Monday, July 6, 2020

വെളിച്ചം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 7️⃣

 *വെളിച്ചം* 

"ഈശോ അവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത്‌ പറയുടെ കീഴിലോകട്ടിലിന്‍െറ അടിയിലോ വയ്‌ക്കാനാണോ? പീഠത്തിന്‍മേല്‍ വയ്‌ക്കാനല്ലേ?"
മര്‍ക്കോസ്‌ 4 : 21

പ്രകാശം പകരുന്ന ഒരു വിളക്ക് ആരും കാണാത്ത ഇടങ്ങളിൽ മൂടി വയ്ക്കാനുള്ളതല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് വെളിച്ചമായി സ്വയം പ്രകാശിക്കണം എന്ന് ധ്യാനിക്കാൻ ഈശോ നമ്മെ പ്രചോദിപ്പിക്കുന്നു. 
വിശ്വാസം, സ്നേഹം, ക്ഷമ, കാരുണ്യം, സത്പ്രവർത്തികൾ... 
എല്ലാം പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട വിളക്ക് പോലെ പ്രകാശിക്കേണ്ടതാണ്. 
അന്ധകാരം അകറ്റുക എന്ന അതിശ്രേഷ്ഠമായ ധർമമാണ് വിളക്കിനുള്ളത്. 
പറയുടെയോ കട്ടിലിന്റെയോ കീഴെ വയ്ക്കപ്പെട്ട ഒരു വിളക്കുപോലെ സ്വയം പ്രകാശിച്ച് തനിയെ കത്തിയമരുക എന്നതല്ല ക്രിസ്തീയ ജീവിതം എന്ന് തിരിച്ചറിയേണ്ടതുണ്ട്. 
മറിച്ച്, അത് പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട ഒരു വിളക്ക് പോലെ മറ്റുള്ളവർക്ക് വേണ്ടി പ്രകാശിക്കേണ്ടതാണ്. 
അപരനുമായി ബന്ധപ്പെട്ട സുകൃതം നിറഞ്ഞതും പ്രകാശം പരത്തുന്നതുമായ ഒരു നിലനില്പിന്റെ പൂർണ്ണതയാണ് ക്രിസ്തീയ ജീവിതം. 
പീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ട വിളക്കിന്റെ സാധ്യത വെളിവാക്കുന്നതും അത് തന്നെ. 
ക്രിസ്തീയതയുടെ പരോന്മുഖ നിലനിൽപ്പിനെ ധ്യാനിക്കുമ്പോൾ, അമ്മയുടെ അമ്മിഞ്ഞ കുഞ്ഞിന് വേണ്ടി ശരീരം സ്വയം രൂപപ്പെടുത്തുന്നതും അത് കുഞ്ഞിന് പോഷകമാകുമ്പോൾ അമ്മയുടെ ശരീരവും മനസ്സും നിർവൃതി പൂകുന്നതും വളരെ നല്ല ഉദാഹരണമാണ്. 
കുഞ്ഞ് മുലപ്പാൽ കുടിക്കാത്ത സാഹചര്യം കുഞ്ഞിനേക്കാൾ അമ്മയ്ക്കാണ് അപകടം. 
സമാനമാണ് പീഠത്തിന്മേൽ പ്രകാശിക്കുന്ന വിളക്കാകേണ്ട എന്റെ ക്രിസ്തീയനിലനിൽപ്പും. 
കൂദാശാസ്വീകരണം, വചനധ്യാനം, പ്രാർത്ഥനകൾ, ബലിയർപ്പണങ്ങൾ... 
എല്ലാം എന്നിൽ രൂപപ്പെടുത്തുന്ന വിശുദ്ധമായ പോഷകങ്ങൾ സ്വയം നിലനിൽപ്പിനും രക്ഷയ്ക്കും വേണ്ടി മാത്രമുള്ളതല്ല എന്ന് സാരം. 
മറ്റാരുടെയോ ജീവിതം കൂടി പ്രകാശിതമാകും വിധം തെളിഞ്ഞു പ്രകാശിക്കാൻ നമുക്കാവുന്നുണ്ടോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം. 
വെളിച്ചം പകരുന്ന വാക്കുകളും പ്രവർത്തികളും കൊണ്ട് മറ്റുള്ളവരെ പടുത്തുയർത്താൻ സാധിക്കുമ്പോളാണ് പ്രകാശം പരത്തേണ്ട നിലനിൽപ്പ് അർത്ഥപൂർണ്ണമാകുന്നത്. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment