Friday, September 4, 2020

നീലക്കരസാരിയിലെ നിലാവെളിച്ചം !

നീലക്കരസാരിയിലെ നിലാവെളിച്ചം !

കൊൽക്കത്തയുടെ തെരുവുകളിലെ തൂപ്പു ജോലിക്കാരുടെ വസ്ത്രമായ നീലക്കര സാരിയും ക്രൂശിത രൂപവും  ധരിച്ചു ഈശോയുടെ കാരുണ്യത്തിന്റെ മുഖപത്രമായ മാറിയ ഒരു പാവം സന്യാസിനി... 
കരുണ നിറഞ്ഞ സ്നേഹം കൊണ്ട് കൊൽക്കത്തയുടെ തെരുവുകളിൽ  കനിവിന്റെ പുഴ ഒഴുക്കിയ ഒരു അമ്മ...
പ്രായോഗിക വാദികളുടെയും വിമർശകരുടെയും പരിഹാസങ്ങൾക്കു ജീവിച്ചിരുന്ന ദിനങ്ങളിലെ പോലെ തന്നെ ഇന്നും അമ്മ മറുപടി കൊടുക്കാൻ ഇടയില്ല...
ദൈവം സ്നേഹമാണ് എന്ന് എഴുതിയും പറഞ്ഞും പാതമോസ് ദ്വീപിലിരുന്ന് കണ്ണ് നിറച്ച  യോഹന്നാനെ പോലെ, കൊൽക്കൊത്തയുടെ  
പുണ്ണ്യവതിയുടെ മുഖത്തെ ചുളിവുകളിൽ കൂടി, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കണ്ണീർക്കങ്ങൾ ഒഴുകുന്നു...

അന്ത്യ വിധിയിൽ ഓരോ മനുഷ്യനും നേരിടേണ്ടി വരുന്ന ചോദ്യങ്ങളെ ഗൗരവമായി എടുത്തതുകൊണ്ടു മാത്രം ലോകം ഉള്ള കാലത്തോളം , ഈശോയുടെ കാരുണ്യത്തിന്റെ ജീവിക്കുന്ന ഉപമയായി, ആ അമ്മ ഓർമ്മിക്കപ്പെടും...
ചലം ഒഴുക്കുന്ന, പച്ച മാംസം മാത്രമായ മനുഷ്യക്കോലങ്ങളെ നെഞ്ചോട് ചേർത്ത് പരിചരിക്കുമ്പോൾ അവർക്കൊന്നേ പറയാനുണ്ടായിരുന്നുള്ളു: " ഈശോയുടെ സ്നേഹം എന്നെ നിർബന്ധിക്കുന്നു"...

"മുറിയപെടുന്നിടത്തെന്റെ യേശുവുണ്ട്, മുറിപ്പാടിൽ  യേശുവിൻ മുഖമുണ്ട്" എന്ന ഒരു പാട്ടുണ്ട്...
കൊൽക്കൊത്തയിലെ അമ്മയെ കുറിച്ച് എത്രയോ ശരിയാണത്...
ഈ വരികളെ ആവർത്തിച്ചു ഉറപ്പിക്കുന്നു അവരുടെ സന്യാസ ജീവിതത്തിന്റെ വിശുദ്ധി...
തെരേസ എന്ന നാമം നമുക്ക് എത്രയോ പ്രീയപെട്ടതാണ് !
ആവിലയിലെ തെരേസ, ലിസ്സ്യുവിലെ കുഞ്ഞു തെരേസ, ഇപ്പോൾ ഇതാ .... നമുക്ക് പ്രീയപ്പെട്ട, കൊൽക്കൊത്തയിലെ പാവങ്ങളുടെ അമ്മ തെരേസ, നീലക്കരസാരിയിലെ നിലാവെളിച്ചം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment