ, സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്ന് എടുത്ത ഈ കനൽ ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണ്... 
സംസാരത്തിലെ മാലിന്യങ്ങളെ ഏരിയിച്ചില്ലാതാക്കുന്ന 'സ്വർഗ്ഗത്തിന്റെ തീക്കട്ട'... 
സംസാരശുദ്ധിയുടെ ചൂട് നൽകുന്ന 'ബലിപീഠത്തിലെ തീക്കട്ട'... 
വിശുദ്ധ കുർബാന... 
ഈശോയെ സ്വീകരിക്കുന്ന നാവിൽ കൃപാവചസ്സുകൾ ഇനിയും നിറയേണ്ടിയിരിക്കുന്നു... 

സങ്കീർത്തകനോട് ചേർന്ന് ഇങ്ങനെ പ്രാർത്ഥിക്കാം... 

"കര്‍ത്താവേ, എന്‍െറ നാവിനുകടിഞ്ഞാണിടണമേ! എന്‍െറ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ"
സങ്കീര്‍ത്തനങ്ങള്‍ 141 : 3

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment