Sunday, August 30, 2020

ജാഗരൂകത

ജ്ഞാനധ്യാനം
ആഗസ്റ്റ് 31

ജാഗരൂകത

"നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു."
മര്‍ക്കോസ്‌ 13 : 23

തെരെഞ്ഞെടുക്കപ്പെട്ടവർ പോലും വഴി തെറ്റിപ്പോകാൻ ഇടയുള്ള അപകടകരമായ ഒരു സമയം ചരിത്രത്തിൽ ഉണ്ടാകും എന്നതിനാൽ ജാഗ്രത പുലർത്തണം എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു... 
കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും ചരിത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ തട്ടിപ്പുകളെ തിരിച്ചറിയാൻ ഉള്ള വിവേചനത്തിന്റെ വരം പരിശുദ്ധത്മവിനോട് ചോദിച്ച് വാങ്ങാം... 
ഒറിജിനിലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കൊണ്ട് വാണിജ്യ മേഖലയിൽ മനുഷ്യരെ പറ്റിക്കുന്ന വിൽപ്പനക്കാരെപ്പോലെ ആത്മീയയിലും ഉണ്ടാകും ചിലർ... 
തങ്ങൾക്കിഷ്ടമുള്ളത് പോലെ മാത്രം ദൈവവചനം തെറ്റായി വ്യാഖ്യാനിച്ച് മനുഷ്യരെ അബദ്ധങ്ങളിൽ ചാടിക്കുന്നവർ... 
സത്യമെത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ വിവേചനത്തിന്റെ വരത്തിനായും സത്യത്തിൽ ഉറപ്പിക്കപ്പെടാൻ വചനം വായിച്ച് പ്രാർത്ഥിച്ചു പഠിക്കാനുള്ള വിനയത്തിനായും പ്രാർത്ഥിക്കാം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി 
എം. ഐ.

Saturday, August 29, 2020

പ്രാർത്ഥനയിൽ മടുക്കരുതേ

ജ്ഞാനധ്യാനം
ആഗസ്റ്റ് 30

പ്രാർത്ഥനയിൽ മടുക്കരുതേ

"ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ ഈശോ അവരോട്‌ ഒരു ഉപമ പറഞ്ഞു."
ലൂക്കാ 18 : 1

ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ എല്ലാം പ്രാർത്ഥിച്ചു ശക്തി നേടി മാതൃക കാണിച്ച ഈശോ മടുപ്പ് തോന്നാതെ പ്രാർത്ഥിക്കണം എന്ന് കേൾവിക്കാരെ ഓർമ്മിപ്പിക്കാൻ ഒരു ഉപമ പറയുന്നു... 
ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത നീതിരഹിതനായ ന്യായാധിപൻ പോലും വിധവയായ സ്ത്രീയ്ക്ക് നിർബന്ധിക്കപ്പെട്ടതിന്റെ പേരിൽ നീതി നടത്തികൊടുക്കുന്നു... 
അങ്ങനെയെങ്കിൽ രാവും പകലും തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് പിതാവായ ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ എന്ന ചോദ്യം കൊണ്ടാണ് ഈശോ ഉപമയ്ക്ക് വിശദീകരണം നൽകുന്നത്... 
നിന്റെ കണ്ണീർക്കണങ്ങൾ അവിടുന്ന് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് എന്ന സങ്കീർത്തനവചനവും ഓർമ്മിക്കാം... 
ഒരു പ്രാർത്ഥനയും കേൾക്കപ്പെടാതെ പോകുന്നില്ല എന്ന ഉറപ്പ് ഈശോയുടെ നാവിൽ നിന്ന് തന്നെ കേൾക്കുമ്പോൾ എന്തൊരു സമാശ്വാസം ആണ്... 
സുവിശേഷ വായന അവസാനിക്കുന്നത് ഈശോയുടെ വേദന നിറഞ്ഞ ഒരു ചോദ്യത്തോടെയാണ്... 
"മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? "
ഈശോയെ, അങ്ങ് വീണ്ടും വരുമ്പോൾ എന്നിൽ വിശ്വാസം കണ്ടെത്തും വിധം ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, August 28, 2020

എവുപ്രാസ്യാമ്മ : സക്രാരിയുടെ കാവൽക്കാരി !


ജ്ഞാനധ്യാനം 
ആഗസ്റ്റ് 29

എവുപ്രാസ്യാമ്മ : സക്രാരിയുടെ  കാവൽക്കാരി !

സന്യാസത്തിലെ അതിഭൗതീക വാദത്തിനും അമിതമായ സങ്കീർണ്ണതകൾക്കും ലാളിത്യം എന്ന സുകൃതം കൊണ്ട് ദൈവം കൊടുക്കുന്ന ഉത്തരമാണ് " എവുപ്രാസ്യാമ്മ "
കണ്ണിലെ അണുബാധ നിയന്ത്രിക്കാൻ തക്ക ഔഷധ ഗുണമുള്ള ഒരു പൂവിന്റെ പേരാണ് " യൂഫ്രേഷ്യ " ( Euphrasia )
ശരിയാണത്...
മലിനമായ കാഴ്ചകൾ കണ്ട് കണ്ട് നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റിപോയവർക്കും കണ്ണിൽ അണുബാധ പിടിച്ചവർക്കും ഇനി ആ അമ്മയെ നോക്കാം...
കൊഴിഞ്ഞ പല്ലുള്ള മോണയും ചുക്കി ചുളിഞ്ഞ മുഖവും കാട്ടി ഒല്ലൂർ കാരി 'അമ്മ ചിരിക്കുന്നത് കാണുന്നില്ലേ?
നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് ചിരിയായി ഒഴുകുന്നത്...
പ്രാർത്ഥനയുടെയും ലാളിത്യത്തിന്റെയും നിർമല ജീവിതം നയിച്ച് ഈശോയുടെ സക്രാരിപ്പെട്ടിക്കു കാവലിരുന്നു ഒരു സ്ത്രീക്ക് എങ്ങനെ നിര്മലമായി ചിരിക്കാതിരിക്കാൻ ആവും?
നൈർമല്യവും ലാളിത്യവും നിറഞ്ഞ സന്യാസ വ്രത ശുദ്ധിയുടെ ജീവിത ശീലുകളിൽ അളവില്ലാത്ത ആനന്ദം കണ്ടെത്തിയ ആ പാവം അമ്മയുടെ കൂട്ടും പ്രാർത്ഥനയും നല്ലതല്ലേ? അതെ ...നിശ്ചയമായും !

പ്രാർത്ഥിക്കുന്ന 'അമ്മ എന്നൊക്കെ പ്രിയപ്പെട്ടവർ അവരെ വിളിച്ചിരുന്നു...
ഇങ്ങനെ നന്മ നിറഞ്ഞ വിശേഷണം നേടിയെടുക്കാൻ മാത്രം സ്നേഹം ഉള്ള മനുഷ്യരെ കൊണ്ട് ഭൂമി നിറഞ്ഞിരുന്നെങ്കിൽ !
പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരു തെല്ല് പരിഹാസത്തോടെ പറഞ്ഞതോർത്തു ചെറിയ വിറയൽ ( അധികം ആയുസ്സില്ല അതിന് .... ഞാൻ വീണ്ടും വളരെ പെട്ടന്ന് ബുദ്ധി കൊണ്ട് കൈ കഴുകി മാറും ) ...
" ഉടുപ്പിട്ട ചേട്ടന്മാർ "....
പ്രാർത്ഥിക്കുന്നവർ എന്നതൊഴികെ,  എല്ലാ വിശേഷണവും നേടിയെടുക്കാൻ ശ്രമിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇനി ആ അമ്മയുടെ കൂട്ട് തേടാം...

വിശുദ്ധി നിറഞ്ഞവർ ഇല്ലാതെ പോകുന്നല്ലോ എന്ന് നെടുവീർപ്പെട്ട ചാവറപിതാവിന്റെ കൂനൻമാവിലെ  സ്വപ്‌ന വീട്ടിൽ ചേർന്ന റോസാ എന്ന പെൺകുട്ടി ആ പിതാവിനോടൊത്തു തന്നെ ദൈവത്തെ മഹത്വപ്പെടുത്തി...
വത്തിക്കാനിൽ നടന്ന ഒരു ഔപചാരിക ചടങ്ങിൽ, പെട്ടന്ന് അവർ വിശുദ്ധരായതൊന്നുമല്ല...
വിശുദ്ധർ ആയി ജീവിച്ചത് കൊണ്ട് ലോകം അതിനെ അംഗീകരിച്ചു എന്ന് മാത്രം....

അമ്മേ ... എവുപ്രാസ്യാമ്മേ... സ്നേഹമില്ലായ്മയുടെ ചൂണ്ടക്കൊളുത്തിൽ പെട്ട് പോവാതെ, പീള കെട്ടിയ എന്റെ കണ്ണിൽ സ്നേഹത്തിന്റെ തീർത്ഥം തളിക്കാൻ ഈശോയോട് പറയുമോ?

"മരിച്ചാലും മരക്കില്ലാട്ടോ "

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.




Thursday, August 27, 2020

വെട്ടിയൊരുക്കൽ

ജ്ഞാനധ്യാനം
ആഗസ്റ്റ് 28

വെട്ടിയൊരുക്കൽ

"എന്‍െറ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു."
യോഹന്നാന്‍ 15 : 2

ആത്മീയ ജീവിതത്തിന്റെ പാഠങ്ങൾ എത്ര സുന്ദരമായും ലളിതമായും ആണ് ഈശോ അവതരിപ്പിക്കുന്നത്... 
ഒരു മുന്തിരിച്ചെടി... അതിനോട് ഒട്ടിച്ചേർന്നു നിന്ന് അതിന്റെ ജീവരസം കുടിച്ച് ഫലം നൽകുന്ന ശാഖകൾ... 
സമാനമാണ് ആത്മീയ ജീവിതം... 
ഈശോയാകുന്ന തായ്ത്തണ്ടിനോട് ഒട്ടിച്ചേർന്നു നിന്ന് അവിടുത്തെ ആത്മാവാകുന്ന ജീവരസത്തിന്റെ പോഷകസമൃദ്ധിയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലം പുറപ്പെടുവിക്കുക... 
ഈ വഴികളിൽ എപ്പോഴും രണ്ട് സാദ്ധ്യതകൾ ആണുള്ളത്... 
ഒന്നുകിൽ, കൂടുതൽ ഫലം പുറപ്പെടുവിക്കുന്നതിന് വേണ്ടി വെട്ടിയൊരുക്കപ്പെടുക... 
അല്ലെങ്കിൽ, ഫലം പുറപ്പെടുവിക്കുന്നില്ല എന്നതിനാൽ വെട്ടി മാറ്റപ്പെടുക... 
ഈശോയെ, വെട്ടിമാറ്റപ്പെടുന്നതിന് മുമ്പ് അങ്ങ് എന്നെ വെട്ടിയൊരുക്കണമേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, August 26, 2020

ഈശോയുടെ പ്രിയപ്പെട്ടവർ

ജ്ഞാനധ്യാനം
ആഗസ്റ്റ് 27

ഈശോയുടെ പ്രിയപ്പെട്ടവർ

"സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്‍െറ സഹോദരനും സഹോദരിയും അമ്മയും."
മത്തായി 12 : 50

അമ്മയും ബന്ധുക്കളും കാണാനെത്തിയ വിവരം ശിഷ്യർ അറിയിക്കുമ്പോൾ ഈശോയുടെ മറുപടിയാണ് നമ്മുടെ ധ്യാനവിചാരം... 
രക്തബന്ധം പോലെ മറ്റൊരു ബന്ധത്തിന് ഈശോ നിർവചനം നൽകുന്നു... 
അമ്മയോടും കൂടപ്പിറപ്പുകളോടും ഒരു മകനുള്ള ബന്ധത്തിന്റെ ആഴം അവിടുത്തേയ്ക്ക് ചിലരോടുണ്ട്... 
ആ സ്നേഹബന്ധത്തിന്റെ ചരടിൽ കോർത്തിണക്കപ്പെടാനുള്ള അടിസ്ഥാന മാനദണ്ഡമാണ് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത്... 
പിതാവിന്റെ ഇഷ്ടം നിറവേറ്റി ഈശോയുമായുള്ള സ്നേഹബന്ധത്തിന്റെ പൂർണ്ണത കൈവരിച്ച അവിടുത്തെ അമ്മയായ മറിയത്തിന്റെ ശ്രേഷ്ഠതയും പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റുക എന്നതായിരുന്നു... 
അവിടുത്തെ അമ്മ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവളാണ് എന്ന് പറയുന്നതോടൊപ്പം സമാനമായ ജീവിതശൈലി - ദൈവാഹിതനുസരണത്തിന്റെ ജീവിതാശൈലി - അനുവർത്തിക്കാൻ കേൾവിക്കാരെ പ്രേരിപ്പിക്കുന്നത് കൂടിയാണ് ഈശോയുടെ ഈ മറുപടി !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, August 25, 2020

കണക്കെടുപ്പ്

ജ്ഞാനധ്യാനം
ആഗസ്റ്റ് 26

കണക്കെടുപ്പ്

"അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌."
മത്തായി 24 : 44

സാമ്പത്തികഇടപാടുകൾ നടത്തുന്ന മേഖലകളിലെല്ലാം ആവർത്തിച്ച് കേൾക്കപ്പെടുന്ന ഒരു വാക്യമുണ്ട്... 
We are all accountable... 
കണക്ക് കൊടുക്കാൻ കടപ്പെട്ടവരാണ് നാം... 
ഈ ഒരു ചെറിയ വാക്യം ദൈവത്തിന്റെ ദിനമായ ജീവന്റെ കാര്യത്തിലും എത്രയോ ശരിയാണ് !
"മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും."
(മത്തായി 12 : 36) എന്ന് ഈശോ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്... 
പറയുന്ന വാക്കുകളുടെ കണക്കെടുപ്പ് ഉള്ളപ്പോൾ ചെയ്യുന്ന പ്രവർത്തികളും കണക്കെടുപ്പിന് വിധേയമാക്കപ്പെടും എന്നത് എതിർക്കാനാവാത്ത സത്യമാണ്... 
ജീവന്റെ ദാതാവും വിധികർത്താവുമായ ദൈവം കണക്കെടുപ്പിന് വരുമ്പോൾ അവിടുത്തെ മുമ്പിൽ നിൽക്കാനുള്ള ആത്മബലത്തിന് വേണ്ടിയാണെന്റെ പ്രാർത്ഥന !
കണക്കെടുപ്പ് നടക്കും എന്ന് മാത്രമേ അറിയൂ... 
അതിന്റെ നേരമോ കാലമോ ഒരു നിശ്ചയവുമില്ല ; അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കാം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, August 24, 2020

വിശ്വാസം

ജ്ഞാനധ്യാനം 
ആഗസ്റ്റ് 25

വിശ്വാസം

"ഈശോ തിരിഞ്ഞ്‌ അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി."
മത്തായി 9 : 22

സമയപരിധിയില്ലാത്ത സങ്കടവഴികളിൽ യാത്ര ചെയ്ത ഒരു സ്ത്രീ ഈശോയെ കണ്ടുമുട്ടിയിട്ട് തിരികെ മടങ്ങുന്നത് എത്ര ആനന്ദവതിയായിട്ടാണ്... 
യഹൂദരുടെ മതസങ്കല്പങ്ങൾ അശുദ്ധ എന്ന് മുദ്ര കുത്തി അകറ്റി നിർത്തിയിരുന്ന രക്തസ്രാവക്കാരി... 
നിർബന്ധിത സാമൂഹിക അകലം പാലിക്കാൻ വിധിക്കപ്പെട്ടവൾ... 
ആര് വിലക്കിയാലും വിലക്കാത്ത ഒരാളുണ്ട്... 
എല്ലാവരും അകറ്റി നിർത്തുമ്പോൾ ചേർത്ത് നിർത്തുന്നത് സുവിശേഷത്തിലെ ഈശോയുടെ സവിശേഷതയാണ്... 
പന്ത്രണ്ട് വർഷങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വേദനയിൽ നിന്ന് വിമുക്തി നേടാൻ ജനക്കൂട്ടത്തിനിടയിലെ തിക്കും തിരക്കും അതിജീവിച്ച് അവൾ ഈശോയെ തൊട്ടു... 
അവിടുത്തെ തൊടുന്നവരും അവിടുന്ന് തൊടുന്നവരും വരുന്നത് പോലെയല്ല മടങ്ങുന്നത് എന്നത് സുവിശേഷം അവർത്തിച്ചുറപ്പിക്കുന്ന കാര്യമാണ്... ഇവടെയും അതാവർത്തിക്കുന്നു... 
യഹൂദന്റെ നിയമം അനുസരിച്ച് 'അരുതാത്തത് ' ചെയ്തു എന്ന ആത്മഭാരത്താൽ തലകുനിച്ചു നിൽക്കുന്നവളുടെ ആത്മവിശ്വാസത്തെ ഈശോ വളർത്തുന്നതും ഒരു പാഠമാണ്‌... 
എല്ലാവരും തള്ളിക്കളയുമ്പോളും ചേർത്ത് നിർത്തുന്ന ഈശോയുടെ സാനിധ്യം അറിഞ്ഞവർക്ക് ഒറ്റപ്പെടുന്നവരെയും സമൂഹം അകറ്റി നിർത്തുന്നവരെയും ചേർത്ത് നിർത്തി സൗഖ്യപ്പെടുത്താൻ കടമയുണ്ട്... 
പ്രതിസന്ധികളുടെ മീതെ നടന്ന് നീങ്ങുന്നവന്റെ കരുത്താണ് വിശ്വാസം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

Sunday, August 23, 2020

പ്രാർത്ഥന

ജ്ഞാനധ്യാനം
ആഗസ്റ്റ് 24

പ്രാർത്ഥന

"ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു."
ലൂക്കാ 6 : 12

സുവിശേഷത്തിൽ ഈശോയുടെ ഭൗമീക ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ അതീവ സ്നേഹ സാന്ദ്രമായ ഒന്നാണ് പ്രാർത്ഥിക്കുന്ന ഈശോയെക്കുറിച്ചുള്ളത്. മനുഷ്യനായി അവതരിച്ച ദൈവവചനമായ ഈശോയും പ്രാർത്ഥിച്ചിരുന്നു എന്നത് എത്ര സുന്ദരമായ വായനയും ഓർമ്മയും തിരിച്ചറിവുമാണ്. ഈശോയുടെ പ്രാർത്ഥനയുടെ ആഴം ഒറ്റ വാക്യത്തിൽ വ്യക്തമാകുന്നത് ഹെബ്രായ ലേഖന കർത്താവാണ്. 
"തന്‍െറ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍െറ ദൈവഭയംമൂലം അവന്‍െറ പ്രാര്‍ഥന കേട്ടു."
ഹെബ്രായര്‍ 5 : 7
പിതാവിനോടൊത്തായിരിക്കാൻ ഈശോ നേരം കണ്ടെത്തി എന്നതിനെക്കുറിച്ചാണ് നമ്മുടെ ധ്യാനം. 
ചിലപ്പോൾ മലമുകളിൽ, മറ്റുചിലപ്പോൾ വിജനതയിൽ, വേറെ ചിലപ്പോൾ മരുഭൂമിയിൽ അതിരാവിലെയും രാത്രിനേരങ്ങളിൽ വൈകിയും ഒക്കെ ഈശോ പ്രാർത്ഥിക്കാൻ നേരം കണ്ടെത്തിയിരുന്നു. 
പിതാവിനോടൊത്തായിരുന്ന നേരമായിരുന്നു ഈശോയുടെ ഊർജ്ജസ്രോതസ്സ് എന്ന് തിരിച്ചറിയാൻ അധികം വിഷമമില്ല. 
ഈശോയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സുവിശേഷത്തിൽ അവതരിപ്പിക്കപ്പെടുന്നത് പ്രാർത്ഥനയോട് ബന്ധപ്പെടുത്തിയാണ്. 
മാമോദീസയ്ക്ക് മുമ്പും അപ്പസ്തോലന്മാരെ തെരെഞ്ഞെടുക്കുന്നതിനു മുമ്പും രൂപാന്തരീകരണ വേളയിലും ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് മുമ്പും ഗത്സെമെൻ തോട്ടത്തിലെ ആത്മസംഘർഷത്തിലും കുരിശിൽ കിടന്നും ഒക്കെ പ്രാർത്ഥിക്കുന്ന ഈശോ നമുക്ക് എന്നും മാതൃകയും വെല്ലുവിളിയുമാണ്. പ്രാർത്ഥനയുടെ ആത്മബലം തന്നെയാണ് ഈശോയുടെ ഊർജസ്രോതസ്സ് എന്നത് സംശയമില്ലാത്ത സത്യമാണ്. 
ഏകാന്തതയിൽ തനിച്ചായിരുന്ന് പിതാവിനോട് സംസാരിക്കുമ്പോൾ ജീവിതത്തിന് കൈവരുന്ന ഫലപ്രാപ്തി സുവിശേഷത്തിലെ വചനങ്ങൾ നന്നായി വ്യക്തമാക്കുന്നുണ്ട്. പ്രാർത്ഥനയുടെ കരുത്തിൽ ജീവിതം ഉറപ്പിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ഇന്നെന്റെ ജ്ഞാനധ്യാനം. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, August 22, 2020

നന്ദി

ജ്ഞാനധ്യാനം
ആഗസ്റ്റ് 23

 നന്ദി

"ഈശോ ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?"
ലൂക്കാ 17 : 17

സൗഖ്യം നേടുന്നവരുടെ എണ്ണവും നന്ദി പറയുന്നവരുടെ എണ്ണവും തമ്മിലുള്ള താരതമ്യത്തിൽ നന്ദി പറയുന്നവർ കുറവാണ് എന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത പൊതുനിരീക്ഷണമാണ്. 
ദൈവസന്നിധിയിൽ നിന്ന് നേടിയെടുക്കുന്ന അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താവുന്നതിനപ്പുറമാണ്. 
ഈ അറിവുള്ളപ്പോഴും നന്ദി പറയുന്നതിൽ ഞാൻ പിന്നോക്കമാണ്. 
സംസാരഭാഷയിൽ ഉപയോഗിക്കുന്ന നന്ദി കെട്ടവൻ എന്ന പ്രയോഗം പല അവസരങ്ങളിലും വ്യക്തിജീവിതത്തോട് ചേർന്ന് പോകുന്നുണ്ട്. 
നന്ദിയില്ലാതെ പോയ ജീവിതനിമിഷങ്ങളെ കണ്ടെത്തി അവിടുത്തോട് മാപ്പിരക്കാനും അനുഗ്രഹങ്ങൾ ഒന്ന് കൂടി എണ്ണിയെടുത്ത് നന്ദി പറയുവാനുമാണ് ഇന്ന് ജ്ഞാനധ്യാനം. 
എന്റെ നന്ദി അവിടുത്തെ മഹത്വത്തിൽ വർദ്ധനവോ എന്റെ നന്ദികേട് അവിടുത്തെ മഹത്വത്തിൽ കുറവോ ഉണ്ടാക്കുന്നില്ല.
എന്നിട്ടും അവിടുന്ന് എന്നെ നന്ദിയുള്ളവൻ ആയി കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനർത്ഥം നന്ദിയുള്ള മനസ് എന്നിൽ കൃപ നിറയ്ക്കും എന്നതാണ്. 
Grateful living is graceful living !
നന്ദിയുള്ള ജീവിതമാണ് കൃപ നിറഞ്ഞ ജീവിതം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, August 21, 2020

ദ്വേഷിക്കപ്പെടുമ്പോൾ

ജ്ഞാനധ്യാനം
ആഗസ്റ്റ് 22

ദ്വേഷിക്കപ്പെടുമ്പോൾ

"എന്‍െറ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷപ്രാപിക്കും."
മര്‍ക്കോസ്‌ 13 : 13

വിപരീതങ്ങളെയും പ്രതികൂലങ്ങളെയും നേരിടാനുള്ള ആത്മബലം ശിഷ്യർക്കുണ്ടാകേണ്ടതുണ്ട്. ഈശോയുടെ കൈ പിടിച്ചുള്ള യാത്ര അത്ര സുഖകരമായിട്ടുള്ളതൊന്നുമല്ലല്ലോ. 
ലോകം വിലപ്പെട്ടതെന്ന് കരുതുന്ന സർവ്വതിനോടും ഈശോ യുദ്ധം പ്രഖ്യാപിച്ചത് കൊണ്ട് ഈശോ ദ്വേഷിക്കപ്പെട്ടു. ശിഷ്യനും സുവിശേഷമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ ലോകത്തിൽ ദ്വേഷിക്കപ്പെടും. നല്ല കുട്ടിയായി ലോകത്തോടനുരൂപപ്പെട്ട് സുവിശേഷ സത്യങ്ങൾക്കെതിരെ കണ്ണടച്ച് ശീലിച്ചത് കൊണ്ട് ലോകത്താൽ വെറുക്കപ്പെടാൻ ഒരു സാധ്യത്വയുമില്ല !
ഈശോയ്ക്കും അവിടുത്തെ സുവിശേഷത്തിനും വേണ്ടി നിലനിന്നപ്പോൾ നേരിടേണ്ടി വന്ന വെറുക്കപ്പെടലും ദ്വേഷിക്കപ്പെടലും തെറ്റിദ്ധാരണകളും ശിഷ്യത്വത്തെ കൂടുതൽ ആഴപ്പെടുത്തുന്നവയാണ് എന്ന തിരിച്ചറിവിന് വേണ്ടിയാണ് എന്റെ ജ്ഞാനധ്യാനം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

വിവേകം

ജ്ഞാനധ്യാനം
ആഗസ്റ്റ് 21

വിവേകം

"ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍."
മത്തായി 10 : 16

അയക്കപ്പെടുന്നതിന് മുമ്പ് അയക്കുന്നവൻ അയക്കപ്പെടുന്നവർക്ക് കൊടുക്കുന്ന സ്നേഹോപദേശമാണ് ജ്ഞാനധ്യാനത്തിന്റെ വിഷയം. 
അയക്കപ്പെടുന്ന സാഹചര്യവും അയക്കപ്പെടുന്നിടങ്ങളിൽ ശിഷ്യർക്കുണ്ടാകേണ്ട മനോഭാവവും ഈശോ വ്യക്തമാക്കുന്നു.
അയക്കപ്പെടുന്ന ഇടങ്ങളിലെ ജീവിതപരിസരം അത്ര അനായാസയാസകരമല്ല. 
ചെന്നായ്ക്കളുടെ ആക്രമണത്തിന് സാധ്യതയുള്ള ജീവിതപരിസരങ്ങൾ ഓരോ ശിഷ്യനും അഭിമഖീകരിക്കേണ്ടി വരും. അവിടെയും നിഷ്കളങ്കതയുടെ പര്യായമായ കുഞ്ഞാടായി നിലനിൽക്കാൻ പരിശ്രമിക്കുന്നതാണ് ശിഷ്യത്വം. നിഷ്കളങ്കത കാത്തുസൂക്ഷിക്കുക എന്നതിന് വിവേകത്തിൽ കുറവുണ്ടാവുക എന്ന് ഒരിക്കലും അർത്ഥമില്ല എന്നാണ് സുവിശേഷഭാഷ്യം. 
വിവേകം ഇല്ലാത്ത നിഷ്കളങ്കത ഭൂഷണമല്ല, അപകടമാണ് എന്നാണ് ഈശോ പഠിപ്പിക്കുന്നത്. അനുദിനം വിവേകത്തിൽ പൊതിഞ്ഞ നിഷ്കളങ്കത ദൈവം സമ്മാനിക്കട്ടെ. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, August 19, 2020

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ

ജ്ഞാനധ്യാനം
ആഗസ്റ്റ് 20

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ

"മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45

ഈശോ ജീവിതത്തെ നോക്കിക്കാണുന്ന രീതി തന്നെ നമ്മൾ ശിഷ്യരുടേതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് !
ആദ്യ ശിഷ്യർ തുടങ്ങി നമ്മൾ വരെ എത്തി നിൽക്കുന്ന ശിഷ്യഗണങ്ങളുടെ നോട്ടം മുഴുവൻ മിക്കപ്പോഴും കസേരകളിലാണ്...
മഹത്വങ്ങളുടെ കസേരകളിൽ മാത്രം നോക്കുന്ന ശിഷ്യരാണ് ഈശോയുടെ വേദന... 
രാഷ്ട്രീയാധിപത്യങ്ങളുടെയും അധികാരങ്ങളുടെയും മൽപ്പിടുത്തങ്ങളിലേയ്ക്ക് ശിഷ്യത്വത്തെ ചുരുക്കാൻ ശ്രമിക്കുന്ന ശിഷ്യരോട് ഈശോ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു... 
"ഈശോ അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ."
(മര്‍ക്കോസ്‌ 10 : 42)
യജമാനത്വം പുലർത്തുന്ന അധികാരം സുവിശേഷത്തിന്റെ ആത്മാവല്ല എന്ന് വ്യക്തം !
മറ്റൊരർത്ഥത്തിൽ യജമാനത്വം പുലർത്തുന്നതും അധികാരം പ്രയോഗിക്കുന്നതും ദൈവത്തെ അറിയാത്തവരാണെന്ന് !
എന്തിനോട് ഈശോ നിരന്തരം യുദ്ധം പ്രഖ്യാപിച്ചുവോ, അതിനോടെല്ലാം കുറ്റബോധമില്ലാതെ സമരസപ്പെട്ട് ശിഷ്യത്വത്തിലെ ശുശ്രൂഷകൾ വച്ച് നാം ചതുരംഗക്കളി തുടരുന്നു... 
ഒന്നാമൻ, അധികാരം, യജമാനത്വം... എന്നീ വാക്കുകൾ ഒരിക്കലും ഈശോയുടെ നിഘണ്ടുവിൽ ഇല്ല എന്നത് പകൽ പോലെ വ്യക്തം... 
എന്നിട്ടും ശിഷ്യരെല്ലാം ഈശോയുടെ നിഘണ്ടുവിലില്ലാത്ത അതേ വാക്കുകൾ തേടിയുള്ള പരക്കംപാച്ചിലിലാണ്... 
അമ്മയെകൂട്ടി എത്തി ഉന്നതമായ ഇരിപ്പിടത്തിന് വേണ്ടി ശുപാർശ ചെയ്യിപ്പിച്ച യാക്കോബിനും യോഹന്നാനും കൊടുത്ത മറുപടി ശിഷ്യരുള്ള കാലത്തോളം അവർത്തിക്കപ്പെടും !
പൗരോഹിത്യത്തിന്റെ ആത്മാവ്, ശിഷ്യത്വത്തിന്റെ ആത്മാവ്, സന്യാസത്തിന്റെ ആത്മാവ്, സുവിശേഷത്തിന്റെ ആത്മാവ് ശുശ്രൂഷയും സേവനവുമാണ് എന്ന അടിസ്ഥാന പാഠത്തിൽ വെള്ളം ചേർക്കാനാണ് നമ്മൾ ശിഷ്യർ ഒന്നിച്ചു പോരാടുന്നതും മത്സരിക്കുന്നതും !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, August 18, 2020

വ്യാജൻ

ജ്ഞാനധ്യാനം
ആഗസ്റ്റ് 19

വ്യാജൻ

"ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌."
മത്തായി 7 : 15

പ്രത്യക്ഷത്തിൽ ഇടയന്റെ അടയാളങ്ങൾ പ്രകടമാക്കിയിട്ട് ഉള്ളിൽ കടിച്ചു ചീന്തുന്ന ചെന്നായ്ക്കൾ ആയി മാറി ജീവിതം അപഹാസ്യമാക്കരുത് എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു... 
ധരിക്കുന്ന സന്യാസവസ്ത്രം, അണിയുന്ന പുരോഹിതക്കുപ്പായം, സ്വീകരിക്കുന്ന കൂദാശകൾ, ക്രിസ്തീയമായ നിലനിൽപ്പ്... എല്ലാം ആടുകളുടെ നിഷ്കളങ്കത ചാർത്തിത്തരുന്ന അനുകൂല ഘടകങ്ങളാണ്... 
ആടുകളുടെ വേഷം സൂക്ഷിക്കുമ്പോളും ഉള്ളിൽ ചെന്നായ്ക്കളെപ്പോലെ ക്രൂര ഭാവങ്ങൾ വച്ച് പുലർത്തുന്ന ആത്മീയ പ്രതിസന്ധിയിൽ നിന്ന് ആരെന്നെ മോചിപ്പിക്കും? 
ജീവിതവും യാഥാർഥ്യവും വിപരീതദിശകളിൽ ആയിരിക്കുന്നതിന്റെ വൈരുധ്യം പരിഹരിക്കപ്പെടേണ്ടതുണ്ട്... ഒരുതരം വേഷപ്രച്ഛന്ന മത്സരം മാത്രമായി ജീവിതം ചുരുങ്ങാതിരിക്കാൻ നന്നായി യുദ്ധം ചെയ്യേണ്ടി വരുന്നുണ്ട്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, August 17, 2020

ദൈവേഷ്ടം

*ജ്ഞാനധ്യാനം
*ആഗസ്റ്റ് 18* 

*ദൈവേഷ്ടം

"ഈശോ പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34

ജീവന്റെ നിലനിൽപ്പിന് സഹായിക്കുകയും ജീവിക്കാൻ വേണ്ട പോഷകങ്ങൾ ശരീരത്തിന് നൽകുകയും ചെയ്യുന്നത് ഭക്ഷണമാണ്... 
ഭക്ഷണമാണ് ഊർജ്ജം പ്രദാനം ചെയ്യുന്നത്...
ഈ അടിസ്ഥാന അറിവുകളെ ഈശോയുടെ വാക്കുകളുമായി ഒന്ന് ബന്ധപെടുത്താം... 
പിതാവിന്റെ ഹിതം നിറവേറ്റുക എന്നതായിരുന്നു ഈശോയുടെ ഭക്ഷണം... 
അല്ലെങ്കിൽ, തിരിച്ചറിഞ്ഞ പിതാവിന്റെ ഇഷ്ടമായിരുന്നു അവിടുത്തെ ഊർജ്ജം... 
ജീവിക്കാൻ പ്രേരിപ്പിക്കുകയും നിലനിൽപ്പ് അർത്ഥപൂർണ്ണമാക്കുകയും ചെയ്യുന്നത് ജീവിതം ദാനമായി നൽകുന്നവന്റെ ഉദ്ദേശ്യമാണ്... 
ജീവിതം ദാനമായി നൽകിയ പിതാവായ ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവും ഊർജ്ജസ്രോതസ്സായി മാറുമ്പോളാണ് തൃപ്തി കൈവരുന്നത് എന്ന് തിരിച്ചറിയാം... 
ദൈവഹിതം തിരിച്ചറിയാൻ ഉള്ള പ്രഥമവും പ്രധാനവുമായ വഴി വചനധ്യാനമാണ്... 
ഏശയ്യാ പ്രവാചകൻ വഴി ദൈവമായ കർത്താവ് ഓർമ്മിപ്പിക്കുന്നത് പോലെ "എന്റെ വാക്കുകൾ അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നു." ( ഏശയ്യാ 55: 10)
ജ്ഞാനധ്യാനമെന്ന വചനധ്യാനവും ദൈവേഷ്ടം തേടിയുള്ള തീർത്ഥയാത്രയാണ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, August 16, 2020

വിത്ത്

ജ്ഞാനധ്യാനം
ആഗസ്റ്റ് 17

വിത്ത്

"അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു."
മര്‍ക്കോസ്‌ 4 : 27

ദൈവാരാജ്യത്തെ അവതരിപ്പിക്കാൻ ഈശോ ഉപയോഗിച്ച പല അടയാളങ്ങളിൽ ഒന്നാണ് വിത്ത്... 
വിത്തിന്റെ പല പ്രത്യേകതകളിൽ പ്രധാനമായത് അനുകൂല സാഹചര്യങ്ങളിൽ ഉദ്ദേശിക്കപ്പെടുന്ന ഫലസമൃദ്ധിക്കായി വളരാനുള്ള സാധ്യതയാണ്... 
The growth process of a seed is dynamic by its very nature, so is with the Kingdom of God... 
പൗലോസ് ശ്ലീഹാ ദൈവാരാജ്യത്തെ നിർവചിക്കുന്നത് കൂടി ഓർക്കാം... 
"ദൈവരാജ്യമെന്നാല്‍ ഭക്‌ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌."
റോമാ 14 : 17
കൂദാശാസ്വീകരണങ്ങളിൽ പെയ്യുന്ന ദൈവകൃപയുടെ മഴപ്പെയ്ത്തിലും വചനധ്യാനങ്ങളിൽ നിറയുന്ന പരിശുദ്ധാത്മാഭിഷേകത്തിലും അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുന്നുണ്ട്... 
എന്നിലെ ദൈവരാജ്യത്തിന്റെ വിത്ത്, നീതിയുടെയും സമാധാനത്തിന്റെയും പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിന്റെയും വിത്ത് അനുദിനം വളരുന്നുണ്ടോ? 
ഇല്ലെങ്കിൽ ഞാൻ ദൈവരാജ്യത്തിൽ നിന്നും അകലെയാണ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, August 15, 2020

ധനവാന്റെ നിസ്സംഗത

ജ്ഞാനധ്യാനം
ആഗസ്റ്റ് 16

ധനവാന്റെ നിസ്സംഗത

"ആ ദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്‍െറ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.
അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍െറ മടിയില്‍ ലാസറിനെയും കണ്ടു."
ലൂക്കാ 16 : 22-23

ഈ ലോകത്തിൽ ജീവിതസാഹചര്യങ്ങൾ കൊണ്ട് വിരുദ്ധ ദ്രുവങ്ങളിൽ ജീവിച്ചിരുന്ന രണ്ടു പേർ... 
ധനികൻ ഈ ലോകസമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ... 
ദരിദ്രൻ ഉടുക്കാൻ വസ്ത്രം ഇല്ലാതെ, കിടക്കാൻ ഒരു വീടില്ലാതെ, ഭക്ഷിക്കാൻ ഒന്നും ഇല്ലാതെ... 
പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു പാവം മനുഷ്യൻ...
എല്ലാം ഇവിടം കൊണ്ടവസാനിക്കുമായിരുന്നെങ്കിൽ ധനികൻ മിടുക്കാനായേനെ... 
പക്ഷെ, ദൈവനീതി മറ്റൊന്നായിരുന്നു...
മരണശേഷം ഈ ലോകജീവിതത്തിന്റെ തുടർച്ചയായ മറ്റൊരു നിലനിൽപ്പ് ഉണ്ട് എന്ന് തിരിച്ചറിയാൻ പരാജയപ്പെട്ട് പോയ ഒരാളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ധനവാനിൽ കാണുന്നത്... 
ഈ ലോകത്തിൽ വിരുദ്ധ ദ്രുവങ്ങളിൽ ആയിരുന്നവർ പരലോകത്തിലും വിരുദ്ധദ്രുവങ്ങളിൽ ആണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്... 
എന്തായിരുന്നു ധനവന്റെ തെറ്റ്? 
നിസ്സംഗതയായിരുന്നു അത്... 
സംവേദനക്ഷമത നഷ്ടപ്പെട്ട അവസ്ഥ... അപരന്റെ സങ്കടം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ...
അത് ദൈവസന്നിധിയിൽ ചോദ്യം ചെയ്യപ്പെടും... 
സങ്കടപ്പെടുന്നവനെ കരുതുന്നവനുള്ള സമ്മാനമാണ് സ്വർഗ്ഗം... 
The measure of divinity in humanity lies in the acts of charity... 
നമ്മുടെ ചാവറപ്പിതാവ് ഓർമ്മിപ്പിക്കുന്നു, "അന്യനുപകാരം ചെയ്യാത്ത ദിനം ആയുസ്സിന്റെ കണക്കിൽ ഉണ്ടാകില്ല."
വേദനിക്കുന്നവരെ കരുതിയും സഹായിച്ചും സ്വർഗ്ഗം ഉറപ്പിക്കാം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, August 14, 2020

സ്വർഗ്ഗത്തിന്റെ അമ്മ ഭൂമിയുടെ അമ്മ

ജ്ഞാനധ്യാനം
ആഗസ്റ്റ് 15

സ്വർഗ്ഗത്തിന്റെ അമ്മ ഭൂമിയുടെ അമ്മ

"ഈശോയുടെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍."
യോഹന്നാന്‍ 2 : 5

രക്ഷകനായ ഈശോയുടെയും നമ്മുടെയും അമ്മയായ സ്വർഗാരോപണത്തിന്റെ ഓർമ്മയിലാണ് ആഗസ്റ്റ് 15 അർത്ഥപൂർണ്ണമാകുന്നത്... 
ജന്മദേശത്തിന്റെ സ്വാതന്ത്ര്യദിനവും പ്രാധാന്യത്തോടെ തന്നെ ഓർമ്മിച്ചെടുക്കുന്നു... 
"എത്ര വെയിലേറ്റതാണ് എന്റെ തണൽ" എന്ന കവി വാക്യം മനസിലുണ്ട്... 
രാഷ്ട്രീയ ആധിപത്യങ്ങളുടെയും കൂച്ചുവിലങ്ങുകളുടെയും തടവറകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ജീവൻ വെടിഞ്ഞ മഹാത്മാക്കളെ മനസ്സ് കൊണ്ടെങ്കിലും പ്രണമിക്കാം... 
ദൈവീക സ്വാതന്ത്ര്യത്തിന്റെ പൂർണിമ അറിഞ്ഞ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗീയമായ നിലനില്പിനുള്ള കാരണമാണ് ധ്യാനവിഷയം... 
വീഞ്ഞ് തീർന്ന കാനായിലെ വീട്‌ പോലെ സങ്കടങ്ങളുടെ ദുരിതമുഖങ്ങൾ ജീവിതത്തെ നാണക്കേടിലേക്ക് വലിച്ചിഴക്കാൻ സാധ്യതയുള്ളപ്പോഴും ദൈവത്തെ ആശ്രയിക്കാൻ പഠിപ്പിക്കുന്നത് പരിശുദ്ധ അമ്മയാണ്... 
ശൂന്യതയുടെ വേലിക്കെട്ടുകളിൽ പ്രതിസന്ധികൾ ചങ്ങലപ്പൂട്ടിട്ട് ജീവിതത്തെ അടിമത്തത്തിലാക്കാൻ നോക്കുമ്പോൾ പ്രിയ പുത്രന്റെ വാക്കുകൾ ശ്രവിക്കുന്നതാണ് സ്വാതന്ത്ര്യത്തിനുള്ള ഏക വഴി എന്ന് അമ്മ പഠിപ്പിക്കുന്നു... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, August 13, 2020

ദൈവസ്നേഹം = സഹോദര സ്നേഹം

ജ്ഞാനധ്യാനം
ആഗസ്റ്റ് 14

*ദൈവസ്നേഹം = സഹോദര സ്നേഹം* 

"രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക."
മത്തായി 22 : 39

ഈശോ ചില സമവാക്യങ്ങൾ രൂപപ്പെടുത്തുകയാണ്... 
പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതാണ് പ്രഥമവും പ്രധാനവുമായ കല്പന... 
ഇതിന് തുല്യമാണ് സഹോദരസ്നേഹവും...
എത്ര സുന്ദരമായിട്ടാണ് യോഹന്നാൻ ശ്ലീഹ ഇക്കാര്യം അവതരിപ്പിക്കുന്നത്...
"ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‌ ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല." (1 യോഹന്നാന്‍ 4 : 20)
കരുണയും കരുതലും ഇല്ലാത്ത നിലപാടുകളും പെരുമാറ്റവും ഉള്ളപ്പോൾ അനുഷ്ഠനപ്രാധാന്യത്തോടെ മാത്രം അർപ്പിക്കുന്ന ബാലികളും പരസ്നേഹമില്ലാത്ത പ്രാർത്ഥനകളും സങ്കടപ്പെടുന്നവരുടെ നിലവിളി തിരിച്ചറിയാൻ സഹായിക്കാത്ത ദൈവാരാധനയും സുവിശേഷത്തിന്റെ ആത്മീയയ്ക്ക് എതിരാണ് എന്ന് സാരം... 
അന്ത്യവിധിയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങൾ മുഴുവൻ സഹോദര സ്നേഹവുമായി ബന്ധപ്പെട്ടതാണ് എന്നതും ധ്യാനിക്കേണ്ടതുണ്ട്... 
ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനില്പില്ലാത്ത വിധം അത്രമേൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് ദൈവസ്നേഹവും പരസ്നേഹവും എന്ന ആത്മീയ പാഠം നമ്മുടെ പ്രാർത്ഥനാ രീതികളെ നിരന്തരം ഉജ്വലിപ്പിക്കേണ്ടതുണ്ട്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, August 12, 2020

കത്തിജ്വലിക്കുന്ന തീ

*ജ്ഞാനധ്യാനം* 
*ആഗസ്റ്റ് 13*

കത്തിജ്വലിക്കുന്ന തീ 

"ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്‌ജ്വലിച്ചിരുന്നെങ്കില്‍! "
ലൂക്കാ 12 : 49

ഭൂമിയിൽ തീ ഇടനാണ് വന്നത് എന്ന് ഈശോ... 
അതെ... സ്നേഹത്തിന്റെ തീ, സത്യത്തിന്റെ തീ, നീതിയുടെ തീ, പരസ്നേഹത്തിന്റെ തീ, നൈർമല്യത്തിന്റെ തീ, വിശുദ്ധിയുടെ തീ, കാരുണ്യത്തിന്റെ തീ... 
ഈശോയുടെ വരവിൽ ഭൂമിയിൽ നിറഞ്ഞ തീ ഭിന്നത വിളിച്ച് വരുത്തുന്നുണ്ട് എന്നും വചനം വ്യക്തമാക്കുന്നു... 
സ്നേഹത്തിന്റെ തീ വിതക്കുന്നവന് എങ്ങനെ ഭിന്നത വിതയ്ക്കാനാകും? 
സ്നേഹവും ഭിന്നതയും എങ്ങനെ ചേർന്ന് പോകും? 
ഉത്തരം ലളിതമാണ്... 
ഈശോയുടെ പരിശുദ്ധാത്മാവാകുന്ന തീ ഒരാളിൽ നിറയുമ്പോൾ പാപത്തിലേക്ക് നയിക്കുന്ന എല്ലാത്തിനോടും അയാൾക്ക് ഭിന്നതയിൽ ആകേണ്ടി വരുന്നു... 
ഈശോയോടുള്ള സ്നേഹം പാപത്തോടും പാപസാഹചര്യങ്ങളോടും ഭിന്നത ആവശ്യപ്പെടുന്നു എന്ന് സാരം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, August 11, 2020

അനുകമ്പ

ജ്ഞാനധ്യാനം
ആഗസ്റ്റ് 12

"ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു."
മത്തായി 9 : 36

അനുകമ്പ 

ഈശോയുടെ ഹൃദയത്തിന്റെ സവിശേഷമായ ഭാവം അനുകമ്പയാണ് എന്ന് സുവിശേഷം പലയിടങ്ങളിൽ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്...
ജനക്കൂട്ടത്തോട് തോന്നിയ അനുകമ്പയാണ് ദൈവാരാജ്യവേലയ്ക്ക് വേണ്ടി സ്വയം സമർപ്പിക്കുന്നവരുണ്ടാകുവാൻ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടാൻ ഈശോയെ പ്രേരിപ്പിക്കുന്നത്... 
അപ്പസ്തോലന്മാരെ വചനശുശ്രൂഷയുടെ ദൗത്യം ഭരമേല്പിക്കുന്നതിനും കാരണം ദൈവജനത്തോട് ഈശോയ്ക്ക് തോന്നിയ അനുകമ്പയാണ്... 
ഈശോയ്ക്ക് ജനക്കൂട്ടത്തോട് തോന്നുന്ന അനുകമ്പയാണ് നമ്മുടെ ദൈവവിളിയുടെ അടിസ്ഥാനം എന്നർത്ഥം... 
അടുത്ത് വരുന്നവരെ അനുകമ്പ കൊണ്ട് അവിടുത്തോടടുപ്പിക്കാൻ കൃപ പ്രാർത്ഥിക്കാം....

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

Monday, August 10, 2020

അക്ഷയം

ജ്ഞാനധ്യാനം
ആഗസ്റ്റ് 11

അക്ഷയം 

"ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല."
മര്‍ക്കോസ്‌ 13 : 31

വിരുദ്ധദ്രുവങ്ങളിലുള്ള രണ്ട് യാഥാർഥ്യങ്ങൾക്കിടയിലെ ഓട്ടപ്പന്തയമാണ് ജീവിതം...
നിലനിൽക്കുന്നവ, കടന്നുപോകുന്നവ... 
സത്യം, അസത്യം... 
ക്ഷയിക്കുന്നത്, ക്ഷയിക്കാത്തത്... 
ക്ഷയിക്കാത്തതും നിലനിൽക്കുന്നതുമായ സത്യം തേടിയുള്ള പ്രദക്ഷിണമായി ജീവിതം മാറുമ്പോഴാണ് ജീവിതം വചനാധിഷ്ഠിതമാകുന്നത്... 
എവിടെയും ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായി വരുന്നു... 
കടന്നുപോകുന്നവയെക്കാണുമ്പോൾ നിലനിൽക്കുന്നവയിൽ കണ്ണ് നട്ട് മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ടോ എന്നതാണ് ആത്മവിമർശനത്തിനുള്ള ചോദ്യം... 
ആകാശവും ഭൂമിയും കടന്നുപോയാലും കടന്നു പോകാത്ത വചനം ധ്യാനിച്ച് അക്ഷയമായവയിൽ പ്രത്യാശ വയ്ക്കാം...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

അനുഗ്രഹമാകുന്ന ഉപേക്ഷകൾ

ജ്ഞാനധ്യാനം
ആഗസ്റ് 10

അനുഗ്രഹമാകുന്ന ഉപേക്ഷകൾ 

"ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും."
ലൂക്കാ 18 : 30

കുറച്ച് അധികം ഉപേക്ഷിക്കലുകളാണ് ശിഷ്യത്വം... 
ശിഷ്യനാകാൻ / ശിഷ്യയാകാൻ ബോധപൂർവം ഞാൻ നൽകുന്ന വിലയാണത് എന്നും അറിയാം...
ഉപേക്ഷിച്ചവയെക്കുറിച്ചുള്ള പൂർണ്ണമായ അറിവോടും സ്വതന്ത്രമായ തീരുമാനത്തോടും കൂടി തന്നെയായിരുന്നു ഉപേക്ഷകൾ... 
എന്നിട്ടും ഞാൻ ഉപേക്ഷിച്ചവയൊന്നും എന്നെ ഉപേക്ഷിക്കുന്നില്ല എന്ന തിരിച്ചറിവിലാണ് ജീവിതം ആത്മീയ യുദ്ധമായി മാറുന്നത്... 
ഉപേക്ഷിച്ചതൊക്കെയും മാടി വിളിക്കുമ്പോളും എനിക്കഭയം അവിടുത്തെ ബലിപീഠം മാത്രം...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

Saturday, August 8, 2020

പ്രകടനങ്ങളിൽ ഒതുങ്ങാത്ത ആരാധന

 2020 ആഗസ്റ്റ് 9

"ഈ ജനം അധരങ്ങള്‍കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്‌."
മര്‍ക്കോസ്‌ 7 : 6

വൈകാരിക തൃപ്തികൾ പൂരിപ്പിക്കാൻ സ്വയം ആത്മീയമായ ഔന്നത്യം ചാർത്തി കൊടുത്ത് ഇങ്ങനെ നടക്കുമ്പോൾ വിളിച്ചവൻ നോക്കിച്ചിരിക്കുന്നു... 
"അധരം കൊണ്ട് ബഹുമാനിക്കുമ്പോളും ഹൃദയം അകലെയാണ് " എന്നതാണ് വിളിച്ചവന്റെ സങ്കടം... 
അവിടുത്തെ പ്രസാദിപ്പിക്കും എന്നോർത്ത് ചെയ്തു കൂട്ടുന്നതൊന്നും അവിടുത്തെ പ്രസാദിപ്പിക്കുന്നില്ല എന്നതാണ് എന്റെ സങ്കടം... 
അവിടുത്തെ മനസ്സറിയാൻ ഇനിയും ഒരുപാട് ദൂരമുണ്ട്... 

ഈശോയെ, പ്രകടനങ്ങളിൽ ഒതുങ്ങി പോകുന്ന ആത്മീയതയുടെ വൈരുധ്യങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കണമേ...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.