Monday, December 21, 2020

ദൈവമക്കൾ

ജ്ഞാനധ്യാനം
2020 ഡിസംബർ 22

ദൈവമക്കൾ

"തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി."
യോഹന്നാന്‍ 1 : 12

സ്നാപകയോഹന്നാൻ വെളിപ്പെടുത്തിയ വെളിച്ചമായ മിശിഹായെ സുവിശേഷം പരിചയപ്പെടുത്തുന്നു...
വെളിച്ചത്തിനെതിരെ കണ്ണടച്ച് സ്വയം ഇരുട്ടിലേയ്ക്ക് നടന്ന് നീങ്ങിയ ഒരു പറ്റം മനുഷ്യർ അന്നുണ്ടായിരുന്നു ( ഇന്നും ) എന്ന യാഥാർഥ്യം സുവിശേഷത്തിന്റെ ആദ്യവാക്യങ്ങളിൽ തന്നെ യോഹന്നാൻ കുറിക്കുന്നു...
"അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല."
യോഹന്നാന്‍ 1 : 11
ജീവന്റെ ഉറവിടവും വെളിച്ചത്തിന്റെ നിറവും സമസ്ത സൃഷ്ടികളുടെയും കാരണഭൂതനുമായ ദൈവവചനം മനുഷ്യനായി പിറന്ന് അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് സമ്മാനിക്കുന്ന അഭിഷേകവെളിച്ചം സ്വീകരിക്കാൻ വിനയമില്ലാതെ പോയ യഹൂദരുടെ ചരിത്രം ഇന്നും ആവർത്തിക്കപ്പെടുന്നു...
വചനം മനുഷ്യനായി പിറന്ന പുൽക്കൂട്ടിലേയ്ക്ക് എത്താൻ മാത്രം ആട്ടിടയന്മാരെപ്പോലെ വിനയവും ജ്ഞാനികളെപ്പോലെ അന്വേഷണത്തിന്റെ തുറവിയും ഉള്ളവർക്ക് ദൈവമക്കൾ എന്ന അഭിധാനം സ്വന്തമാക്കാം...
സ്വാർത്ഥതയുടെയും തന്നിഷ്ടങ്ങളുടേയും കണക്ക് പൂരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കൊട്ടാരങ്ങളുടെ സുരക്ഷിതത്വത്തിൽ സുഖം കണ്ടെത്തുന്ന ഹേറോദേസുമാർക്ക് പുൽക്കൂട്ടിൽ പിറന്ന ഉണ്ണി മിശിഹാ സ്വസ്ഥത കെടുത്തും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, December 20, 2020

വചനമായ ദൈവം

ജ്ഞാനധ്യാനം
2020 ഡിസംബർ 21

വചനമായ ദൈവം

"ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല."
യോഹന്നാന്‍ 1 : 5

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് തത്വശാസ്ത്ര വിചിന്തനങ്ങളുടെ സഹായത്തോടെ മനുഷ്യാവതാര രഹസ്യം അവതരിപ്പിക്കുന്നു...
തത്വശാസ്ത്രത്തിന്റെ ബൗദ്ധികമായ മണ്ഡലങ്ങളിൽ വ്യാപാരിക്കുന്നവർക്ക് കൂടി മനസിലാകുന്നതിനു വേണ്ടിയാകണം ആ കാലഘട്ടത്തിന്റെ പ്രബലമായ ചിന്താധാരയുടെ സഹായത്തോടെ യോഹന്നാൻ സുവിശേഷം ആരംഭിക്കുന്നത്...
പ്രപഞ്ചോല്പത്തിയുടെ നിദാനമാണ് "ലോഗോസ്" എന്ന് വിശ്വസച്ചിരുന്ന ഗ്രീക്ക് തത്വശാസ്ത്രജ്ഞർക്ക് മനസിലാകുന്ന ഭാഷ സുവിശേഷകൻ തെരെഞ്ഞെടുത്തു...
സൃഷ്ടികളുടെ കാരണഭൂതനായ വചനം മനുഷ്യനാകുന്ന ദൈവീക രഹസ്യത്തെ വ്യാഖ്യാനിക്കാൻ പശ്ചാത്തലം ഒരുക്കുന്ന യോഹന്നാൻ വചനത്തിന് നൽകുന്ന വിശേഷണങ്ങളാണ് നമ്മുടെ ജ്ഞാനധ്യാനത്തിനാധാരം...

1. സമസ്ത സൃഷ്ടികളുടെയും ഉറവിടം
2. ജീവന്റെ നിദാനം
3. ഇരുളിന് കീഴടക്കാൻ സാധിക്കാത്ത വെളിച്ചം

വചനം മനുഷ്യനാകുമ്പോഴും സാവിശേഷതകൾക്ക് മാറ്റമില്ല എന്നതാണ് നമ്മുടെ സുവിശേഷം...
ഒരു അന്ധകാരത്തിനും കീഴടക്കാൻ സാധിക്കാത്ത, മൃതമായ ജീവിതാവസ്ഥകളിൽ ജീവൻ പകരുന്ന വചനം മനുഷ്യനായി കാലിത്തൊഴുത്തിൽ പിറക്കുമ്പോൾ അവിടുത്തെ മുന്നിൽ എത്താനുള്ള വിനയത്തിന് വേണ്ടിയാണെന്റെ പ്രാർത്ഥന...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, December 15, 2020

ഒന്നുകിൽ ദൈവം അല്ലെങ്കിൽ ധനം

ജ്ഞാനധ്യാനം

2020 ഡിസംബർ 16


ഒന്നുകിൽ ദൈവം അല്ലെങ്കിൽ ധനം


"ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല."

ലൂക്കാ 16 : 13


സുവിശേഷവായനയിൽ പണക്കൊതിയരായ ഫരിസയർ ഈശോയെ പുച്ഛിച്ചു എന്നൊരു വാക്യമുണ്ട്...

ഫരിസേയരുടെ പല കാപട്യങ്ങളും തുറന്ന് കാണിക്കുന്ന ഈശോ അവരുടെ പണക്കൊതിയെ ചോദ്യം ചെയ്തതിന്റെ പ്രതികരണമാണ് അവരുടെ പുച്ഛം നിറഞ്ഞ പരിഹാസം എന്ന് വ്യക്തം...

'ഉള്ള കാര്യം പറഞ്ഞാൽ കള്ളന് തുള്ളൽ ' എന്ന മലയാളം പഴംചൊല്ല് ഫരിസേയരുടെ പ്രതികരണത്തിന് നന്നായി വഴങ്ങുന്നുണ്ട്...

വിരുദ്ധദ്രുവങ്ങളിലുള്ള വ്യതിരിക്തമായ രണ്ട് യഥാർഥ്യങ്ങളെ സേവിക്കുന്നതിൽ അപകടമുണ്ട് എന്നാണ് ഈശോയുടെ പ്രബോധനം...

പണം തിന്മയാണ് എന്നൊന്നുമല്ല ഈശോ പറഞ്ഞത്...

ഈ സുവിശേഷഭാഗം പണത്തിനെതിരാണ് എന്ന വ്യാഖ്യാനം ശരിയാണ് എന്ന് വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ട്...

പണത്തിന്റെ വിനിമയത്തിൽ സംഭവിക്കുന്ന അപകടത്തെയാണ് ഈശോ ചോദ്യം ചെയ്യുന്നത്...

ധനികനായ യുവാവിനോട് ഈശോ പറഞ്ഞത് ഒന്ന് ശ്രദ്ധിക്കണം...

"ഈശോ സ്‌നേഹപൂര്‍വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക്‌ ഒരു കുറവുണ്ട്‌. പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക."

മര്‍ക്കോസ്‌ 10 : 21

അവന്റെ സമ്പത്ത് അനുഗ്രഹം തന്നെയാണ്... പങ്ക് വയ്ക്കപ്പെടാത്ത ധനവും സമ്പത്തുമാണ് ആത്മനാശത്തിന് കാരണമാകുന്നത് എന്നർത്ഥം...

സമ്പത്തും കഴിവുകളും ധനവും എല്ലാം ദൈവദാനമായി കാണുന്നവന് ദൈവാന്വേഷണം എളുപ്പമുള്ളതാകും...

ഉള്ളതൊക്കെയും പങ്ക് വയ്ക്കാൻ മനസാകുന്നവന് ദൈവത്തെ സേവിക്കാനും സാധിക്കും...

✍️അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, December 14, 2020

കർത്താവിന് വഴിയൊരുക്കുന്നവൻ

ജ്ഞാനധ്യാനം
2020 ഡിസംബർ 15

കർത്താവിന് വഴിയൊരുക്കുന്നവൻ

"ഇവനെപ്പറ്റിയാണ്‌ ഏശയ്യാപ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്‌: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം - കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍."
മത്തായി 3 : 3

സഖറിയയ്ക്കും എലിസബത്തിനും വർദ്ധക്യത്തിൽ ദൈവം സമ്മാനിച്ച "ദൈവം കരുണാപൂർവ്വം നൽകിയ സമ്മാനം " എന്നർത്ഥം വരുന്ന യോഹന്നാൻ തന്റെ ദൗത്യം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുവിശേഷമാണ് ജ്ഞാനധ്യാനത്തിനാധരം...
ഏശയ്യാ പ്രവചിച്ചത് പൂർത്തിയാകുന്നു... കർത്താവിന് വഴിയൊരുക്കുവിൻ, അവിടുത്തെ പാതകൾ നേരായക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്ന ശബ്ദമായി ഒരാൾ വരും എന്ന് ആരുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് ഏശയ്യാ പ്രവചിച്ചത് സ്‌നേപകയോഹന്നാണിൽ പൂർത്തിയാകുന്നു...
യോഹന്നാനെക്കുറിച്ച് എഴുതപ്പെട്ട സുവിശേഷസാക്ഷ്യങ്ങൾ കണ്ടെത്തി ജ്ഞാനധ്യാനം തുടരാം...
യോഹന്നാനുവേണ്ടി മത്തായി സുവിശേഷകർ കരുതി വയ്ക്കുന്ന വിശേഷമായ വിവരണങ്ങൾ  എന്തൊക്കെയാണ് ?

1. കർത്താവിന് വഴിയൊരുക്കുവിൻ എന്ന് വിളിച്ചു പറയുന്ന ശബ്ദമായി മാറിയവൻ 
2. പാപമോചനത്തിനുള്ള അനുതാപത്തിന്റെ സുവിശേഷം പ്രാഘോഷിച്ചവൻ
3. ദൈവജനത്തെ അനുതാപത്തിന്റെ സ്‌നാനത്തിലേയ്ക്ക് നയിച്ചവൻ
4. ലളിതമായ ഭക്ഷണക്രമവും ജീവിതചര്യയും പുലർത്തിയവൻ
എല്ലാ വിശേഷണങ്ങളും എന്റെ ആത്മീയ ജീവിതത്തിന്റെ പാപ്പരത്വത്തെ വെല്ലുവിളിക്കുന്നു....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, December 13, 2020

നല്ല വൃക്ഷത്തിലെ നല്ല ഫലങ്ങൾ

ജ്ഞാനധ്യാനം
2020 ഡിസംബർ 14

നല്ല വൃക്ഷത്തിലെ നല്ല ഫലങ്ങൾ

"നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌."
ലൂക്കാ 6 : 45

ലളിതമായ രൂപകങ്ങൾ ഉപയോഗിച്ച് ആത്മീയ ജീവിതത്തിലെ അർത്ഥവത്തായ രഹസ്യങ്ങൾ കൈമാറുന്ന ഈശോയുടെ പ്രബോധനരീതി വീണ്ടും അത്ഭുതപ്പെടുത്തുന്നു...
ഒരു വ്യക്തിയുടെ നന്മ അളക്കപ്പെടുന്നത്  അയാളുടെ സംസാരഭാഷയെക്കൂടി  ആധാരമാക്കിയാണ് എന്നതാണ് ഈശോയുടെ പ്രബോധനം...
സംസാരഭാഷയിലും അനുദിനജീവിതവ്യാപാരങ്ങളിലും വികലതകൾ ഉള്ള എന്റെ ആത്മീയ ജീവിതം കുറേ അധികം തിരുത്തലുകൾക്ക് വിധേയമാകേണ്ടതുണ്ട്...
നന്മ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷമാകാത്ത ജീവിതത്തെ വിശേഷിപ്പിക്കാൻ ചീത്ത വൃക്ഷം എന്ന രൂപകമാണ് ഈശോ പരിചയപ്പെടുത്തുന്നത്...
ദിവസവും ആത്മീയ പരിസരങ്ങളിൽ വ്യാപാരിച്ചിട്ട് പോലും ചീത്ത വൃക്ഷം എന്ന സുവിശേഷവിശേഷണത്തിൽ നിന്നും അകലം പാലിക്കാൻ മാത്രം കുലീനത  ജീവിതത്തിന് കൈവരുന്നില്ല എന്നതാണ് ഉള്ളിലെ ആത്മസംഘർഷം...
സംസാരഭാഷയുടെ വിശുദ്ധിക്ക് വേണ്ടിയാണെന്റെ പ്രയത്നം...
"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ തിരിച്ചുവന്നാല്‍ എന്റെ സന്നിധിയില്‍ നിന്നെ പുനഃസ്‌ഥാപിക്കാം. വിലകെട്ടവ പറയാതെ സദ്‌വചനങ്ങള്‍ മാത്രം സംസാരിച്ചാല്‍ നീ എന്റെ നാവുപോലെയാകും. "
ജറെമിയാ 15 : 19
ഈശോയെ, പറഞ്ഞ വാക്കുകളുടെയും ചെയ്ത പ്രവർത്തികളുടെയും പേരിൽ ജീവിതത്തിന്റെ നന്മ അളക്കപ്പെടുമ്പോൾ നല്ല വൃക്ഷം എന്ന അഭിധാനത്തിന് യോഗ്യനാകത്തക്ക വിധം കുലീനമായി നടന്ന് നീങ്ങാൻ അങ്ങ് തന്നെ എന്റെ കരങ്ങൾ പിടിക്കണമേ 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, December 12, 2020

സ്നാപക യോഹന്നാൻ

ജ്ഞാനധ്യാനം
2020 ഡിസംബർ 13

സ്നാപക യോഹന്നാൻ

"കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു."
ലൂക്കാ 1 : 66

വന്ധ്യത ദൈവശാപമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന ഒരു കാലത്ത് മക്കളില്ലാത്തതിന്റെ ആത്മനൊമ്പരം ഏറ്റുവാങ്ങേണ്ടി വന്നവരായിരുന്നു എലിസബത്തും ഭർത്താവ് സഖറിയയും...
ലൂക്കാ സുവിശേഷകൻ അവരെ വിവരിക്കുന്നത് "നീതിനിഷ്ഠരും കല്പനകൾ കുറ്റമറ്റവിധം പാലിക്കുന്നവരും " എന്നാണ്...
ദൈവസന്നിധിയിൽ നീതിപൂർവ്വം വർത്തിച്ചിട്ടും ദൈവം ഒരു കുറവ് അവരുടെ ജീവിതത്തിൽ അവശേഷിപ്പിച്ചു...
അവിടുത്തെ പദ്ധതികൾ നമുക്കാഗ്രഹ്യമാണ്...
ജീവിച്ചിരുന്ന സമൂഹം എലിസബത്തിന്റെ വന്ധ്യതയെ ദൈവശിക്ഷയായി വ്യാഖ്യാനിച്ചപ്പോൾ ദൈവം അവളെ രക്ഷകന് വഴിയൊരുക്കുന്നവന്റെ അമ്മയാകാൻ തെരെഞ്ഞെടുത്തു...
കാലങ്ങളായി ആരും അറിയാതെ ഉള്ളിൽ സൂക്ഷിക്കുന്ന എന്റെ സങ്കടങ്ങൾ തീർക്കുന്ന കണ്ണീർകണങ്ങളിൽ ദൈവപരിപാലനയുടെ മഴവില്ല് തെളിയുന്നത് കാണുന്നു...
എന്റെ കുറവുകൾ പോലും ദൈവം അവിടുത്തെ പദ്ധതികൾ പൂർത്തിയാക്കാനുള്ള നിമിത്തമാക്കി മാറ്റുന്നു...
"ദൈവം കരുണാപൂർവ്വം നൽകിയ സമ്മാനം" എന്നർത്ഥം വരുന്ന യോഹന്നാന്  എലിസബത്ത്‌ ജന്മം നൽകുമ്പോൾ ഭർത്താവ് സഖറിയ മൗനത്തിലായിരുന്നു...
പുരോഹിത ശുശ്രൂഷ നടത്തുമ്പോൾ ലഭിച്ച വെളിപാട് പോലും വിശ്വസിക്കാൻ സാധിക്കാത്ത വിധം കണ്ണുകൾ മൂടപ്പെട്ടിരുന്നത് കൊണ്ട് ദൈവം അയാളെ മൗനത്തിലേയ്ക്ക് വിളിച്ചതാണ്...
ദൈവീകപദ്ധതികൾ തിരിച്ചറിയാൻ മാത്രം പക്വത നേടാൻ മൗനം ആണ് ഏറ്റവും നല്ല ഔഷധം...
കുഞ്ഞിന് പേരിടുന്ന സമയമായപ്പോൾ സഖറിയ എന്ന പേര് നൽകേണ്ട പാരമ്പര്യം തെറ്റിച്ചുകൊണ്ട് യോഹന്നാൻ എന്ന പേര് മതി എന്നായി എലിസബത്ത്...
ഊമനായിരുന്നിട്ടും എലിസബത്തിന്റെ മനസ്സിൽ ദൈവം തോന്നിപ്പിച്ച "യോഹന്നാൻ " എന്ന പേര് പോലും തിരിച്ചറിയാൻ മാത്രം സഖറിയയുടെ ഉൾക്കണ്ണ് തുറക്കപ്പെട്ടു...
ഇപ്പോൾ ഇരുവർക്കുമറിയാം ദൈവം കരുണപൂർവ്വം സമ്മാനിച്ച കുഞ്ഞിനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത് എന്ന്...
നീതിനിഷ്ഠരും കല്പനകളിൽ  കുറ്റമറ്റവിധം  വ്യാപരിക്കുന്നവരുമായ
ദമ്പതികൾക്ക് കുറവുകൾ ഉണ്ടെങ്കിലും അവരുടെ മക്കൾ "പരിശുദ്‌ധാത്‌മാവിൽ നിറഞ്ഞവരും ദൈവത്തിന്റെ കരം കൂടെയുള്ളവരും ആകുന്നു " എന്നതാണ് ജ്ഞാനനധ്യാനം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, December 10, 2020

സ്തോത്രഗീതം

ജ്ഞാനധ്യാനം
2020 ഡിസംബർ 11

സ്തോത്രഗീതം

"അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും."
ലൂക്കാ 1 : 48

ദൈവദൂതന്റെ അരുളപ്പാട് സ്വീകരിച്ചപ്പോൾ മറിയം അസ്വസ്ഥയായിരുന്നു...
അത്യുന്നതന്റെ ശക്തി ആവസിക്കും എന്ന ഉറപ്പ് ദൂതൻ നൽകിയപ്പോളാണ് മറിയത്തിന്റെ  കലങ്ങിയിരുന്ന മനസ്സ് തെളിഞ്ഞത്...
കേട്ടപ്പോൾ ആദ്യം അത്ര മംഗളകരമല്ലാതിരുന്ന വാർത്ത മറിയം മംഗളവാർത്തയാക്കി മാറ്റി...
അസ്വസ്ഥത ഉള്ളിൽ നിറയുമ്പോഴും അത്യുന്നതന്റെ ശക്തിയുടെ ആവാസത്തെകുറിച്ച് തിരിച്ചറിവ് ലഭിച്ച മറിയം പാട്ട് പാടിയാണ് ദൈവത്തെ സ്തുതിക്കുന്നത്...
താഴ്മയുള്ളവരെ കടാക്ഷിക്കുകയും എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ വീശിഷ്ടവിഭവങ്ങൾ കൊണ്ട് സമ്പന്നരാക്കുകയും അഹങ്കാരികളെ ചിതറിക്കുകയും സമ്പന്നരെ വെറും കൈയോടെ പറഞ്ഞയക്കുകയും ചെയ്യുന്ന ദൈവനീതിയാണ് സ്തോത്രഗീതത്തിന്റെ പ്രതിപാദ്യം...
എളിമയും താഴ്മയും കൈമുതലായവർക്ക് ദൈവകരുണയുടെ സംരക്ഷണം ലഭിക്കും എന്നതാണ് സ്തോത്രഗീതത്തിലെ സുവിശേഷം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, December 9, 2020

മറിയത്തിന്റെ അഭിവാദനം

ജ്ഞാനധ്യാനം
2020 ഡിസംബർ 10

മറിയത്തിന്റെ അഭിവാദനം

"മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി."
ലൂക്കാ 1 : 41

രണ്ട് ഗർഭവതികളുടെ കൂടിക്കാഴ്ചയാണ് ഇന്നത്തെ ജ്ഞാനധ്യാനത്തിനാധാരം...
രക്ഷകന്റെ അമ്മയായ മറിയവും രക്ഷകന് വഴിയൊരുക്കിയ സ്നാപകന്റെ അമ്മയായ എലിസബത്തും കണ്ടുമുട്ടുന്നു...
ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കാൻ ദീർഘദൂരം നടന്ന് മറിയം എത്തുന്നു...
ദൈവദൂതന്റെ അരുളപ്പാടും അത്യുന്നതശക്തിയുടെ ആവാസവും സ്വീകരിച്ച മറിയത്തിന് എലിസബത്തിന്റെ വീട്ടിലേയ്ക്കുള്ള ദീർഘ ദൂര യാത്ര ഒരു ഭാരമായിരുന്നില്ല...
ദൈവാനുഭവം ശുശ്രൂഷയിലേയ്ക്ക് ഒരാളെ നയിക്കുന്നു എന്നതിന്റെ സുവിശേഷ ഭഷ്യമാണിത്...
സഹായം എത്തിക്കാനും ശുശ്രൂഷ ചെയ്യാനും പ്രേരിപ്പക്കാത്ത പ്രാർത്ഥനകളും ധ്യാനങ്ങളും സത്യസന്ധമാണോ എന്ന് സംശയിക്കണം...
ശുശ്രൂഷിക്കാനായി എത്തിയ മറിയത്തിന്റെ അഭിവാദനം കേട്ട മാത്രയിൽ എലിസബത്ത് പരിശുദ്‌ധാത്‌മാവിൽ നിറഞ്ഞു...
മറിയം സന്ദർശനത്തിനെത്തുന്ന ജീവിതങ്ങളിൽ 
പരിശുദ്‌ധാത്‌മാവ് നിറയും എന്നതിന്റെ ഉത്തമസാക്ഷ്യം...
അമ്മേ, മറിയമേ... അമ്മ ഞങ്ങളെയും സന്ദർശിക്കണേ...
ഞങ്ങളും പരിശുദ്‌ധാത്‌മാവിൽ നിറയട്ടെ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, December 1, 2020

ഞാൻ ഒറ്റയ്ക്കല്ല

ജ്ഞാനധ്യാനം
2020 ഡിസംബർ 2

ഞാൻ ഒറ്റയ്ക്കല്ല

"എന്നെ അയച്ചവൻ എന്നോട് കൂടെയുണ്ട്. അവിടുന്ന്‌ എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക്‌ ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു."
യോഹന്നാന്‍ 8 : 29

അയക്കപ്പെട്ടവന്റെ ഊർജ്ജം അയച്ചവൻ കൂടെയുണ്ട് എന്നതാണ്...
പിതാവായ ദൈവത്തിന്റെ കാരുണ്യവും സ്നേഹവും നമുക്ക് നൽകാൻ അയക്കപ്പെട്ട ഈശോ അവിടുത്തെ ഊർജ്ജ സ്രോതസ്സ് കൂടെയുള്ള പിതാവിന്റെ നിറസാനിധ്യമാണ് എന്ന് വെളിപ്പെടുത്തുന്നു...
ഈ ഒരു വിശ്വാസത്തിലേയ്ക്കും ഉറപ്പിലേക്കുമാണ് ജീവിതം വളരേണ്ടത്...
"ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്ന്‌ പിതാവ് ജ്ഞാനാസ്നാന നേരം സാക്ഷ്യപ്പെടുത്തിയതിന്റെ ഓർമ്മയിൽ ഈശോ സംസാരിക്കുന്നത് പോലെ...
പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന പ്രിയപുത്രനാണ് അവിടുന്ന് എന്നതാണ് ഈശോയുടെ അഭിമാനം...
സുവിശേഷസത്യത്തിന്റെ കാവൽക്കാരായി നിയോഗിക്കപ്പെടുന്നവർക്കും  സുവിശേഷത്തിന്റെ സന്ദേശവാഹകരായി അയക്കപ്പെടുന്നവർക്കും ഈശോ വിലയേറിയ പാഠം നൽകുന്നു...
അയക്കപ്പെട്ടവർ അയച്ചവന്റെ കൈ പിടിച്ചേ യാത്ര പോകാവൂ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.