Saturday, July 4, 2020

പശ്ചാത്താപം

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *ജൂലൈ* 5️⃣

 *പശ്ചാത്താപം* 

ഈശോ പറഞ്ഞു, "അല്ല എന്നു ഞാന്‍ പറയുന്നു. പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും."
ലൂക്കാ 13 : 3

വ്യാഖ്യാനത്തിന്റെ കൃത്യതയ്ക്കും ധ്യാനവിചിന്തനങ്ങളുടെ ഏകോപനത്തിനും വേണ്ടി സുവിശേഷവചനവായനയിൽ കണ്ടെത്തിയ തലക്കെട്ടുകൾ വ്യതിയാനങ്ങളില്ലാതെ നമുക്ക് സ്വീകരിക്കാം 

1. *പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം* 

"ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്‌തംകൂടി പീലാത്തോസ്‌ കലര്‍ത്തിയ വിവരം, ആ സമയത്ത്‌ അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു"
ലൂക്കാ 13 : 1

"ഗലീലിക്കാരുടെ ബലികളിൽ പീലാത്തോസ് രക്തം കലർത്തി " എന്ന പരാമർശത്തെക്കുറിച്ചുള്ള ചരിത്രപരമായ നിഗമനങ്ങൾ അറിയേണ്ടതുണ്ട്. 

a. ) ഗരസീം മലയിൽ ആരാധിക്കാൻ എത്തിയ സമരിയാക്കാരെ പീലാത്തോസ് കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചുള്ള പരാമർശമാകാം ഇത്. 

b. ) വിശുദ്ധ നഗരമായ ജറുസലേമിൽ സീസറിന്റെ പ്രതിമകൾ പീലാത്തോസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചപ്പോൾ യഹൂദർ നടത്തിയ കലാപത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള പരാമർശമാകാം. 

c. ) ജെറുസലേം ദേവാലയത്തിൽ തീർത്ഥാടനത്തിനായി എത്തിയ യഹൂദരെ പീലാത്തോസ് വധിച്ചതിനെക്കുറിച്ചുള്ള പരാമർശമാകാം 

d. ) ജെറുസലേം ദേവാലയത്തിലെ നേർച്ച ഉപയോഗിച്ച് കുടിവെള്ളപദ്ധതി ആവിഷ്‌ക്കരിക്കാൻ പീലാത്തോസ് തീരുമാനം എടുത്തതിനെതിരെ പീലാത്തോസിന്റെ സൈന്യത്തോട് ഏറ്റുമുട്ടിയപ്പോൾ മരിച്ചവരെക്കുറിച്ചുള്ള പരാമർശമാണിത്. 

"അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?"
ലൂക്കാ 13 : 4

സീലോഹ കുളത്തിന് സമീപം തെക്കുകിഴക്കേ മതിലിൽ സ്ഥാപിതമായിരുന്ന ഗോപുരമാണ് സൂചിപ്പിക്കപ്പെടുന്നത്. 
യഹൂദവിപ്ലവകാലത്ത് സംഘർഷഭരിതമായ സ്ഥലമായിരുന്നു ഇത്. സീലൊഹാ ജലസഭരണിക്കുവേണ്ടിയുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട 18 യഹൂദരെക്കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. 

ഈ രണ്ട് സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട് വധിക്കപ്പെട്ടവർ അവരുടെ പാപത്തിന്റെ ഫലമായ ദുരന്തവും ദൈവശിക്ഷയും ഏറ്റുവാങ്ങിയതാണ് എന്ന് യഹൂദർ വിശ്വസിച്ചിരുന്നു. സ്വയം നീതിമാന്മാരാണ് എന്ന് ചമഞ്ഞുകൊണ്ട് അപരന്റെ വേദനകളെ ദൈവശിക്ഷയായി വ്യാഖ്യാനിക്കുന്ന വികലമായ കാഴ്ചപ്പാട് ഈശോ തിരുത്തുന്നു. 

പാപം അതിന്റെ സ്വാഭാവികപരിണിതഫലമായ വേദനകൾ വിളിച്ചു വരുത്തും എന്ന സത്യം മറന്ന് അതിനെ ദൈവശിക്ഷയായി വ്യാഖ്യാനിക്കുന്നതാണ് ഈശോ തിരുത്തുന്നത്. "പാപത്തിന്റെ വേതനം മരണമാണ് " എന്ന് വിശുദ്ധ പൗലോസ് എഴുതുന്നുമുണ്ട്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പിന്റെ സ്വാഭാവിക പരിണിതഫലം മാത്രമാണത്. 

"പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും."
എന്നാണ് ഈശോ പറയുന്നത്. 
പാപം കൊണ്ടുവരുന്ന ദുരന്തങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള മറുമരുന്നാണ് അനുതാപവും പശ്ചാത്താപവും. 
"നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും."
1 യോഹന്നാന്‍ 1 : 9
എന്നാൽ പശ്ചാത്താപമില്ലായ്മ നാശം ക്ഷണിച്ചു വരുത്തും എന്ന് ഈശോ പറയുന്നു. പാപത്തെക്കാൾ അപകടകരമാണ് അനുതാപമില്ലായ്‌മ എന്നത് ഗൗരവത്തിൽ ധ്യാനിക്കേണ്ടതുണ്ട്. 
The problem of our age is not sin, but the loss of sense of sin. 

2. *ഫലം തരാത്ത അത്തിവൃക്ഷം* 

ഫലം കാത്തിരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ജ്ഞാനധ്യാനം ഒന്ന് കൂടി ഓർമ്മിച്ചെടുക്കാം. ഫലം തരാത്ത അത്തിവൃക്ഷത്തിനു പോലും ഒരു വർഷം ആയുസ്സ് നീട്ടിക്കൊടുത്ത ദൈവം പശ്ചാത്തപിക്കുന്നവരെ കാത്തിരുന്ന് കരുണ ചൊരിയുന്ന സ്നേഹസമ്പന്നനായ പിതാവാണ് എന്ന സുവിശേഷസത്യം മറക്കാതിരിക്കാം. 

3. *കൂനുള്ള സ്ത്രീക്ക് സൗഖ്യം* 

ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെ ഈശോ പോരാടുന്നു. 
ദൈവകല്പനകൾക്ക് വ്യാഖ്യാനങ്ങളായി 613 ഉപകല്പനകൾ യഹൂദ റബിമാർ എഴുതി ചേർത്തിരുന്നു (മിഷ്ന - യഹൂദ പാരമ്പര്യത്തിന്റെ എഴുതപ്പെട്ട വാമൊഴികൾ). 
സാബത്തിൽ ജോലി ചെയ്യരുത് എന്നതും അതിലൊരുപകല്പനയാണ്. 
ദൈവാരാധനക്കും പരോപകാരത്തിനും വചനധ്യാനത്തിനുമുള്ള വിശുദ്ധ ദിനമാണ് സാബത്ത് എന്നത് മറന്നിട്ട് നിയമപാലനത്തിന്റെ വൈകാരികതൃപ്തി തേടി അലഞ്ഞ യഹൂദ റബ്ബിമാർക്കുള്ള തിരുത്താണ്‌ സാബത്തിൽ ഈശോ കൊടുക്കുന്ന സൗഖ്യം. 
18 വർഷങ്ങളായി നിവർന്നു നിൽക്കാൻ സാധിക്കാതെ വളഞ്ഞു പോയ ഒരുവളെ ഈശോ നിവർത്തി നിർത്തി. 
കരുണ കാണിക്കാനും സൗഖ്യം പകരാനും സമയമോ ദിവസമോ തടസമല്ല എന്ന് ഈശോ തെളിയിക്കുന്നു. 

ഈശോയെ, പശ്ചാത്താപത്തിന്റെ കൃപകളും ഫലം പുറപ്പെടുവിക്കാനുള്ള വഴികളും അങ്ങേയ്ക്കും അങ്ങയുടെ സുവിശേഷത്തിനും വേണ്ടി നിവർന്നു നിൽക്കാനുള്ള ധൈര്യവും ഞങ്ങൾക്കും നൽകണമേ.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment