Tuesday, July 7, 2020

സ്വർഗ്ഗത്തിന്റെ സന്തോഷം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 8️⃣

 *സ്വർഗ്ഗത്തിന്റെ സന്തോഷം* 

"അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ ദൈവത്തിന്‍െറ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
ലൂക്കാ 15 : 10

ലുക്കായുടെ സുവിശേഷം പതിനഞ്ചാം അധ്യായം മുഴുവൻ മടങ്ങിവരവിന്റെയും വീണ്ടെടുക്കലിന്റെയും ഉപമകളാണ്. 
കാണാതായ ആടും കളഞ്ഞു പോയ നാണയവും ഇറങ്ങിപ്പോയ മകനും ആയിരുന്ന ഇടങ്ങളിൽ വലിയ ശൂന്യത രൂപപ്പെടുത്തി. 
കളഞ്ഞു പോകലിന്റെയും നഷ്ടപ്പെടലിന്റെയും ദുഃഖം അത്ര ചെറുതല്ല. അത് കൊണ്ട് തന്നെ ആടിനെ നഷ്ടപ്പെട്ട ഇടയനും നാണയം കളഞ്ഞു പോയ സ്ത്രീയും മകനെ നഷ്ടപ്പെട്ട അപ്പനും കാത്തിരിപ്പിൽ മാത്രമല്ല, അന്വേഷണത്തിലും കൂടി ആണ്. 
കാരണം, അവർ വിലപ്പെട്ടത് കളഞ്ഞു പോകുന്നവരുടെ ആത്മനൊമ്പരത്തിലാണ്. വിലപ്പെട്ടത് കളഞ്ഞു പോയപ്പോൾ പടിയിറങ്ങിയ ആനന്ദം തിരികെ ലഭിക്കുന്നത് കളഞ്ഞു പോയത് തിരികെ കിട്ടുമ്പോളാണ്.
കാത്തിരുന്ന് സ്വയം വേദനിക്കുന്നവരുടെ ആത്മനൊമ്പരം കാണാതെ പോകുമ്പോൾ മടങ്ങിപ്പോക്ക് അസാധ്യമാകുന്നു. 
കാത്തിരിക്കുന്ന പിതാവിന്റെ നെഞ്ചിടിപ്പ് ഉള്ളിൽ തട്ടി തുടങ്ങുമ്പോൾ തിരികെ പോകാത്തതിരിക്കാൻ പറ്റാത്ത വിധം ജീവിതം നൈർമല്യം നിറഞ്ഞതാകുന്നു. 

ഓരോ മടങ്ങി വരവിലും സ്വർഗ്ഗം സന്തോഷിക്കുന്നു എന്നതാണ് ഈശോ പറയുന്ന സുവിശേഷത്തിന്റെ കാതൽ. കൈമോശം വന്നു പോയ സുവിശേഷമൂല്യങ്ങളിലേയ്ക്ക് വീണ്ടും മടങ്ങി പോകണം. 
വീട്‌ വിട്ടിറങ്ങുന്ന മകനും മകനെ നഷ്ടപ്പെട്ട വീട്ടുകാർക്കും ഒരുപോലെ സ്വസ്ഥത നഷ്ടപ്പെടുന്നു എന്ന യാഥാർഥ്യമാണ് വീട്ടിലേക്കുള്ള മടങ്ങിവരവിന് മകനെ പ്രേരിപ്പിക്കുന്നത്. വീട്ടിലെ ആനന്ദം പുറത്തെവിടെയും കിട്ടില്ല എന്ന ബോധോദയത്തിൽ നഷ്ടപ്പെടുത്തി കളഞ്ഞതിനെയോർത്ത് മനസ്സ് വിങ്ങുന്നു. 
അപ്പോഴും പ്രതീക്ഷ അസ്തമിക്കുന്നില്ല. 
ഒരുപക്ഷെ, വീട് വിട്ടിറങ്ങി അലഞ്ഞതിന്റെ വൈഷമ്യങ്ങൾ കൊണ്ട് തിരിച്ചറിയാനാവാത്ത വിധം മുഖം വിരൂപമാക്കപ്പെട്ടിട്ടും തിരിച്ചറിയാൻ സാധിക്കുന്ന ഒരാൾ ഉണ്ട് എന്നത് എത്രയോ ആശ്വാസദായകമാണ്. 
നഷ്ടപെട്ട നാണയം തിരികെ ലഭിച്ചപ്പോൾ സ്ത്രീ സന്തോഷിക്കുന്നത് പോലെ പടിയിറങ്ങിപ്പോയ മക്കളുടെ മടങ്ങി വരവിൽ സന്തോഷിക്കുന്ന സ്വർഗ്ഗത്തിലെ പിതാവിന്റെ മനസ്സ് കണ്ടു തുടങ്ങുമ്പോൾ സുവിശേഷമൂല്യങ്ങളിലേയ്ക്ക് മടങ്ങിപ്പോക്ക് എളുപ്പമാകുന്നു.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment