Friday, July 17, 2020

അനുഗമിക്കുന്നവർ

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣8️⃣* 

 *അനുഗമിക്കുന്നവർ* 

"എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്‍െറ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും."
യോഹന്നാന്‍ 12 : 26

ഈശോയെ അനുഗമിക്കുന്നു എന്ന് അഭിമാനിക്കുന്ന നമുക്ക് ഈശോ ആഗ്രഹിക്കുന്നത് പോലെ അവിടുത്തെ അനുഗമിക്കാൻ സാധിക്കുന്നുണ്ടോ എന്ന് സ്വയം കണ്ടെത്താൻ സഹായകരമാകുന്ന സുവിശേഷഭാഗമാണിത്. 
ഗ്രീക്കുകാർ ഈശോയെ കാണാൻ എത്തുന്നതാണ് പശ്ചാത്തലം. 
ഗ്രീക്കുകാരുടെ അന്വേഷണം വിജ്ഞാനം തേടിയുള്ളതാണ് എന്നത് യവനസംസ്കാരം വെളിപ്പെടുത്തുന്ന സത്യമാണ്. 
ഈശോയെ കാണാൻ ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന ഗ്രീക്കുകാർ അവിടുത്തെ വിജ്ഞാനവൈഭവത്തെക്കുറിച്ച് കേട്ടിട്ട് തന്നെയാകും എത്തിയിട്ടുള്ളത്. 
എതിരാളികൾ പോലും വിസ്മയിക്കത്തക്കവിധത്തിൽ ജ്ഞാനം ഈശോയുടെ അധരങ്ങളിൽ നിന്ന് പുറപ്പെട്ടിരുന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 
വിജ്ഞാനം തേടിവന്നവർക്ക് ഈശോ നല്കുന്നതോ നിത്യജീവനെക്കുറിച്ചും ശിഷ്യത്വത്തെക്കുറിച്ചുമുള്ള ദൈവീകജ്ഞാനവും. 
ഈശോയെ അന്വേഷിക്കുകയും അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ മുമ്പിൽ അവിടുന്ന് വയ്ക്കുന്ന ചില മാനദണ്ഡങ്ങൾ സുവിശേഷം വ്യക്തമാക്കുന്നു. 

1. ഗോതമ്പ് മണി പോലെ നിലത്തുവീണഴിഞ്ഞാലേ ഈശോ ആഗ്രഹിക്കുന്ന ഫലങ്ങൾ ജീവിതം പുറപ്പെടുവിക്കൂ. 
അഴിയൽ നിഷേധാത്മകമോ സർഗ്ഗവാസനകളെ കുഴിച്ചു മൂടുന്നതോ അല്ല. 
പ്രാർത്ഥനയിലും തപസ്സിലും ഉപവാസത്തിലും വചനധ്യാനത്തിലും ആത്മീയ അന്വേഷണങ്ങളിലും ആതുര ശുശ്രൂഷയിലും അധ്യാപനത്തിലും സാമൂഹ്യസേവനത്തിലും എല്ലാം ഏർപ്പെടുന്നവർ സ്വന്തം സമയവും കഴിവുകളും ആരോഗ്യവും ഒരു തരത്തിലുള്ള അഴിയലിന് വിട്ടുകൊടുക്കുകയാണ്. 
നശിപ്പിക്കുന്ന അഴിയൽ അല്ലല്ലോ അത്. 
അനേകർക്ക് സന്തോഷവും സമാശ്വസവും നൽകാൻ നാം ഏറ്റെടുക്കുന്ന ആ അഴിയൽ നിത്യജീവിതത്തിലേക്കുള്ള വാതിലാണ്. 

2. അതിരുകടന്നതും അനുപാതമില്ലാത്തതുമായ സ്വയം സ്നേഹം അപകടമാണ്. ആത്മരതി എന്ന വാക്ക് അതിന്റെ അപകടം നന്നായി സൂചിപ്പിക്കുന്നു. സ്വന്തം സ്വാർത്ഥതയുടെ വിടവുകൾ പൂരിപ്പിക്കാനുള്ള യുദ്ധമായി ജീവിതം മാറാവുന്നതിന്റെ ദുഖകരമായ സാധ്യതയാണ് ഈശോ മുൻകൂട്ടി ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുന്ന ചെയ്തികളിലേയ്ക്ക് ബോധപൂർവം പ്രവേശിക്കാനുള്ള ക്ഷണമാണത്. 

3. "എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. "
ശുശ്രൂഷിക്കാൻ മനസ്സുള്ളവർ എന്നെ അനുഗമിച്ചാൽ മതി എന്നൊരു അർത്ഥവും ഈ വാക്യത്തിനുണ്ട്. വേദനിക്കുന്നവരോടും മുറിവേറ്റവരോടും സ്വയം സാധർമ്മ്യപ്പെടുത്തിയ ഈശോ "എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവൻ " എന്ന് പറയുമ്പോൾ മുറിവേറ്റവർക്ക് നൽകുന്ന സ്നേഹശുശ്രൂഷയാണ് ഈശോ അർത്ഥമാക്കുന്നത് എന്ന് തീർച്ച. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment