Saturday, July 11, 2020

ഇടുങ്ങിയ വാതിൽ

🥭 *ജ്ഞാനധ്യാനം* 🥭

*2️⃣0️⃣2️⃣0️⃣ജൂലൈ1️⃣2️⃣* 

 *ഇടുങ്ങിയ വാതിൽ* 

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല."
ലൂക്കാ 13 : 24

ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ച് പ്രബോധനം നൽകി പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചു കൊണ്ട് ഈശോ ജെറുസലേമിലേക്ക് നടന്നു നീങ്ങുന്നു. യാത്രക്കിടയിൽ ഒരാളുടെ സംശയത്തിന് ഈശോ ഉത്തരം കൊടുക്കുന്നു. 
സംശയം ഇതാണ് : "കര്‍ത്താവേ, രക്‌ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ?" 
ചോദ്യത്തിനുള്ള ഉത്തരം നേരിട്ട് പറയാതെ രക്ഷ പ്രാപിക്കാനുള്ള വഴിയാണ് ഈശോ പറഞ്ഞ് കൊടുക്കുന്നത്. 
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല."
ഇടുങ്ങിയ വാതിലാണ് രക്ഷയിലേക്കുള്ള വഴി. 
ഇടുങ്ങിയ വാതിലിനെക്കുറിച്ച് മത്തായി സുവിശേഷകന്റെ വാക്കുകളിൽ ഈശോ വ്യക്തമാക്കുന്നത് കൂടി ചേർത്ത് വായിക്കാം. 
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്‌തൃതവും വഴി വിശാലവുമാണ്‌; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.
എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്‌. അതു കണ്ടെത്തുന്നവരോ ചുരുക്കം."
(മത്തായി 7 : 13-14)

എന്താണ് ഇടുങ്ങിയ വാതിൽ? 
ഇന്ദ്രിയ നിഗ്രഹം, ആത്മനിയന്ത്രണം, പ്രാർത്ഥനാ ജീവിതം, ഉപവാസം, തപസ്സ്... എല്ലാം ഇടുങ്ങിയ വാതിലാണ്. 
ഈ പ്രത്യേക സാഹചര്യത്തിൽ പ്രകൃതി സംരക്ഷണവും വ്യക്തി ശുചിത്വവും, പരിസര ശുചീകരണവും, കായികാധ്വാനവും എല്ലാം തപസ്സിന്റെ ഭാഗമാണ് എന്നതിൽ സംശയമില്ല. 
ഇടുങ്ങിയ വാതിൽ സ്വയം കണ്ടെത്തുകയും അതിലൂടെ പ്രവേശിച്ച് രക്ഷ നേടുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് നമ്മുടെ ധർമ്മം. 
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ 2015 - ാം ഖണ്ഡിക ശ്രദ്ധിക്കാം. 
"പരിപൂർണ്ണതയുടെ വഴി കുരിശിന്റെ വഴിയാണ്. പരിത്യാഗവും ആത്മീയസമരവുമില്ലാതെ വിശുദ്ധീകരണമില്ല."

തന്നിഷ്ടങ്ങളുടേയും താൻപോരിമയുടെയും വിശാലവും വിസ്തൃതവുമായ വാതിലും വഴിയും ജീവിതം കൊണ്ട് സ്വയം തെരഞ്ഞെടുത്തിട്ട് മരണ ശേഷം ഇടുങ്ങിയ വാതിലിൽ കൂടി പ്രവേശിക്കാമെന്നു വിചാരിക്കുന്നത് വ്യർത്ഥമാണ് എന്ന് വേണം മനസ്സിലാക്കാൻ. 
മനസാന്തരപ്പെടാനും തിരികെ വരാനും ഇടുങ്ങിയ വാതിൽ തെരെഞ്ഞെടുക്കാനുമുള്ള അവസരം ജീവൻ ഉള്ള കാലം മാത്രമേ ഉള്ളൂ എന്നതാണ് യാഥാർഥ്യം. 
വിശാലവും വിസ്തൃതവുമായ മാർഗ്ഗങ്ങളും വാതിലുകളും തേടി നടന്നവർ കേൾക്കേണ്ടി വരുന്ന മറുപടി വേദനാജനകമാണ്. 
"വീട്ടുടമസ്‌ഥന്‍ എഴുന്നേറ്റ്‌, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്‌, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ്‌ വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല."
(ലൂക്കാ 13 : 25)
വിശാലമായ വാതിലുകളിൽ കൂടി കടന്ന് വിസ്തൃതമായ വഴികളിൽ യാത്ര ചെയ്‌തെങ്കിലും ഈശോയുടെ നാമത്തിൽ വിരുന്നുകൾ നടത്തി ഭക്ഷിക്കാനും അവന്റെ പ്രബോധനങ്ങൾ കേട്ടിരിക്കാനും സമയം കണ്ടെത്തിയതിന്റെ അവകാശവാദം പറയുമ്പോളും അവന്റെ ഉത്തരത്തിന് മാറ്റമില്ല. 
"നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നു പോകുവിന്‍.
(ലൂക്കാ 13 : 27)
ഈശോയ്ക്ക് എന്നെ തിരിച്ചറിയാൻ എനിക്ക് അവിടുത്തോടുള്ള സമാനതകൾ കണ്ടെത്തേണ്ടതുണ്ട്. 
അവിടുത്തെ അടിസ്ഥാന സ്വഭാവസവിശേഷതകളായ കാരുണ്യവും കരുതലും സ്നേഹവും ജീവിതത്തിൽ സ്വാംശീകരിച്ചും പ്രാർത്ഥനയുടെയും തപസ്സിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഇടുങ്ങിയ വഴിയിൽ യാത്ര ചെയ്തും അവിടുത്തെ മുൻപിൽ എത്തുമ്പോൾ അവിടുന്നെന്നെ തിരിച്ചറിയും.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment