Friday, October 30, 2020

കാഴ്ച്ച നൽകുന്ന മിശിഹാ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 31

കാഴ്ച്ച നൽകുന്ന മിശിഹാ

"അവന്റെ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത്‌ യഹൂദരെ ഭയന്നിട്ടാണ്‌. കാരണം, യേശുവിനെ ക്രിസ്‌തു എന്ന്‌ ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്ന്‌ യഹൂദര്‍ തീരുമാനിച്ചിരുന്നു."
യോഹന്നാന്‍ 9 : 22

മനുഷ്യന്റെ സമഗ്രവിമോചനമായിരുന്നു ഈശോയുടെ വരവിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം...
അന്ധർക്ക് കാഴ്ച നൽകുന്നത് അവിടുത്തെ ദൗത്യമായിരുന്നു...
കാഴ്ച ലഭിച്ച ഒരു അന്ധൻ ഈശോയാണ് തന്നെ സുഖപ്പെടുത്തിയത് എന്ന സത്യം ഏറ്റുപറയുമ്പോൾ യഹൂദർ വിളറി പൂണ്ട് കലി തുള്ളുന്നു...
ഈശോയെ മിശിഹാ ആയി ആരെങ്കിലും അംഗീകരിച്ചാൽ അവരെ സിനഗോഗിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ച യഹൂദർ സത്യത്തിനെതിരെ കണ്ണടച്ചിരുട്ടക്കുന്നവരായിരുന്നു...
കാഴ്ച്ച നൽകുന്നവനെ അംഗീകരിക്കാൻ ഉള്ള വിനയം ഇല്ലാത്തത് കൊണ്ട് സ്വയം തീർത്ത അജ്ഞതയുടെ കുഴിയിൽ നിപതിച്ച യഹൂദർ...
രക്ഷകനായ മിശിഹായിൽ നിന്ന് കാഴ്ച്ച സ്വീകരിച്ചു വെളിച്ചത്തിലേക്ക് പ്രവേശിക്കുന്നവരോടും അവർക്ക് ശത്രുതയാണ്...
ഇന്നും ഉണ്ട് ഇത്തരക്കാർ...
ഈശോയെയും അവിടുത്തെ ഏറ്റുപറഞ്ഞ് വെളിച്ചത്തിൽ വ്യാപാരിക്കുന്നവരെയും അപഹസിച്ചും  പരിഹസിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ...
ആരൊക്കെ പരിഹസിച്ചാലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ...
പരിഹസിക്കപ്പെടും തോറും ക്രിസ്തീയത വളർന്നിട്ടേയുള്ളൂ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 29, 2020

തിന്മയുടെ പുളിപ്പ്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 30

തിന്മയുടെ പുളിപ്പ്

"അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ്‌ സൂക്‌ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്ചെയ്‌തതെന്ന്‌ അവര്‍ക്ക്‌ അപ്പോള്‍ മനസ്‌സിലായി."
മത്തായി 16 : 12

നന്മ നിറഞ്ഞതിന്റെ വളർച്ചയും കൈമാറ്റവും  തിന്മയായതിന്റെ അപകടകരമായ സ്വാധീനങ്ങളും വിവരിക്കുന്നതിന് ഈശോ പുളിപ്പ് എന്ന രൂപകം ഉപയോഗിക്കുന്നുണ്ട്...
ദൈവരാജ്യ മൂല്യങ്ങളുടെ വളർച്ച വിവരിക്കാൻ പുളിമാവ് എന്ന ഉപമ ഉപയോഗിച്ച ഈശോ ഇവിടെ ഫരിസേയരുടെയും സദുക്കായരുടെയും തിന്മ നിറഞ്ഞതും വഴി തെറ്റിക്കുന്നതുമായ പ്രബോധനങ്ങളെ സൂചിപ്പിക്കാൻ പുളിപ്പ് എന്ന പദം തന്നെ ഉപ്പയോഗിക്കുന്നു...
വഴി തെറ്റിക്കുന്ന പ്രബോധനങ്ങൾ സൂക്ഷിക്കേണ്ടതാണ് എന്നതാണ് മുന്നറിയിപ്പ്...
വഴി തെറ്റിക്കുന്ന പ്രബോധനങ്ങൾ കൊണ്ട് ആത്മീയത വിൽപ്പനചരക്കാക്കുന്ന പ്രവണതകൾ ഇല്ലാതാക്കാൻ സുവിശേഷത്തിന്റെ സത്യപ്രബോധനം എന്നതാണ് മറുമരുന്ന്....
ദൈവവചനം പഠിച്ചും ധ്യാനിച്ചും സത്യപ്രബോധനങ്ങളുടെ വക്താക്കളായി തിരുസഭയെ സംരക്ഷിക്കുന്നവരാണ് ഈ കാലത്തിന്റെ ആവശ്യം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 28, 2020

വലിയവൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 28

വലിയവൻ

"എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ്‌ നിങ്ങളില്‍ ഏറ്റവും വലിയന്‍.
ലൂക്കാ 9 : 48

മനുഷ്യരുടെ അവലോകന രീതിയും അളവുകോലും പോലെയല്ല ദൈവത്തിന്റേത് എന്ന് ഈശോ വീണ്ടും ഓർമ്മിപ്പിക്കുന്നു...
വലിയവൻ ആര് എന്നത് തർക്കവിഷയമാക്കിയ ശിഷ്യർക്ക് അനുകരിക്കാവുന്ന മാതൃകയായി ഒരു ശിശുവിനെ കാണിച്ച് കൊടുക്കുന്നു...
സ്വയം വലിപ്പം തെളിയിക്കാൻ നടക്കുന്നവർക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന് തന്നെയാണ് സുവിശേഷ ഭാഷ്യം...
ദൈവത്തിന്റെ സ്വീകാര്യത കണ്ടെത്തുന്നതാണ് യഥാർത്ഥ വലിപ്പം എന്ന തിരിച്ചറിവാണ് വേണ്ടത്...
ദൈവസന്നിധിയിലെ സ്വീകാര്യതയ്ക്ക് അനിവാര്യമാണ് ശിശുസഹജമായ നൈർമല്യവും നിഷ്കളങ്കതയും ഹൃദയ ശുദ്ധിയും...
ദൈവമായിരുന്നിട്ടും അതിന്റെ സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി മാറിയ ഈശോയുടെ സ്വയം ശൂന്യവൽക്കരണത്തിന്റെ മനസാണ് ദൈവസന്നിധിയിലെ സ്വീകാര്യതയുടെ മാനദണ്ഡം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, October 27, 2020

താലന്ത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 28

താലന്ത്

"ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും."
മത്തായി 25 : 29

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഈശോ താലന്തുകളുടെ ഉപമ പറയുന്നു...
താലന്ത് വർധിപ്പിച്ചവരെ ഈശോ സംബോധന ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്...
"യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍െറ യജമാനന്‍െറ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക."
മത്തായി 25 : 23
ദൈവം നൽകിയ താലന്തുകൾ വർധിപ്പിക്കുന്നവരെ കാത്തിരിക്കുന്ന വിശേഷണങ്ങൾ മനസ്സിൽ ഉറപ്പിക്കാം...

1. നല്ലവനും വിശ്വസ്‌തനും
2. അനേക കാര്യങ്ങൾ ഭരമേൽപ്പിക്കപ്പെടാൻ യോഗ്യൻ
3. യജമാനന്റെ സന്തോഷത്തിൽ പ്രവേശിക്കാൻ അർഹത ഉള്ളവൻ.

താലന്ത് കുഴിച്ച് മൂടിയവന് ഉള്ളത് പോലും നഷ്ടമായി എന്ന ദുഖകരമായ അവതരണത്തോടെയാണ് ഉപമ അവസാനിക്കുന്നത്...
സമയം, വിശ്വാസം, ദൈവകൃപ, കഴിവുകൾ, ആരോഗ്യം, ബുദ്ധി വൈഭവം, ആത്മീയ ആഭിമുഖ്യം... എല്ലാം താലന്തുകൾ ആണ്...
വിശ്വസ്‌തനായി എണ്ണപ്പെടും വിധം വിശുദ്ധിയിൽ ജീവിക്കാൻ ദൈവകൃപ പ്രാർത്ഥിക്കാം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 24, 2020

ഭയമരുതേ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 25

ഭയമരുതേ

"ഈശോ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്‌, കാറ്റിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുണ്ടായി."
മത്തായി 8 : 26

അലറി വരുന്ന കടൽ തിരകളെ ശാസിച്ച് പ്രപഞ്ചശക്തികളുടെ മേൽ അധികാരമുള്ള ദൈവപുത്രനാണ് അവിടുന്ന് എന്ന് ഈശോ  സ്വയം സാക്ഷ്യപ്പെടുത്തുന്നു...
മുങ്ങിത്താഴ്ന്ന് കടലിന്റെ ആഴങ്ങളിൽ കുരുങ്ങി പോയേക്കും എന്ന് ഭയപ്പെട്ട ശിഷ്യർക്ക് ഈശോ വലിയ തിരിച്ചറിവ് നൽകുന്നു...
എന്തിനു ഭയപ്പെടുന്നു എന്ന് ചോദിച്ച് അവരെ ആശ്വസിപ്പിക്കുന്നു...
അൽപ്പവിശ്വാസികളെ എന്ന് സംബോധന ചെയ്ത് വിശ്വസക്കുറവിനെ ശകാരിക്കുന്നു...
കടലിനെയും കാറ്റിനെയും ശാസിക്കാൻ അധികാരമുള്ളവൻ കൂടെയുണ്ട് എന്ന ഓർമ്മയെങ്കിലും കുറഞ്ഞപക്ഷം ഉണ്ടാകണം..
കരുത്തുള്ള ഇത്തരം ഒരു വിശ്വാസദാർഢ്യത്തിലേയ്ക്കാണ് ആത്മീയത നമ്മെ വളർത്തേണ്ടത്...
പ്രതിസന്ധികളുടെയോ പ്രലോഭനങ്ങളുടെയോ കടൽത്തിരകളും തെറ്റിദ്ധാരണകളുടെ കൊടുങ്കാറ്റുകളും ആഞ്ഞടിക്കുമ്പോൾ പതറി പോകാതെ നിലനിൽക്കാനുള്ള ഈശോ കൂടെ ഉണ്ട് എന്ന ഉറപ്പിൽ നിലനിൽക്കാനുള്ള കൃപയാണ് യഥാർത്ഥത്തിൽ വിശ്വാസം...
പ്രതികൂലങ്ങളെ പോലും ശാന്തമായി നേരിടുന്ന ഈശോയെ, ശാന്തത എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 23, 2020

ദൈവത്തിന്റെ ക്രിസ്തു

ജ്ഞാനധ്യാനം
2020 ഒക്ടോബർ 24

ദൈവത്തിന്റെ ക്രിസ്തു

"അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്‌? പത്രോസ്‌ ഉത്തരം നല്‍കി: നീ ദൈവത്തിന്‍െറ ക്രിസ്‌തു ആണ്‌."
ലൂക്കാ 9 : 20

തനിച്ച് പ്രാർത്ഥിക്കുകയായിരുന്ന ഈശോയുടെ കൂടെ ശിഷ്യരും ഉണ്ടായിരുന്നു...
തന്നെക്കുറിച്ച് പൊതുജനം മനസിലാക്കുന്നതും ശിഷ്യർ മനസിലാക്കുന്നതും എന്താണ് എന്നറിയാൻ അവിടുത്തേയ്ക്ക് ആഗ്രഹം...
ജനങ്ങൾ മനസിലാക്കിയത് സ്നാപകയോഹന്നാൻ, ഏലിയാ, പൂർവ്വപ്രവാചകരിൽ ഒരുവൻ എന്നൊക്കയാണ്...
കൂടെ നടക്കുന്ന ശിഷ്യരുടെ മനസ്സറിയാൻ അവിടുത്തേയ്ക്ക് ആഗ്രഹം...
പത്രോസിന്റെ മറുപടി കൃത്യമായിരുന്നു...
"ജീവനുള്ള ദൈവത്തിന്റെ മിശിഹാ"
പൊതുസമൂഹത്തിന്റെ തിരിച്ചറിവുകളെക്കാൾ വ്യക്തത ശിഷ്യരുടെ തിരിച്ചറിവുകൾക്കുണ്ടാകണം...
ദൈവത്തിന്റെ അഭിഷിക്തനായി ഈശോയെ തിരിച്ചറിയുന്നിടത്താണ് ശിഷ്യത്വം വിജയിക്കുന്നത്...
"ഞാൻ നിനക്കാരാണ്? " എന്ന ഈശോയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഉള്ള വളർച്ചയും പക്വതയുമാണ് ശിഷ്യത്വം..

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 21, 2020

ഒരുങ്ങിയിരുന്നവൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 22 

ഒരുങ്ങിയിരുന്നവൻ

"ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു."
മത്തായി 25 : 10

ഈശോയുടെ പ്രബോധനങ്ങളുടെയും അടയാളങ്ങളുടെയും പരമവും പ്രധാനവുമായ ലക്ഷ്യം ദൈവരാജ്യത്തിന്റെ ആഗമനം അറിയിക്കുക എന്നതായിരുന്നു...
അവിടുന്ന് ദൈവാരാജ്യത്തിന്റെ സവിശേഷതകൾ ലളിതമായ ഉപമകൾ വഴി അവതരിപ്പിക്കുന്നു...
ദൈവകൃപയുടെ എണ്ണ...
വിശ്വാസത്തിന്റെ വിളക്ക്...
സത്പ്രവർത്തികളുടെ വെളിച്ചം...
ഈ മൂന്നും കൃത്യമായ അനുപാതത്തിൽ ആത്മാവിൽ നിറയുമ്പോൾ ആണ് ഒരുക്കം പൂർത്തിയാകുന്നത്...
എപ്പോഴും ഒരുങ്ങിയിരിക്കുന്നവർക്കുള്ളതാണ് ദൈവരാജ്യം...
സി. എം. ഐ. സന്യാസക്കൂട്ടായ്മക്ക് തീരാവേദനയും ദുഃഖവും ബാക്കി വച്ച് ഒന്നും പറയാതെ ഒരു രാത്രിയുടെ ഇടവേളയിൽ ഞങ്ങളെ വിട്ട് പോയ സാജൻ അച്ചൻ ഒരുങ്ങിയിരുന്ന വിവേകമതിയായിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു...
അധ്യാപനത്തിന്റെ വഴികളിൽ ആവശ്യത്തിലേറെ തിരക്കുകൾ വന്ന് കൂടിയപ്പോഴും ദൈവകൃപയുടെ എണ്ണ വറ്റിപോകാതെ ശ്രദ്ധിച്ചിരുന്ന ഞങ്ങളുടെ സാജൻ അച്ചൻ...
ദൈവവിശ്വാസത്തിന്റെ വിളക്കിൽ ഒരു വിദ്യാലയത്തെയും അതിലുള്ള അധ്യാപകവിദ്യാർത്ഥിസുഹൃത്തുക്കളെയും ചേർത്ത് നിർത്തിയ സാജൻ അച്ചൻ...
സത്പ്രവർത്തികളുടെ വെളിച്ചം മറ്റാരെയുംകാൾ കൂടുതൽ ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ച് പുഞ്ചിരിച്ചു കടന്നു പോയ സാജൻ അച്ചൻ...
ഈശോയെ, ഒരുക്കം ഇല്ലാത്തത് കൊണ്ട് എനിക്ക് അങ്ങയെ കാണാൻ പറ്റാതെ പോയാൽ ജീവിക്കുന്നതും ഓടുന്നതും വെറുതെ ആകുമല്ലോ...
അതിനാൽ വേണ്ടത്ര ഒരുക്കം നൽകി അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 18, 2020

നിന്ദിക്കരുത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 19

നിന്ദിക്കരുത്

"ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
മത്തായി 18 : 10-11

ആരെയും നിന്ദിക്കരുത് എന്നതാണ് വചനവായനയുടെ സംഗ്രഹം...
നിന്ദിക്കരുത് എന്ന പ്രബോധനത്തോടൊപ്പം അതിന്റെ കൃത്യമായ കാരണങ്ങളും ഈശോ അവതരിപ്പിക്കുന്നു...
ഓരോരുത്തരുടെയും കാവൽദൂതന്മാർ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ച് കൊണ്ടിരിക്കുന്നു...
കവലദൂതന്മാരെ ഏർപ്പെടുത്തി ദൈവം സംരക്ഷിക്കുന്ന ഒരു ജീവിതത്തിന് അവിടുന്ന് കൊടുക്കുന്ന വില വലുതാണ് എന്നത് കൊണ്ട് ആരെയും നിന്ദിക്കരുത്...
ദൈവം ഒരു വ്യക്തിക്ക് കൊടുക്കുന്ന വില തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ ജീവിതത്തിന് കുറച്ച് കൂടി അർത്ഥം കൈവരുന്നു...
അപരന്റെ കുറവുകൾ കണ്ണിൽ പെടുമ്പോൾ അത് അസ്വസ്ഥത നൽകാതിരിക്കാൻ ഒന്ന് രണ്ട് വഴികൾ മനസ്സിൽ ഉറപ്പിക്കാം...

1. സ്വന്തം കുറവുകളെക്കുറിച്ച് ഓർമ്മയുണ്ടാവുക

2. ദൈവം എന്റെ ജീവിതത്തിന് നൽകുന്ന വില അപരന്റെ ജീവിതത്തിനും നൽകുന്നു എന്ന് തിരിച്ചറിയുക...

ഈശോയേ...ഒരു വാക്കോ, നോട്ടമോ, പ്രവർത്തിയോ വഴി ആരെയും നിന്ദിക്കാൻ എന്നെ അനുവദിക്കരുതേ.....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 17, 2020

രക്ഷിക്കുന്ന വിശ്വാസം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 18

രക്ഷിക്കുന്ന വിശ്വാസം

"ഈശോ അവളോടു പറഞ്ഞു: മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
ലൂക്കാ 8 : 48

പ്രതിസന്ധികളുടെ നീർച്ചുഴിയിൽ വലയുന്നവർക്ക് ഈശോ ഉത്തരമാകുന്നതിന്റെ സുവിശേഷ സാക്ഷ്യമാണ് ജ്ഞാനധ്യാനം...
നീണ്ട പന്ത്രണ്ട് വർഷങ്ങൾ രക്തസ്രാവത്തിന്റെ പിടിയിൽ കഴിഞ്ഞ് കൂടി മാനസികമായും ശരീരികമായും നൊമ്പരങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരു സ്ത്രീ...
ഉണ്ടായിരുന്ന സാമ്പാദ്യം മുഴുവൻ വൈദ്യന്മാർക്ക് കൊടുത്ത് ചികത്സ തേടിയവൾ...
സമ്പദ്യം തീർന്നു എന്നതല്ലാതെ രോഗത്തിൽ ഒട്ടുമേ കുറവുണ്ടായില്ല...
രക്തസ്രാവക്കാരി സമൂഹത്തിൽ നിന്ന് അകന്ന് ജീവിക്കേണ്ടവളാണ് എന്ന നിർബന്ധമുണ്ടായിരുന്ന  യഹൂദമതാത്മകതയുടെ കാർക്കശ്യ നിലപാടുകൾ കൂടി മനസ്സിലാകുമ്പോൾ ആ സ്ത്രീ കടന്നു പോകുന്ന ആത്മഭാരം ഊഹിക്കാനാകും...
ആർക്കും ഉത്തരം നൽകാനാകാത്ത ജീവിത പ്രതിസന്ധിയിൽ അവൾക്ക് ഈശോയേ ഓർമ്മ വന്നു...
തിക്കും തിരക്കുമുള്ള ജനക്കൂട്ടത്തിനിടയിൽ നടന്ന് നീങ്ങുന്ന ഈശോയുടെ വസ്ത്രാഞ്ചലത്തിൽ അവൾ തൊട്ടു...
ഈശോയുടെ സാമിപ്യത്തിൽ ജീവിതപ്രതിസന്ധികൾ ശൂന്യമാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നതിന്റെ കാഴ്ചയാണിത്...
ഈശോയുടെ പ്രതികരണം എത്ര ഭംഗിയുള്ളതാണ്!
"മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക."
വിശ്വാസം എന്ന ദാനം കൊണ്ട് ഈശോയോട് ഒട്ടിനിൽക്കുമ്പോൾ പ്രതിസന്ധികളുടെ മീതെ  നടന്ന് നീങ്ങാനുള്ള കൃപ ലഭിക്കുന്നു...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 15, 2020

ഇടയൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 16

ഇടയൻ

"അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന്‌ ഓടിയകലും."
യോഹന്നാന്‍ 10 : 5

പാലസ്തീനയുടെ ഭൂപ്രദേശത്തിന്റെ സവിശേഷതയും ആട് വളർത്തൽ ജീവിത വ്യാപാരമാക്കിയ ഇടയന്മാരുടെ മനസ്സും തിരിച്ചറിഞ്ഞ് ഈശോ സ്വയം ഇടയാനായി വെളിപ്പെടുത്തുന്നു...
താച്ചപ്പണി തൊഴിൽ ആയിരുന്നിട്ടും ശിഷ്യരിലധികവും മുക്കുവരായിരുന്നിട്ടും ഈശോ സ്വയം വിശേഷിപ്പിക്കുന്നത് ഇടയാനായിട്ടാണ്...
ഈശോയുടെ അനുഗാമികൾക്കുണ്ടാകേണ്ട നന്മകൾ ഇടയനെ വിടാതെ പിന്തുടരുന്ന ആടുകളിൽ നിന്ന് പഠിക്കാം...
അപരിചിതനെ അനുഗമിക്കാത്ത, അന്യരുടെ സ്വരം അറിയാത്തതിനാൽ അവരിൽനിന്ന് ഓടി അകലുന്ന ആടുകൾ...
സുവിശേഷമൂല്യങ്ങളുടെ നന്മയില്ലാത്ത അപരിചിതരെ തിരിച്ചറിയാൻ ഉള്ള വിവേകം പ്രാർത്ഥിക്കുന്നു...
ഈശോയുടെ സ്വരം ദൈവവചനമാണ്...
ആ സ്വരമല്ലാത്തതെല്ലാം, ആ സ്വരത്തിന്റെ അഭിഷേകം ഇല്ലാത്ത സ്വരങ്ങളെല്ലാം അപകടകരമാണ്...
അപരിചിതരെയും അന്യരെയും തിരിച്ചറിയാനും അകലം പാലിക്കാനും ആർജ്ജവത്വവും ആത്മബലവും ഇനിയും നേടേണ്ടിയിരിക്കുന്നു...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 14, 2020

വെളിപ്പെടുത്തേണ്ട സ്നേഹം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 15

വെളിപ്പെടുത്തേണ്ട സ്നേഹം

"ഈശോ പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും."
യോഹന്നാന്‍ 14 : 23

ഈശോയെ സ്നേഹിക്കുന്നു എന്നവകാശപ്പെടുന്നവർക്ക് അതിന്റെ യാഥാർഥ്യം പരിശോധിക്കാനുള്ള ഏകകം കണ്ടെത്താൻ സഹായിക്കുന്നതാണ് വചനഭാഗം...
ഈശോ ഒരു സമവാക്യം രൂപപ്പെടുത്തുന്നു...
സ്നേഹിക്കുക = വചനം പാലിക്കുക...
സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ പ്രത്യക്ഷത്തിൽ അത് പ്രകടമാകേണ്ട ഇടം ജീവിതം തന്നെയാണ്...
ഈശോയോടുള്ള സ്നേഹം പ്രകടമാക്കി തുടങ്ങുമ്പോൾ കൈവരുന്ന കൃപയും ജ്ഞാനധ്യാനത്തിന്റെ വിചാരമാണ്...
പിതാവിന്റെ സ്നേഹം തിരിച്ചറിയാൻ ഉൾക്കണ്ണ് 
തുറക്കപ്പെടുന്നു...
പിതാവിന്റെ സ്നേഹം, പുത്രന്റെ കൃപ, ദൈവാത്മാവിന്റെ സഹവാസം...
വചനം പാലിച്ചു സ്നേഹം പ്രകടമാക്കി തുടങ്ങുമ്പോൾ ദൈവീക വെളിപാടിന്റെ പൂർണ്ണതയായ ത്രീയേക ദൈവത്തിന്റെ വാസസ്ഥലമായി ജീവിതം മാറുന്നു...
ദൈവീക വെളിപാടുകളുടെ ഇടമായി ജീവിതം മാറാനുള്ള വഴിയാണ് വചന പാലനം....
ഈശോയേ, അങ്ങയുടെ വചനം പാലിച്ച് സ്നേഹം പ്രകടമാക്കാനുള്ള ആത്മബലം നൽകണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, October 13, 2020

അശുദ്‌ധാത്‌മാവ്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 14

അശുദ്‌ധാത്‌മാവ്

"അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്‌ടരായ മറ്റ്‌ ഏഴു അശുദ്‌ധാത്‌മാക്കളെക്കൂടി കൊണ്ടുവന്ന്‌ അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍െറ സ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.
ലൂക്കാ 11 : 26

ആത്മീയ ജീവിതത്തിൽ ഒരാൾ അഭിമുഖികരിക്കേണ്ടി വരുന്ന പ്രതിസന്ധികൾ മുന്നിൽ കാണാൻ സഹായിക്കുന്ന ഈശോയുടെ പ്രബോധനമാണ് ജ്ഞാനധ്യാനവിചാരം...
വിശുദ്ധിയിലേക്കുള്ള വിളിയാണ് അടിസ്ഥാനമായി ക്രിസ്തീയ ജീവിതം...
വിശുദ്ധിക്ക് വേണ്ടി യത്നിക്കുന്നവർ വിശുദ്ധീകരിക്കപ്പെടാൻ സ്വയം സമർപ്പിക്കുമ്പോൾ അശുദ്ധിയുടെ തിന്മ വിതയ്ക്കുന്ന ദുഷ്ടാത്മാക്കൾ വീണ്ടും ആക്രമിക്കാൻ ഇടയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ആണ് വചന വായന...
എവിടെ നിന്നിറങ്ങി പോയോ അവിടേയ്ക്ക് തന്നെ തിന്മ പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നതാണ് തിരിച്ചറിവ്...
അതുകൊണ്ടാണ് ഈശോ മറ്റൊരവസരത്തിൽ ഇങ്ങനെ ഓർമ്മിപ്പിക്കുന്നത്...
"അവന്‍ പറഞ്ഞു: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല."
മര്‍ക്കോസ്‌ 9 : 29
നിരന്തരമായ പ്രാർത്ഥനയും പരിത്യാഗവും ആത്മാവിനെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കാൻ അനിവാര്യമാണ് എന്നതാണ് ഉള്ളിൽ പതിയേണ്ട പാഠം...
വിശുദ്ധിയിലേക്ക് വളരും തോറും പ്രലോഭനങ്ങളുടെ അളവ് കൂടും എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോളും പൗലോസ് അപ്പസ്തോലനെ ആശ്വസിപ്പിച്ച ദൈവാത്മാവ് ചെവിയിൽ മന്ത്രിക്കുന്നു...
എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. 
2 കോറിന്തോസ്‌ 12 : 9

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, October 12, 2020

എതിരാളി

ജ്ഞാനധ്യാനം
2020 ഒക്ടോബർ 13

എതിരാളി

"എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക്‌ എതിരാണ്‌. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു."
ലൂക്കാ 11 : 23

ദൈവരാജ്യത്തിന്റെ ആഗമനം ഈശോ പ്രാഘോഷിച്ചപ്പോൾ അവ അവിടുന്ന് പ്രകടമാക്കിയത് അടയാളങ്ങളിലൂടെയാണ്... 
സുവിശേഷങ്ങളിൽ കാണുന്ന അടയാളങ്ങൾ പ്രധാനമായും അഞ്ചാണ്...

1. രോഗികളെ സൗഖ്യപ്പെടുത്തുക 
2. പ്രപഞ്ചശക്തികളുടെ മേൽ അധികാരം തെളിയിക്കുക 
3. മരിച്ചവരെ ഉയിർപ്പിക്കുക 
4. പിശാചുക്കളെ ബഹിഷ്കരിക്കുക 
5. പാപങ്ങൾ മോചിക്കുക

മനുഷ്യജീവിതത്തിന്റെ സമഗ്രതയ്ക്ക് കൂച്ചുവിലങ്ങിടുന്ന ദുഷ്ടശക്തികളെ തോൽപ്പിക്കുന്ന ഈശോ കൂടെയുള്ളപ്പോൾ ഭയമരുത്...
ഈശോ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത് പിശാചുക്കളുടെ തലവനായ ബെൽസബൂലിനെ കൊണ്ടാണ് എന്ന യൂദന്മാരുടെ വിവരക്കേടിന് അവിടുന്ന് മറുപടി കൊടുക്കുന്നു...
കൂടെ നിൽക്കാത്തവൻ എതിരാളിയാണ് എന്ന അടിസ്ഥാന വിവേകത്തിന്റെ സാമാന്യ യുക്തിയിൽ അവിടുന്ന് തന്റെ  പ്രബോധനം മികവുള്ളതും ലളിതവുമാക്കുന്നു...
ഈശോയുടെ കൂടെ ആയിരിക്കാനും ഈശോയുടെ കൂടെ ശേഖരിക്കാനും ജീവിതം സമർപ്പിച്ചിട്ട് അവിടുത്തോട് കൂടെ ആയിരിക്കാൻ മടി കാണിക്കുന്നതും അവിടുത്തോട് കൂടെ ശേഖരിക്കാൻ പരാജയപ്പെടുന്നതും അപകടകരമായ സൂചനകളാണ്...
കൂടെ ആയിരിക്കാൻ സാധിക്കാത്തവൻ എതിരാളിയായി എണ്ണപ്പെടും...
ഈശോയുടെ എതിരാളി ദുഷ്ടശക്തിയായ പിശാചാണ്...
ഈശോയുടെ എതിരാളി എന്റെയും എതിരാളിയാകുന്നിടത്താണ് ഞാൻ ഈശോയുടെ കൂടെ ആകുന്നത്...
ഈശോയെ, ദുഷ്ടശക്തികളെ എതിർത്തു തോൽപ്പിക്കാൻ അങ്ങ് കൂടെ ഉണ്ടാവണമേ....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 11, 2020

ഈശോയുടെ പാദാന്തികത്തിൽ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 12


ഈശോയുടെ പാദാന്തികത്തിൽ

"കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല."
ലൂക്കാ 10 : 41-42

ജെറുസലേമിലേക്കുള്ള യാത്രയായിട്ടാണ് ഈശോയുടെ ജീവിതത്തെ ( മിശിഹാ രഹസ്യസത്തെ ) ലൂക്കാ സുവിശേഷകൻ അവതരിപ്പിക്കുന്നത്... 
ഈശോയുടെ രക്ഷണീയ കർമ്മത്തിലെ സവിശേഷമായ ജീവിതസംഭവങ്ങളായ പെസഹാരഹസ്യങ്ങൾ ( സഹന മരണ ഉത്ഥാനം ) അരങ്ങേറുന്നത് ജറുസലേമിൽ ആണ്... 
ജെറുസലേമിലേക്കുള്ള യാത്രയുടെ മധ്യത്തിൽ ആണ് ഈശോ മർത്തായുടെയും മറിയത്തിന്റെയും വീട്ടിൽ പ്രവേശിക്കുന്നത്... 
സഹോദരിമാരായ മർത്തായുടെയും മറിയത്തിന്റെയും സവിശേഷതകളാണ് നമ്മുടെ ധ്യാനവിഷയം... 
മർത്തായെക്കുറിച്ച് പറയാൻ വചനം ഉപയോഗിക്കുന്ന വിശേഷണങ്ങൾ ഒന്ന് പരിചയപ്പെടാം...

*മർത്തായേക്കുറിച്ച് സുവിശേഷകൻ* 

1. പല വിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നവൾ

2. ശുശ്രൂഷക്കായി തനിച്ചായിപ്പോയി എന്ന് പരാതി പറയുന്നവൾ

*മർത്തായെക്കുറിച്ച് ഈശോ* 

1. പലതിനെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നവൾ

2. അസ്വസ്ഥതപ്പെടുന്നവൾ

*മറിയത്തെക്കുറിച്ച് സുവിശേഷകൻ* 

കർത്താവിന്റെ വചനം കേട്ട് പാദാന്തികത്തിൽ ഇരുന്നവൾ

 *മറിയത്തെക്കുറിച്ച് ഈശോ* 

ഒരിക്കലും എടുക്കപ്പെടാത്ത നല്ല ഭാഗം തെരെഞ്ഞെടുത്തവൾ

ഈ താരതമ്യം ഒരു ധ്യാനമാക്കി രൂപാന്തരപ്പെടുത്താം... 
മർത്താ സ്വയം തെരഞ്ഞെടുത്തതാണ് ശുശ്രൂഷയുടെ വഴി.
വ്യഗ്രചിത്തയാകും വിധം അവൾ അതിൽ വ്യാപൃതയും ആയിരുന്നു.
വ്യഗ്രതയുടെ അളവ് കൂടി കൂടി തനിച്ചായിപ്പോയി എന്ന മാനസികസംഘർഷത്തിലാണവൾ.
അത് തിരിച്ചറിയുന്ന ഈശോ അവളോട് പറയുന്നത് "നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമാണ് " എന്നാണ്.
അപ്പോൾ ശുശ്രൂഷയല്ല പ്രശ്നം, പിന്നെയോ ശുശ്രൂഷയിൽ നിന്നുയിർക്കൊള്ളുന്ന ഉത്കണ്ഠയും അസ്വസ്ഥതയുമാണ്. ഈശോയുടെ ജീവിതത്തിന്റെ ഉന്നതമായ നിയോഗമായി സുവിശേഷം വെളിപ്പെടുത്തുന്നത് അനേകർക്ക് മോചനദ്രവ്യമായി സ്വയം നൽകുന്ന ശുശ്രൂഷ തന്നെയാണ്. "മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45
എന്നിട്ടും ശുശ്രൂഷകളിൽ വ്യാപൃതയായിരുന്ന മർത്താ തിരുത്തപ്പെടുന്നതിന്റെ കാരണം ധ്യാനിക്കുമ്പോൾ ഈശോയുടെ പാദാന്തികത്തിൽ ഇരിക്കാൻ മറന്നുള്ള ശുശ്രൂഷകളും ജോലികളും കൊണ്ടുവരുന്ന ഉത്കണ്ഠകളും അസ്വസ്ഥതകളും അപകടകരമാണ് എന്ന് സമ്മതിക്കേണ്ടി വരുന്നു. 
ഒരു ശുശ്രൂഷയും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കുന്നതിന് പകരമാകില്ല എന്ന ആത്മീയ സത്യം വെളിപ്പെടുത്തുന്നതാണ് ഈ വചനഭാഗം... 
വ്യഗ്രചിത്തമായ മനസ്സുമായി ഓടി നടന്നു ജോലിചെയ്യുമ്പോളും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കാൻ കൂടി നേരം കണ്ടെത്താതെയാകുമ്പോൾ ഞാനും മർത്തായെപ്പോലെ തനിച്ചാണ് എന്ന സംഘർഷത്തിലും ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും ആത്മാനൊമ്പരത്തിലും തപ്പി തടയുന്നു... 
മറിയത്തെപ്പോലെ വീണ്ടും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് അവിടുത്തെ വചനങ്ങൾ കേട്ട് തുടങ്ങുക എന്നത് മാത്രമാണ് ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും വ്യഗ്രതയുടെയും മർത്താ സിൻഡ്രോമിൽ നിന്ന് രക്ഷപെടാനുള്ള വഴി...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവാറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
"ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 9, 2020

സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടവർ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 10

സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടവർ

"എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്‌, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍."
ലൂക്കാ 10 : 20

സന്തോഷം കണ്ടെത്തുക എന്നതാണ് അനുദിന ചെയ്തികളുടെ മുഴുവൻ ആഭിമുഖ്യവും ലക്ഷ്യവും...
മനസ്സാഗ്രഹിക്കുന്നതും സന്തോഷവും സമാധാനവുമാണ്...
സന്തോഷിക്കാനുള്ള കാരണങ്ങൾ സുവിശേഷത്തിൽ നിന്നും കണ്ടെത്തുമ്പോൾ അത് വിശ്വാസ യോഗ്യവും സ്വീകാര്യവുമാകുന്നു...
സുവിശേഷ വേലയുടെ ആരംഭത്തിൽ സന്തോഷിക്കാനുള്ള കാരണങ്ങൾ എന്ന് സ്വയം വിചാരിച്ചവ - പിശാചുക്കൾ കീഴടങ്ങുന്നത് - എണ്ണിപ്പെറക്കി സന്തോഷം അറിയിക്കുമ്പോൾ ഈശോ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു...
പിശാചുക്കൾ കീഴടങ്ങുന്നു എന്നതിനേക്കാൾ വലിയ സന്തോഷം ഉണ്ട് എന്ന് മനസ്സിനെ പഠിപ്പിക്കണം...
സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്നു എന്നതാണ് ആനന്ദിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ കാരണം...
സ്വർഗ്ഗവുമായുള്ള ബന്ധത്തിൽ കണ്ടെത്തുന്ന ആനന്ദമാണ് യഥാർത്ഥ ആനന്ദം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 8, 2020

ക്ലേശങ്ങൾ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 9

ക്ലേശങ്ങൾ

"എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്‌ചാതുരിയും ജ്‌ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും." 
ലൂക്കാ 21 : 15

വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടി വരുന്ന എതിർപ്പുകൾ, അവഗണനകൾ, തിക്താനുഭവങ്ങൾ, ക്ലേശങ്ങൾ ഒക്കെ അത്ര നിസ്സാരമായിരിക്കുകയില്ല എന്ന് ഈശോ മുന്നറിയിപ്പ് നൽകുന്നു...
ആത്മാർഥമായും സത്യസന്ധമായും ഈശോയുടെ സുവിശേഷമൂല്യങ്ങൾ ജീവിക്കാൻ ശ്രമിച്ച് തുടങ്ങുമ്പോൾ പ്രിയപ്പെട്ടവരുടെ പോലും എതിർപ്പുകളും അപ്രീതിയും അഭിമുഖീകരിക്കേണ്ടി വരും എന്ന് തീർച്ച...
എത്ര എതിർപ്പുകൾ ഉണ്ടായാലും അവിടുന്ന് അത്ഭുതകരമായ സംരക്ഷണം നൽകുന്നു എന്നതാണ് ജ്ഞാനധ്യാനത്തിലെ ഉൾക്കാഴ്ച്ച...
സുവിശേഷം ജീവിച്ചു തുടങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് നടുവിൽ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ അമൂല്യമാണ്...
ആർക്കും ചെറുത്ത് തോൽപിക്കാനാവാത്ത വിധത്തിലുള്ള വാക്ചാതുരിയും ജ്ഞാനവും...
കൂടെ തലമുടിയിഴ പോലും നശിക്കില്ല എന്ന സംരക്ഷണത്തിന്റെ ഉറപ്പും...
"ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?" 
റോമാ 8 : 31

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 7, 2020

മഹത്ത്വം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 8

മഹത്ത്വം

"പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക്‌ എങ്ങനെ വിശ്വസിക്കാന്‍ കഴിയും? "
യോഹന്നാന്‍ 5 : 43

മനുഷ്യനായി അവതരിച്ച രക്ഷകനായ ഈശോമിശിഹായെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുപോയ യഹൂദന്മാരുടെ പരാജയകാരണം ഈശോ വ്യക്തമാക്കുന്നു...
പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്ന് വരുന്ന മഹത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത യൂദന്മാർ...
Self - glorification, Self - justification ...
സ്വയം മഹത്വപ്പെടുത്തിയും ന്യായീകരണങ്ങൾ കണ്ടെത്തിയും സ്വയം നിർമ്മിത മതത്മക ചട്ടക്കൂടുകളിൽ അഭിരമിച്ചവർക്ക് ഏക ദൈവത്തിന്റെ പ്രിയപുത്രനെ അംഗീകരിക്കാൻ ഉള്ള വിനയം ഉണ്ടായിരുന്നില്ല...
മനുഷ്യപ്രീതിക്കു വേണ്ടി ഓടുകയും ഏക ദൈവത്തിന്റെ മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ വിശ്വാസ ജീവിതത്തിന് ക്ഷതമേൽക്കുന്നു എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ഈശോയെ, സ്വയം ന്യായീകരണത്തിന്റെയും സ്വയം മഹത്വം കണ്ടെത്തുന്നതിന്റെയും  ചതിക്കുഴികളിൽ നിന്നും എന്നെ മോചിപ്പിക്കണമേ...
ദൈവം മഹത്വം നൽകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയും വിനയവും നൽകണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 4, 2020

സത്യത്തിന്റെ സുവിശേഷം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 5

സത്യത്തിന്റെ സുവിശേഷം

"യോഹന്നാന്‍ നീതിമാനും വിശുദ്‌ധ നുമാണെന്ന്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഹേറോദേസ്‌ അവനെ ഭയപ്പെട്ടു സംരക്‌ഷണം നല്‍കിപ്പോന്നു. അവന്‍െറ വാക്കുകള്‍ അവനെ അസ്വസ്‌ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു."
മര്‍ക്കോസ്‌ 6 : 20

'സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപകയോഹണനെക്കാൾ വലിയവൻ ആരുമില്ല' എന്നും 'കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു' അവൻ എന്നും ഈശോ സാക്ഷ്യപ്പെടുത്തിയ യോഹന്നാൻ ആണ് ജ്ഞാനധ്യാനത്തിനാധാരം...
രക്ഷകനായ ഈശോ മിശിഹായ്ക്ക് വഴിയിരുക്കിയ ഉദരത്തിൽ വച്ച് തന്നെ പരിശുദ്ധതമാവിനാൽ നിറഞ്ഞ, മരുഭൂമിയിലെ താപസജീവിതം ഇഷ്ടപ്പെട്ട സ്നാപകൻ...
ഭരണം നടത്തിയിരുന്ന രാജാവ് പോലും ഭയപ്പെടും വിധം സത്യം പ്രാഘോഷിച്ചിരുന്ന ഒരാൾ...
സുവിശേഷ സാക്ഷ്യത്തിൽ ഒരു തരി പോലും തിന്മയുടെ മാലിന്യം ഏൽക്കാതിരിക്കാൻ നിഷ്ഠ വച്ചവൻ...
അതുകൊണ്ട് തന്നെ രാജാവിന് അപ്രിയകരവും അഹിതവുമായ സത്യം വിളിച്ചു പറയുകയും  ശിരസ്സ് നഷ്ടപ്പെടുകയും ചെയ്തവൻ...
കേൾവിക്കാരുടെയും കൂടെ ജീവിക്കുന്നവരുടെയും ഇഷ്ടനിഷ്ടങ്ങളും അഭിരുചികളും സുവിശേഷ വ്യാഖ്യാനങ്ങളിൽ തൃപ്തിപ്പെടുത്തേണ്ടതില്ല എന്നതാണ് തിരിച്ചറിവ്...
ദൈവവചനത്തിലെ സത്യം മായം ചേർക്കാതെ പ്രഘോഷിച്ചത് കൊണ്ട് ആണ് സ്‌നാപകൻ വ്യത്യസ്തനാകുന്നത്...
  
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 3, 2020

വിശ്വാസപൂർണ്ണിമ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 4

വിശ്വാസപൂർണ്ണിമ

ഉള്ളലിവും അനുകമ്പയും മാത്രം ഹൃദയത്തിൽ സൂക്ഷിച്ച ഈശോ സിറോ ഫിനീഷ്യൻ വംശജയായ സ്ത്രീയോട് മാത്രം എന്തുകൊണ്ട് വ്യത്യസ്തമായ സമീപനം പുലർത്തുന്നു? 
ഈ ചോദ്യതിന്നുത്തരം കണ്ടെത്തുകയാണ് നമ്മുടെ ധ്യാനവിചാരങ്ങളുടെ ലക്ഷ്യം. 

ആത്മീയ ജീവിതത്തിലെ പ്രാർത്ഥനാജീവിതത്തിനും വിശ്വാസവളർച്ചയ്ക്കും പ്രധാനമായും മൂന്ന് തലങ്ങളുണ്ട് എന്നൊരു നിരീക്ഷണമുണ്ട്. 

*ഒന്നാമത്തേത്* , പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്ന തലമാണ്. 
സൊദോം ഗൊമോറയ്ക്ക് വേണ്ടി മാധ്യസ്ഥ്യം യാചിക്കുന്ന അബ്രഹാം ഇതിനുദാഹരണമാണ്. 
അപേക്ഷകളും യാചനകളും ദൈവസന്നിധിയിൽ മക്കളുടെ സ്വാതന്ത്ര്യത്തോടെ അർപ്പിക്കുന്നത് പ്രാർത്ഥനാജീവിതത്തിലെ ഒരു തലം തന്നെയാണ്.
ഈശോ പറഞ്ഞ വാക്കുകൾ അതിനെ ഉറപ്പിക്കുന്നു. 
"നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും."
യോഹന്നാന്‍ 16 : 23
പ്രാർത്ഥനാവഴിയിലെ പ്രാരംഭ തലം മാത്രമാണ് അത് എന്ന തിരിച്ചറിവിൽ മറ്റു ചില ആഴമേറിയ വഴികൾ കൂടി നാം കണ്ടെത്തുകയാണ്. 

പ്രാർത്ഥനാജീവിതത്തിലെ,
*രണ്ടാമത്തെ തലം* നമ്മുടെ പ്രാർത്ഥനകളെ ദൈവം മൗനം കൊണ്ട് നേരിടുന്ന ഒരു തലമാണ്. 
ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന അബ്രാഹത്തിന്റെയും സാറായുടെയും ജീവിതത്തെ നീണ്ട എട്ട് പതിറ്റാണ്ടുകളിൽ മൗനം കൊണ്ട് നേരിട്ട ദൈവത്തെ പതിയെ സ്നേഹിച്ചു തുടങ്ങേണ്ടതുണ്ട്. 
പ്രാർത്ഥനകൾ കേൾക്കപ്പെടുന്ന നേരങ്ങളിൽ ഉള്ള ആനന്ദം ദൈവീകമൗനത്തിന് മുന്നിലും കാത്തുസൂക്ഷിക്കണം എന്നർത്ഥം. ദീർഘമായ മൗനത്തിനൊടുവിൽ അതിശ്രേഷ്ഠമായ നന്മകൾ അവിടുന്ന് കരുതി വയ്ക്കുന്നുണ്ട് എന്നത് തന്നെ കാരണം. 

*മൂന്നാമത്തേതും അവസാനത്തേതുമായ ഒരു തലം* നമ്മുടെ കുഞ്ഞുബുദ്ധിക്കതീതമാണ് എന്ന സത്യം അംഗീകരിച്ചു കൊണ്ടുതന്നെ ഒരു തിരിച്ചറിവ് ആയിട്ടെങ്കിലും അത് ഉള്ളിൽ സൂക്ഷിക്കാം. 
ദൈവം ശത്രുപക്ഷത്താണോ എന്ന് ചിന്തിച്ചു പോകാവുന്ന തരത്തിലുള്ള ദൈവീകപ്രതികരണങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് പ്രാർത്ഥനാവഴികളിലെ മൂന്നാമത്തെ തലം. സഹനവഴികളിൽ നൊന്തുരുകിയ ജോബും മകന്റെ പാടുപീഡകൾ കണ്ട് ഉള്ളിൽ സങ്കടങ്ങളുടെ കടൽ ആർത്തിരമ്പിയപ്പോളും ദൈവത്തെ മുറുകെപിടിച്ച പരിശുദ്ധ മറിയവും കുരിശിൽ കിടന്ന് "ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ ഉപേക്ഷിച്ചത്? " എന്ന് കരഞ്ഞു നിലവിളിക്കുന്ന ഈശോയും ഈ മൂന്നാമത്തെ തലത്തിലാണ്. 

കാനാൻകാരിയും ഈ മൂന്നാമത്തെ തലത്തിലാണ്. 
അപ്രതീക്ഷിതമായ ദൈവീകപ്രതികരണങ്ങൾ നേരിടേണ്ടി വരുമ്പോളും വീണ്ടും ദൈവത്തെ അള്ളിപ്പിടിച്ച് ആത്മീയജീവിതയാത്ര തുടരുന്ന ആഴമേറിയ വിശ്വാസജീവിതത്തിന്റെ തലം... 
സൂക്ഷിച്ചു നോക്കൂ... 
സഹനവഴികളിലും ദൈവത്തെ മുറുകെപ്പിടിച്ച ജോബിന്റെയും കുരിശിൻ താഴെ നിൽക്കുന്ന പരിശുദ്ധ മറിയത്തിന്റെയും കുരിശിൽ കിടന്ന് നിലവിളിച്ചു പ്രാർത്ഥിക്കുന്ന ഈശോയുടെയും ഒക്കെ മുഖഛായ ഉണ്ട് കേട്ടോ കാണാൻകാരിക്ക് !

ഈശോയെ, നിന്റെ മൗനത്തിന്റെ അർത്ഥം തിരിച്ചറിയാൻ മാത്രം പക്വത എനിക്കും തരുമോ? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 2, 2020

വിലയേറിയത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 3

വിലയേറിയത്

"വിലയേറിയ സുഗന്‌ധതൈലം നിറച്ച ഒരു വെണ്‍കല്‍പാത്രവുമായി ഒരു സ്‌ത്രീ ഈശോയെ സമീപിച്ചു. അവന്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം അവന്‍െറ ശിരസ്‌സില്‍ ഒഴിച്ചു.
ഇതു കണ്ട ശിഷ്യന്‍മാര്‍ കോപത്തോടെ പറഞ്ഞു: എന്തിന്‌ ഈ പാഴ്‌ചെലവ്‌?"
മത്തായി 26 : 7-8 

വിലയേറിയ സുഗന്ധതൈലം ഈശോയുടെ ശിരസ്സിൽ ഒഴിക്കുന്ന ഒരു സ്ത്രീ... 
ഇത് കണ്ട് ശിഷ്യർ കോപാകുലരാകുകയാണ്...
അവർക്കതൊരു പാഴ്ച്ചെലവായി തോന്നി... 
വിലയെറിയതൊക്കെ ദൈവത്തിന് സമർപ്പിക്കാനുള്ളതാണ് എന്നതാണ് ജ്ഞാനധ്യാനം...
ആൾക്കൂട്ടത്തിന്റെ പ്രതികരണം പലവിധത്തിലാകാം... 
എന്തിന് പാഴാക്കുന്നു എന്ന് പരിഹാസരൂപേണ ചോദ്യശരങ്ങൾ നേർക്കു വരുമ്പോളും സമർപ്പിക്കുന്നവരുടെ ഉള്ളിൽ ആനന്ദത്തിന്റെയും തൃപ്തിയുടെയും നിറവ് മാത്രം... 
വിലയേറിയ സമയം, കഴിവുകൾ, ആരോഗ്യം, സമ്പത്ത്, അറിവ് എല്ലാം ദൈവീക നിയോഗങ്ങൾക്കായി ചെലവഴിക്കുമ്പോൾ "എന്തിനാണ് ഈ പാഴ്ച്ചെലവ്? "എന്ന പരിഹാസം എത്രയോ തവണ കെട്ടിരിക്കുന്നു...
എന്നിട്ടും ഒന്നേ ഉള്ളൂ പ്രാർത്ഥന... 
വീണ്ടും ഈശോയുടെ നാമത്തിൽ അവിടുത്തെ നിയോഗങ്ങൾക്ക് വേണ്ടി സമർപ്പണത്തിന്റെ തോത് അണുവിട കുറയാതെ ആഴപ്പെടുത്തണം...
ഈശോയ്ക്ക് നൽകുന്നത് പാഴ്ച്ചെലവല്ല എന്ന തിരിച്ചറിവിന്റെ പ്രകാശത്തിൽ വ്യാപാരിക്കുമ്പോൾ പരിഹാസച്ചുവയുള്ള പ്രതികരണങ്ങൾക്ക് മീതെ ചവിട്ടി നടക്കാനും സമർപ്പണത്തിന്റെ വഴികൾ സ്നേഹപൂർണ്ണമാക്കാനും സാധിക്കുന്നു... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 1, 2020

കാവൽ മാലാഖ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 2

കാവൽ മാലാഖ

"ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
മത്തായി 18 : 11 

ആരെയും നിന്ദിക്കരുത് എന്നാണ് ജ്ഞാനധ്യാനം നൽകുന്ന തിരിച്ചറിവ്... 
വഴിതെറ്റിയ ആടിന്റെ ഉപമയിൽ ആരെയും നിന്ദിക്കരുത് എന്ന് സൂചന നൽകാൻ കാരണം എന്താകും? 
ഈശോയുടെ വാക്കുകളിൽ ഉത്തരം ഉണ്ട്... 
"ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ ഇഷ്‌ടപ്പെടുന്നില്ല."
മത്തായി 18 : 14
ഓരോ മനുഷ്യനും അത്രമേൽ വിലയുള്ളവരാണ്... 
അകറ്റി നിർത്തുകയും എഴുതിത്തള്ളുകയും ചെയ്യുന്നതിന് മുമ്പ് കുറഞ്ഞ പക്ഷം ദൈവം ഓരോരുത്തർക്കും കൊടുക്കുന്ന വിലയെങ്കിലും മനസിലാക്കാനുള്ള വിനയം സമ്പാദിക്കേണ്ടതുണ്ട്...
നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ് എന്ന്  പൗലോസ് ശ്ലീഹാ പറയുന്നതും ചേർത്ത് വായിക്കാം... 
അമൂല്യമായ വില ഓരോരുത്തർക്കും ഉള്ളത് കൊണ്ട് തന്നെ കാവലായി ദൂതന്മാരെ ദൈവം ഏർപ്പെടുത്തിയിട്ടുണ്ട്... 
സ്വർഗ്ഗത്തിൽ പിതാവിന്റെ മുഖം ദർശിച്ച് എനിക്ക് വേണ്ടി മാധ്യസ്ഥ്യം യാചിച്ച് അപകടവഴികളിൽ കാവൽ നൽകുന്ന എന്റെ കാവൽ ദൂതൻ... 
ഇന്ന് കാവൽമാലാഖായുടെ തിരുന്നാളാണ്... 
സ്വർഗ്ഗത്തിൽ പിതാവിന്റെ മുഖം ദർശിച്ച് എന്നെ കരുതുന്ന കാവൽ മാലാഖായേ, എന്നും കൂട്ടിന് കൂടെ വരണേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.