Thursday, July 9, 2020

രക്ഷിക്കാത്ത അറിവ്

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣0️⃣* 

 *രക്ഷിക്കാത്ത അറിവ്* 

"അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ്‌ പക്‌ഷക്കാരോടൊത്ത്‌ അവന്‍െറ അടുത്ത്‌ അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്‍ഭയനായി ദൈവത്തിന്‍െറ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു."
മത്തായി 22 : 16

എതിരാളികൾക്ക് പോലും മതിപ്പുളവാകും വിധം സത്യവാനും ആരുടെയും മുഖം നോക്കാതെ നിർഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനാണ് ഈശോ. 
ഈ യാഥാർഥ്യത്തെക്കുറിച്ച് ഫരിസേയർക്കും അറിവുണ്ടായിരുന്നു എന്ന് സുവിശേഷവായന വ്യക്തമാക്കുന്നു. 
പക്ഷെ അവരുടെ അറിവ് അവർക്ക് രക്ഷയ്ക്ക് കരണമായില്ല എന്നതാണ് ദുഃഖസത്യം. 
അറിവിന്റെ കുറവല്ല അവർക്ക് കെണിയാകുന്നത് എന്ന് വ്യക്തം. 
വലിയ യാഥാർഥ്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിട്ടും ആ അറിവ് വ്യർത്ഥമായിപോകുന്നു എന്നുള്ളത് എത്രയോ ദുഖകരമാണ്. 
നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം ഏതാണ് എന്ന ഒരു ചോദ്യം സ്വയം ചോദിച്ചാൽ അതിന് കണ്ടെത്താവുന്ന ആത്മാർത്ഥമായ ഒരേ ഒരുത്തരം എന്തായിരിക്കും? 
എന്റെ വ്യക്തിജീവിതത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ സമ്മാനം പിതാവിന്റെ പ്രിയപുത്രനും ഏകരക്ഷകനുമായ ഈശോയും ഈശോയെക്കുറിച്ചുള്ള അറിവുമാണ് എന്ന് സംശയലേശമന്യേ നമുക്ക് ഏറ്റുപറയാനാകും. 
ഈശോയെക്കുറിച്ചുള്ള ദൈവീകസത്യങ്ങളുടെ അറിവാണ് നമ്മുടെ നമ്മുടെ ക്രിസ്തീയമായ നിലനിൽപ്പിന്റെ ആധാരം എന്നത് തർക്കമില്ലാത്ത സത്യമാണ്. 
ആ അറിവ് രക്ഷയ്ക്ക് കരണമാകുന്നവിധം വിവിധ സാഹചര്യങ്ങളിൽ ജീവിക്കാനാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയാണ് നമ്മുടെ ധർമ്മം. 

ഫരിസേയരുടെ അറിവ് എന്ത് കൊണ്ട് അവർക്ക് രക്ഷയ്ക്ക് കരണമായില്ല എന്ന് കൂടി കണ്ടെത്തുമ്പോൾ ജ്ഞാനധ്യാനം അർത്ഥപൂർണ്ണമാകുന്നു. സുവിശേഷവായനയിൽ ഫരിസേയരോടുള്ള ഈശോയുടെ പ്രതികരണം ഒന്ന് ശ്രദ്ധിക്കാം. " അവരുടെ ദുഷ്‌ടത മനസ്‌സിലാക്കിക്കൊണ്ട്‌ ഈശോ പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്‌ഷിക്കുന്നതെന്ത്‌? "
ദുഷ്ടതയും കപടതയും ഉള്ളിൽ വച്ച് കൊണ്ട് ദൈവാന്വേഷണത്തിൽ ഏർപ്പെടുന്നത് വിഫലമായ അധ്വാനമായി മാറും എന്ന് ഇതോർമ്മിപ്പിക്കുന്നു. 
ദുഷ്ടതയും കപടതയും ഉള്ളിലുള്ളപ്പോൾ എത്ര ഉന്നതമായ അറിവും കെണിയായി മാറുന്നു എന്നതാണ് നമുക്കുള്ള പാഠം. 
കപടതയും ദുഷ്ടതയും ഉള്ളിൽ നിന്നും എടുത്തെറിഞ്ഞു തുടങ്ങുമ്പോൾ അറിവ് അനുഭവത്തിന് വഴി മാറുന്നു.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment