Friday, July 3, 2020

ഹൃദയം കാണുന്ന ദൈവം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 4️⃣

 *ഹൃദയം കാണുന്ന ദൈവം* 

"ഈശോ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു."
മര്‍ക്കോസ്‌ 12 : 43

നിയമജ്ഞർക്കെതിരെ ഈശോയുടെ വിമർശനശബ്ദം ഉയരുന്നതും ഈശോയുടെ മനസ്സും ഹൃദയവും കവർന്ന് ദരിദ്രയായ വിധവ രണ്ട് ചെമ്പ് തുട്ടുകൾ ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതും വചനവായനയിൽ നാം കണ്ടെത്തുന്നു. 
വ്യത്യസ്തങ്ങളായതും പരസ്പരം ബന്ധമില്ലാത്തതുമായ സംഭവങ്ങളായി അവ കാണപ്പെടുന്നെങ്കിലും രണ്ട് വിവരണങ്ങളുടെയും സന്ദേശം ഒന്ന് തന്നെയാണ്. നിയമജ്ഞരുടെയും ഫരിസേയരുടെയും ഹൃദയത്തിലെ കപടതയുടെ പുഴുക്കുത്തുകൾ കണ്ട് ഈശോ തന്റെ പ്രവാചകധീരതയുടെ ശബ്ദം മുഴക്കുന്നു. തിന്മയോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ചവന്റെ ധീരതയാണ് അവിടുത്തെ വാക്കുകളിൽ നിഴലിക്കുന്നത്. 

"ഈശോ ഇങ്ങനെ പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്‌ഞരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതു സ്‌ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും
സിനഗോഗുകളില്‍ മുഖ്യസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു.
എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയുംചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്‌ഷാവിധി ലഭിക്കും."
മര്‍ക്കോസ്‌ 12 : 38-40

പഴയ നിയമ വിശുദ്ധ ഗ്രന്ഥങ്ങൾ എഴുതി സൂക്ഷിക്കുകയും നിയമങ്ങൾക്ക് വ്യാഖ്യാനം കൊടുക്കുകയും ചെയ്തിരുന്ന നിയമപണ്ഡിതരെക്കുറിച്ചാണ് ഈശോ ഇത് പറഞ്ഞത് എന്ന് ഓർക്കണം. ദൈവത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതും എഴുതിക്കൂട്ടിയതും വ്യാഖ്യാനങ്ങൾ നൽകിയതും ദൈവപ്രീതിക്ക് കരണമായില്ല എന്നത് എത്രയോ ദുഖകരമാണ് !
സ്വന്തം സ്വാർത്ഥതയുടെ അതിർവരമ്പുകൾ കൂട്ടി മുട്ടിക്കാൻ ദൈവത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച നിയമപണ്ഡിതരുടെ അപഹാസ്യമായ നിലപാടുകൾ ഈശോ തിരുത്തി എഴുതുന്നു. ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെയാണ് ഈശോ ശബ്‌ദിക്കുന്നത്. 
ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടുക എന്നതാണ് പ്രധാനം. 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7

തൊട്ടടുത്ത വിവരണത്തിൽ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെ കൂടുതൽ പ്രകടമായ രീതിയിൽ ഈശോ വെളിപ്പെടുത്തുന്നു. ധനത്തിന്റെ സമൃദ്ധിയിൽ നിന്നും നിക്ഷേപം നടത്തിയ ധനവാന്മാരെക്കാൾ രണ്ട് ചെമ്പ് തുട്ടുകളുടെ നിസ്സാരത കൊണ്ട് പോലും ഈശോയുടെ ഹൃദയം കവർന്ന ഒരു പാവം വിധവയെ ഈശോ വാക്കുകൾ കൊണ്ട് പുകഴ്ത്തുമ്പോൾ ആദ്യവിവരണത്തിൽ മനസിലാക്കിയത് വീണ്ടും അവർത്തിച്ചുറപ്പിക്കാനാകുന്നു. 

"ഈശോ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌."
ലൂക്കാ 16 : 15

നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment