Sunday, February 28, 2021

കല്പന

ജ്ഞാനധ്യാനം
2021 മാർച്ച് 1

കല്പന

"അവന്‍ ബുദ്‌ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന്‌ അകലെയല്ല."
മര്‍ക്കോസ്‌ 12 : 34 

ആത്മാർത്ഥമായും യാഥാർഥ്യബോധത്തോടെയും ആത്മീയമാന്വേഷണം നടത്തുന്നവരോട് ഈശോ സംവാദത്തിൽ ഏർപ്പെട്ടിരുന്നു...
വാക്കിൽ കുടുക്കാനും കുറ്റം കണ്ടുപിടിക്കാനും തന്നെ സമീപിച്ചിരുന്നവരുടെ ചോദ്യങ്ങൾക്ക് അവരെക്കൊണ്ട് തന്നെ ഉത്തരം കണ്ടെത്തിക്കുന്നതും അവരുടെ കപടതയെ തുറന്ന് കാണിക്കുന്നതുമായ മറുചോദ്യങ്ങൾ കൊണ്ടാണ് ഈശോ മറുപടി കൊടുത്തത്...
എന്നാൽ യഥാർത്ഥമായ ആത്മീയമാന്വേഷണം നടത്തുന്ന ഒരു നിയമജ്ഞനോട് അവിടുന്ന് സ്നേഹപൂർവ്വം സംവദിക്കുന്നു...
ഏറ്റവും സുപ്രധാനമായ കല്പ്പന കണ്ടെത്താനായിരുന്നു അയാളുടെ ശ്രമം...
ദൈവത്തെ ആരാധിക്കുന്നതും മനുഷ്യരെ സ്നേഹിക്കുന്നതും സുപ്രധാന കല്പനയുടെ ഭാഗമാണ് എന്നോർമ്മിപ്പിച്ച ഈശോ ദൈവസ്നേഹവും പരസ്നേഹവും തുല്യമായ അനുപാതത്തിൽ പ്രതിഷ്ഠിക്കുന്നു...
മറ്റു നിയമജ്ഞരിൽ നിന്നും വ്യത്യസ്തനായി ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യമാണ് അയൽക്കാരനെ സ്നേഹിക്കുന്നതും എന്ന് തിരിച്ചറിഞ്ഞ നിയമജ്ഞനോട് ഈശോ പറയുന്നു, " താങ്കൾ ദൈവരാജ്യത്തിൽ നിന്നും അകലെയല്ല. "
ദൈവസ്നേഹത്തെ പരസ്നേഹമായി അടയാളപ്പെടുത്തുമ്പോൾ മാത്രമാണ് ഒരാൾ ദൈവരാജ്യത്തോടടുക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, February 27, 2021

ശുശ്രൂഷ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 28

ശുശ്രൂഷ

"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ."
മത്തായി 20 : 28 

ജെറുസലേമിലേയ്ക്കുള്ള യാത്രയിലാണ് ഈശോയും ശിഷ്യരും...
ജീവിതത്തിൽ അവിടുത്തെ കാത്തിരിക്കുന്ന പീഡാസഹനങ്ങളെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും അവിടുന്ന് മുൻകൂട്ടി അറിയുകയും സഹനങ്ങളെ നേരിടാൻ ഒരുങ്ങുകയും ചെയ്തിരുന്നു...
എത്ര പ്രസാദാത്മകമായിട്ടാണ് വരാനിരിക്കുന്ന സഹനങ്ങളെക്കുറിച്ച് അവിടുന്ന് സംസാരിക്കുന്നത് പോലും...
കുരിശിനെ അവിടുന്ന് ഭയപ്പെട്ടിരുന്നില്ല...
ഉയിർപ്പിന്റെ മഹത്വം മുന്നിൽ കാണാൻ സാധിച്ചത് കൊണ്ട് അവിടുന്ന് പീഡാസഹനങ്ങളെ ഭയപ്പെട്ടില്ല...
ജീവിതത്തിലെ സഹനങ്ങളെ നേരിടാൻ കരുത്ത് ലഭിക്കുന്നത് ശരീരം കൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല എന്ന ബോധ്യത്തിലാണ്...
സ്വർഗ്ഗമാകുന്ന പറുദീസാ മുന്നിൽ കണ്ട് സഹനങ്ങളെ രക്ഷകരമാക്കാൻ കൃപ പ്രാർത്ഥിക്കുകയാണ് ജ്ഞാനധ്യാനത്തിൽ...
സെബദീപുത്രന്മാരുടെ അമ്മയുടെ അഭ്യർത്ഥന കേട്ടപ്പോൾ ഈശോ നൽകുന്ന മറുപടി ശുശ്രൂഷയുടെ മാഹാത്മ്യം വെളിവാക്കുന്നു...
ഈശോയിൽ വിശ്വസിക്കുന്നവരുടെ മുഖമുദ്ര ശുശ്രൂഷിക്കാനുള്ള മനസാവണം എന്നതാണ് സുവിശേഷ ഭാഷ്യം...
ഒന്നാമൻ, വലിയവൻ എന്നിങ്ങനെയുള്ള വാക്കുകൾ ഈശോ പകരുന്ന ആത്മീയശൈലിയിൽ ഉണ്ടാവാൻ ഒരു സാധ്യതയുമില്ല...
സഹനങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കാനുള്ള മനസ്സും അപരനെ ശുശ്രൂഷിക്കാനുള്ള വിശാലതയുമാണ് ഈശോയുടെ മുന്നിൽ ഒരാളെ വലിയവനാക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, February 26, 2021

പ്രവർത്തികളിൽ പ്രകടമാകേണ്ട ജ്ഞാനം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 27

പ്രവർത്തികളിൽ പ്രകടമാകേണ്ട ജ്ഞാനം

"ജ്‌ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു."
മത്തായി 11 : 19 

യഥാർത്ഥമായ ജ്ഞാനം കൊണ്ട് നിറയപ്പെടാൻ വേണ്ടിയാണിന്നത്തെ ജ്ഞാനധ്യാനം...
എന്തിലും കുറ്റം കണ്ടുപിടിക്കുന്ന യഹൂദരുടെ വികലതയെ ഈശോ ചോദ്യം ചെയ്യുന്നു...
സ്ത്രീകളിൽ നിന്ന് ജനിച്ചവനിൽ ഏറ്റവും വലിയവൻ എന്ന് ഈശോ സാക്ഷ്യപ്പെടുത്തിയ സ്നാപകയോഹന്നാനെ അവർ പിശാചുബാധിതൻ എന്ന് വിളിച്ചു...
ഈശോയാകട്ടെ ചുങ്കക്കാരുടെ സ്നേഹിതൻ ആണെന്നായിരുന്നു അവരുടെ പരാതി...
സ്വയം ജ്ഞാനികൾ എന്നവകാശവാദം ഉയർത്തുന്നവരോട് ഈശോ ഓർമ്മിപ്പിക്കുന്നത് പ്രവർത്തികളിൽ പ്രകടമാകുന്നതും നീതികരിക്കപ്പെടുന്നതുമാണ് യഥാർത്ഥ ജ്ഞാനം എന്നാണ്...
രണ്ട് തരത്തിൽ ഇത് വ്യാഖ്യാനിക്കാം...

ഒന്ന്, ദൈവത്തിന്റെ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും മനുഷ്യാവതാരമായ ഈശോയുടെ പ്രവർത്തികൾ യഥാർത്ഥ ജ്ഞാനം വെളിവാക്കുന്നതാണ്...
അവിടുത്തെ ജ്ഞാനം പ്രത്യക്ഷമായത് കാരുണ്യം നിറഞ്ഞ സ്നേഹത്തിലായിരുന്നു... 

രണ്ട്, സ്വയം ജ്ഞാനികൾ എന്ന് വിചാരിച്ചിരുന്ന യഹൂദപ്രമാണികളുടെ ജീവിതത്തിൽ യഥാർത്ഥ ജ്ഞാനത്തിന്റെ പ്രതിഫലനമായിരുന്ന കാരുണ്യം നിറഞ്ഞ പെരുമാറ്റം അല്പം പോലും ഉണ്ടായിരുന്നില്ല...
ഈശോയെ അംഗീകരിക്കാൻ ഉള്ള വിനയം ഇല്ലാതെ എന്ത് ജ്ഞാനം? 

കാരുണ്യം നിറഞ്ഞ സ്നേഹം കൊണ്ട് ജീവിതം അർത്ഥപൂർണ്ണമാക്കുന്നവരാണ് യഥാർത്ഥ ജ്ഞാനികൾ...
ജ്ഞാനം പ്രകടമാകുന്നത് വിനയത്തിലും ശാന്തതയിലുമാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, February 25, 2021

ചോദ്യം ചെയ്യൽ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 26

ചോദ്യം ചെയ്യൽ

"അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ്‌ നീ ഇവയൊക്കെ ചെയ്യുന്നത്‌? ഇവ പ്രവര്‍ത്തിക്കുന്നതിന്‌ ആരാണ്‌ നിനക്ക്‌ അധികാരം നല്‍കിയത്‌?"
മര്‍ക്കോസ്‌ 11 : 28 

ഈശോയെ ചോദ്യം ചെയ്യാനും അവിടുന്നിൽ കുറ്റം കണ്ടെത്താനും മാത്രമാണ് നിയമജ്ഞരും ഫരിയസപ്രമാണിമാരും അവിടുത്തെ അടുത്തെത്തിയത്...
ദൈവം മനുഷ്യനായി അവതരിച്ച് അവരുടെയിടയിൽ ജീവിച്ച് നീങ്ങുന്നത് തിരിച്ചറിയാനാവാത്ത വിധം അന്ധമായ വഴികളിലായിരുന്നു അവർ...
ദൈവീകസത്യങ്ങൾ അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുമ്പോൾ അതിനോട് പോലും പുറം തിരിഞ്ഞു നിന്നും അതിനെ ചോദ്യം ചെയ്തും അവരുടെ ആത്മീയന്ധത അവർ പ്രത്യക്ഷമാക്കി...
സ്വയം മെനഞ്ഞെടുത്ത മതസങ്കൽപ്പങ്ങളുടെ ചട്ടക്കൂടിൽ കുടുങ്ങിയതുകൊണ്ടും സ്വയം നീതീകരണത്തിന്റെ വഴികളിൽ തൃപ്തിപ്പെട്ടത് കൊണ്ടും ഈശോയിൽ അവതരിച്ച ദൈവത്തെ തിരിച്ചറിയാൻ അവർക്കയില്ല...
കൂടെ ജീവിച്ച ദൈവത്തെ കാണാനും തിരിച്ചറിയാനും സാധിക്കാതെ പോയത് എത്രയോ വലിയ ദുരന്തമാണ്...
ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തെയും ദൈവീകസത്യങ്ങളെയും ചോദ്യം ചെയ്യുമ്പോൾ ഞാനും ഫരിസയരെപ്പോലെ സ്വയം തീർത്ത കുഴിയിൽ നിപതിക്കുകയാണ്...
ദൈവത്തോടും ദൈവീകസത്യങ്ങളോടും തുറവി പുലർത്താനുള്ള വിനയത്തിന് വേണ്ടിയാണ് ജ്ഞാനധ്യാനത്തിലെ പ്രാർത്ഥന...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, February 24, 2021

വാക്ക്

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 25

വാക്ക്

"നിങ്ങളുടെ വാക്ക്‌ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനില്‍നിന്നു വരുന്നു."
മത്തായി 5 : 37 

സംസാരത്തിൽ പുലർത്തേണ്ട സുതാര്യതയും നൈർമല്യവും സത്യസന്ധതയുമാണ് ഈശോയുടെ വാക്കുകളിൽ നിഴലിക്കുന്നത്...
പാലിക്കാനാവാത്ത വാക്കുകൾ നൽകിയും നൽകുന്ന വാക്കുകൾ പാലിക്കാതെയും കബളിപ്പിക്കലുകൾ നടക്കുന്ന ലോകത്ത് ഈശോ ഉയർത്തുന്ന വെല്ലുവിളി തിരിച്ചറിയുകയാണ് ജ്ഞാനധ്യാനം...
കൊടുക്കുന്ന വാക്കുകൾ എന്ത് ത്യാഗം ചെയ്തും പാലിക്കേണ്ടതാണ്...
നിസ്സാരങ്ങളായ കാര്യസാധ്യത്തിന് വേണ്ടി യാഥാർഥ്യങ്ങളെ മറച്ചു വച്ച് പാലിക്കാൻ സാധിക്കാത്ത വാക്കുകൾ കൊടുക്കുന്നത് ദുഷ്ടനിൽ നിന്ന് വരുന്ന ദുഷ്ടത്തരം ആണെന്നാണ് ഈശോയുടെ പ്രബോധനം...
വാക്കുകളിൽ സുതാര്യത പാലിക്കാൻ സാധിക്കാതെ വരുമ്പോൾ അത് കപടതയുടെ തെളിവാകുന്നു...
നാവിനെ പരിശുദ്ധിയിൽ സൂക്ഷിച്ച് വാക്കിനെ സുതാര്യവും ദൈവകൃപനിറഞ്ഞതുമാക്കുമ്പോൾ ജീവിതം ദൈവവചനത്തിന്റെ വാസസ്ഥലമാകുന്നു...
അതെ എന്ന് പറയേണ്ടി വരുമ്പോൾ ആരെയെങ്കിലും ഭയന്ന് അല്ല എന്നോ, അല്ല എന്ന് പറയേണ്ടി വരുമ്പോൾ ആരുടെയെങ്കിലും പ്രീതി സമ്പാദിക്കാൻ അതെ എന്നോ പറയരുത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, February 23, 2021

തളർച്ച

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 24

തളർച്ച

"അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ ഈശോയുടെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട്‌ അവന്‍ തളര്‍വാതരോഗിയോട്‌ അരുളിച്ചെയ്‌തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു."
മത്തായി 9 : 2 

കൂടെയുള്ളവരുടെ വിശ്വാസം കണ്ട് ഈശോ തളർവാതരോഗിയെ സുഖമാക്കുന്നു...
പലവിധകരണങ്ങളാൽ മനസ്സും ആത്മാവും ശരീരവും തളർന്നുപോയവരെ ഈശോയുടെ പക്കൽ എത്തിക്കാൻ അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് കടമയുണ്ട്...
എഴുന്നേൽക്കാനാവാത്ത വിധം ജീവിതം തളർത്തിക്കളഞ്ഞവർക്ക് അഭയമായി ഈശോയുണ്ട്...
തളർന്നു പോയവരെ ചേർത്ത് പിടിച്ച് ഈശോയുടെ സന്നിധിയിൽ എത്തിക്കുന്ന വിശ്വാസധീരതയാണ് ജ്ഞാനധ്യാനം ഉയർത്തുന്ന വെല്ലുവിളി...
തളർന്നു കിടക്കുന്നവനോട് ഈശോ പറയുന്നത്
"മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു." എന്നതാണെന്ന് ശ്രദ്ധിക്കണം...
ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും തളർച്ചയ്ക്ക് പാപം കാരണമാകും എന്നത് വ്യക്തമാണ്...
പാപം വരുത്തിയ തളർച്ചയ്ക്ക് പ്രതിവിധിയും പരിഹാരവും ഈശോ നൽകുന്ന പാപമോചനമാണ്...
പാപമോചനത്തിന്റെ കൃപകൾ കൊണ്ട് ആത്മാവ് നിറയപ്പെടുമ്പോളാണ് തളർച്ച മാറുന്നതും ധൈര്യപൂർവ്വം എഴുന്നേറ്റ് നടക്കാൻ സാധിക്കുന്നതും....
"എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും."
1 യോഹന്നാന്‍ 1 : 9

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, February 22, 2021

അന്വേഷണം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 23

അന്വേഷണം

"ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു."
മത്തായി 7 : 8 

അന്വേഷിക്കുന്നവന്റെ വഴികളിലാണ് ദൈവം അനുഗ്രഹം ചൊരിയുന്നത് എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
മനസ്സ് മടുക്കാതെ പ്രാർത്ഥിക്കുകയും മടുപ്പ് തോന്നാതെ അധ്വാനിക്കുകയും ചെയ്യുന്നവരെയാണ് ദൈവം അനുഗ്രഹിക്കുന്നത് എന്നാണ് വചനവായനയുടെ അർത്ഥം എന്നത് വ്യക്തം...
അലസമായ വഴികളിൽ നടന്ന് നീങ്ങിയിട്ട് ദൈവാനുഗ്രഹം ആഗ്രഹിക്കുന്നതും അത്ഭുതം പ്രതീക്ഷിക്കുന്നതും എന്തൊരു ഭോഷത്തരമാണ്...
അവിടുത്തോട് ചോദിക്കുന്നവർക്കെല്ലാം കുറവില്ലാതെ ദാനങ്ങൾ നൽകുന്ന ദൈവം മനുഷ്യന്റെ അന്വേഷണത്തിന് വില കൊടുക്കുന്നു...
ചോദിക്കുക, അന്വേഷിക്കുക, മുട്ടുക എന്നീ ക്രീയാപദങ്ങൾ ആത്മീയമായ നിലനിൽപ്പിൽ ഒരാൾ പുലർത്തേണ്ടേ ജാഗ്രതയുടെയും നിരന്തരമായ അന്വേഷണത്തിന്റെയും സൂചനയാണ്...
'തന്നോട് ചോദിക്കുന്നവർക്ക് എത്രയോ നന്മകൾ അവിടുന്ന് നൽകുകയില്ല' എന്ന് മത്തായി സുവിശേഷകൻ എഴുതുമ്പോൾ ലൂക്കാ സുവിശേഷകന്റെ ഭാഷ്യം 'തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി അവിടുന്ന് പരിശുദ്ധാത്മാവിനെ നൽകുകയില്ല' എന്നാണ്...
അന്വേഷണത്തിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം പരിശുദ്ധാത്മാവിന്റെ നിറവാണ് എന്ന് കൂടി തിരിച്ചറിയുമ്പോൾ നിരന്തരമായ പ്രാർത്ഥനയുടെ പ്രാധാന്യം ആവർത്തിച്ചുറപ്പിക്കപ്പെടുന്നു.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, February 21, 2021

അകം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 22

അകം

"പുറമേനിന്ന്‌ ഉള്ളിലേക്കു കടന്ന്‌, ഒരുവനെ അശുദ്‌ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌."
മര്‍ക്കോസ്‌ 7 : 15 

ഉള്ളിന്റെ ശുദ്ധിയെക്കുറിച്ചാണ് ജ്ഞാനധ്യാനം...
ഹൃദയവിശുദ്ധിയ്ക്ക് പ്രാധാന്യം നൽകുന്ന ആത്മീയജീവിതമാണ് ഈശോയുടെ പ്രബോധനങ്ങളിൽ തെളിയുന്ന പ്രധാന പ്രമേയം...
പുറം മോടികളിൽ അഭിരമിച്ച് ഹൃദയശുദ്ധിയെ ധ്യാനിക്കാൻ മറന്നു പോയ യഹൂദ മതാത്മകതയുടെ അടിസ്ഥാന പ്രതിസന്ധി ഈശോ തുറന്ന് കാണിക്കുന്നു...
ആത്മീയ ജീവിതം പോലും നിയമപാലനങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ഒതുക്കാൻ ശ്രമിച്ച് കാരുണ്യത്തിന്റെ അടയാളങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരുന്ന ഒരു മതം തിരുത്തപ്പെടേണ്ടതാണ് എന്ന് ഈശോയുടെ വാക്കുകൾ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നു...
അത് കൊണ്ട് തന്നെ, ഹൃദയവിശുദ്ധിയെക്കുറിച്ച് പറയാൻ കിട്ടിയ അവസരങ്ങളിൽ ആഴമേറിയ പ്രബോധനങ്ങൾ കൊണ്ട് അവിടുന്ന് കേൾവിക്കാരെ പ്രബുദ്ധരാക്കി...
ഹൃദയശുദ്ധിയുള്ളവർക്കാണ് ദൈവദർശനം ലഭിക്കുന്നത് എന്ന ഈശോയുടെ വാക്കുകൾ ഓർമ്മിപ്പിച്ചാണ് മത്തായി സുവിശേഷകൻ മിശിഹാസംഭവം എഴുതി തുടങ്ങുന്നത്...
ആത്മീയമെന്ന് അപരനെ തോന്നിപ്പിക്കുന്ന എന്ത് പുറംതോടുകൾ കൊണ്ട് നാടകം കളി തുടർന്നാലും ഒരു ദിവസം ഹൃദയത്തിലെ യഥാർത്ഥ വിചാരങ്ങളുടെ കണക്കുപെട്ടിയുമായി അവിടുത്തെ മുന്നിൽ നിൽക്കേണ്ടി വരും എന്ന് തീർച്ച...
അപ്പോൾ, ശുദ്ധമായ ഒരു ഹൃദയം ഈശോയ്ക്ക് കണ്ടെത്താനാകും വിധം ഇപ്പോൾ തന്നെ ജീവിച്ച് തുടങ്ങിയേ തീരൂ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, February 20, 2021

പാറമേൽ പണിത വീട്‌

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 21

പാറമേൽ പണിത വീട്‌

"കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക."
മത്തായി 7 : 21 

സ്വർഗ്ഗരാജ്യമെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള വഴികളെക്കുറിച്ച് ഈശോ വ്യക്തമായ തിരിച്ചറിവുകൾ നൽകുന്നു...
വിളിച്ചപേക്ഷിച്ച് പ്രാർത്ഥിക്കുന്നതിന്റെ വൈകാരീകതൃപ്തിയിൽ നിന്നും ഉയർന്ന് പിതാവിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് അത് നിറവേറ്റുന്ന ആത്മീയ വഴിയാണ് സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ളത്...
ഈ തിരിച്ചറിവ് ജീവിതം കുറച്ചുകൂടി ആഴമേറിയ അന്വേഷണങ്ങളിലേയ്ക്ക് പ്രവേശിക്കാനുണ്ട് എന്ന ഓർമപ്പെടുത്തൽ സമ്മാനിക്കുന്നു...
"അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ?"
അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍."
ഒരായുസ്സ് മുഴുവൻ ഈശോയുടെ നാമത്തിൽ ജീവിച്ചു, പ്രാർത്ഥിച്ചു, പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുത്തു, പിശാചിനെ പുറത്താക്കി എന്നൊക്കെ സ്വയം അഭിമാനിക്കുന്നവർ കേൾക്കേണ്ടി വന്ന മറുപടി എത്ര വേദനാജനകമാണ്...
പ്രാർത്ഥനയുടെ വഴികളിലെന്ന് സ്വയം വൈകാരികതൃപ്തി കണ്ടെത്തുമ്പോളും ഈശോയുടെ ഇഷ്ടം നിറവേറ്റുന്ന ജീവിതം ഇല്ലെങ്കിൽ തിരസ്കരിക്കപ്പെടാൻ മാത്രം ആണ് സാധ്യത...
ആത്മീയജീവിതം ഒരു വീട് പണിക്ക് സമാനമാണ് എന്നാണ് ഈശോയുടെ പ്രബോധനം...
ദൈവഹിതത്തിന്റെ ലിഖിതരൂപമായ ദൈവവചനതിന്മേൽ അടിസ്ഥാനമിട്ട ഉറപ്പുള്ള ആത്മീയതയാണ് സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ള കവാടം....
അത്ഭുതം പ്രവർത്തിക്കുന്നതും പിശാചിനെ കീഴടക്കുന്നതും ആരുടെയും ആത്മീയവളർച്ചയുടെ അളവുകോലാകുന്നില്ല...അതൊക്ക ആഴമേറിയ വിശ്വാസം ഉള്ള മനുഷ്യർക്ക് വേണ്ടി ദൈവം അനുഗ്രഹം ചൊരിയുന്നതായി കരുതിയാൽ മതി...ദൈവഹിതം നിറവേറ്റുന്ന ജീവിതം മാത്രമാണ് ഒരാളുടെ ആത്മീയവളർച്ച കണ്ടെത്തേണ്ട ഏകകം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, February 10, 2021

നിവർന്നു നിൽക്കാൻ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 11

നിവർന്നു നിൽക്കാൻ

"ഈശോ അവളുടെമേല്‍ കൈകള്‍വച്ചു. തത്‌ക്‌ഷണം അവള്‍ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു."
ലൂക്കാ 13 : 13


പതിനെട്ടു വർഷമായി നിവർന്നു നിൽക്കാനാകാത്ത വിധം കൂനിപ്പോയ ഒരു സ്ത്രീ ഈശോയുടെ സാനിധ്യത്തിൽ നിവർന്നു നിൽക്കുന്നു...
പലവിധകാരണങ്ങൾ കൊണ്ട് നിവർന്നു നിൽക്കാൻ സാധിക്കാതെ കൂനിപ്പോയവർക്ക് നിവരനാകുന്നത് ഈശോയുടെ വാക്ക് കേൾക്കുമ്പോളാണ്...
അവിടുത്തെ ആശീർവാദം സ്വീകരിക്കുമ്പോളാണ്...
പ്രതികൂലതകളുടെ മുമ്പിൽ നിവർന്നു നിൽക്കാൻ ഈശോയുടെ കൂടെ നിൽക്കണം... പരിഹാസങ്ങൾ, തെറ്റിദ്ധാരണകൾ, വിട്ടുമാറാത്ത പ്രലോഭനങ്ങൾ... എല്ലാം ആത്മവിശ്വാസം കെടുത്തിക്കളയുകയും ജീവിതം കൂനിപ്പോവുകയും ചെയ്യുന്ന സങ്കടനേരങ്ങളിൽ ഈശോയുടെ സാനിധ്യത്തിൽ ആയിരിക്കാൻ നേരം കണ്ടെത്തിയേ തീരൂ...
അവിടുത്തെ വാക്ക് ആത്മാവിൽ അനുഗ്രഹമായി പതിക്കുമ്പോൾ എല്ലാ പ്രതികൂലതകളുടെയും മുമ്പിൽ ധൈര്യപൂർവ്വം നിവർന്നു നിൽക്കാൻ സാധിക്കും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, February 9, 2021

സ്വാതന്ത്ര്യം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 10

സ്വാതന്ത്ര്യം

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും."
യോഹന്നാന്‍ 8 : 32 

അടിമത്തം നൽകുന്ന ഭാരം അറിയാത്ത മനുഷ്യർ ഉണ്ടാവില്ല...
ഭൗതികമായി സ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന് സ്വയം ആശ്വസിക്കുമ്പോളും ആത്മീയ ജീവിതത്തിൽ സ്വാതന്ത്ര്യം ആവശ്യമുള്ള കുറേ മേഖലകൾ ഉണ്ട്...
പ്രലോഭനങ്ങൾ, ആന്തരികസംഘർഷങ്ങൾ, ഒറ്റപ്പെടലുകൾ, അലസത, എതിർപ്പിന്റെ ദുർസ്വഭാവം...
ഇങ്ങനെ ആത്മീയ ജീവിതം നേരിടുന്ന എല്ലാ അടിമത്തങ്ങളിൽ നിന്നും ഒരു മോചനം നേടാൻ ഉള്ള വഴിയാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
സത്യം അറിയുകയാണ് സ്വാതന്ത്ര്യം നേടാൻ ഉള്ള വഴി...
വചനമാണ് സത്യമെന്ന് ഈശോയുടെ പുരോഹിത പ്രാർത്ഥനയിൽ കണ്ടെത്തുന്നുമുണ്ട്...
അങ്ങനെയാകുമ്പോൾ വചനം അറിയുക എന്നതാണ് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി...
അറിയുക എന്നത് അഗാധമായ ബന്ധത്തിന് ബൈബിൾ ഉപയോഗിക്കുന്ന വാക്കാണ്...
ദൈവവചനത്തോട് ആഴമേറിയ ബന്ധം പുലർത്തുമ്പോളാണ് സ്വാതന്ത്ര്യം കിട്ടി തുടങ്ങുന്നത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, February 3, 2021

ദൈവസന്നിധിയിൽ ഒന്നാമൻ

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 4

ദൈവസന്നിധിയിൽ ഒന്നാമൻ

"ഈശോ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം."
മര്‍ക്കോസ്‌ 9 : 35 

തങ്ങളിൽ ആരാണ് വലിയൻ എന്ന് കണ്ടെത്താൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു ശിഷ്യർ...
ഈശോയോടൊത്തുള്ള യാത്രകളിൽ പോലും ഒതുങ്ങിയും പാത്തും അവർ ആവേശപൂർവ്വം ചർച്ചകളിൽ മുഴുകിയിരുന്നത് തങ്ങളിൽ വലിയവനെ കണ്ടെത്തനാണ്...
ആദ്യ ശിഷ്യരുടെ മാത്രമല്ല, എല്ലാ കാലത്തേയും ശിഷ്യരുടെ ചർച്ചകൾ ഇങ്ങനെ തന്നെ പോകുന്നു...
വലിയവൻ ആകാനും വലിയവൻ ആണ് എന്ന് സ്വയം തെളിയിക്കാനുമുള്ള പ്രലോഭനം അത്ര ചെറുതൊന്നുമല്ല...
ലോകത്തിന്റെ വീക്ഷണമനുസരിച്ച് സ്വയം വലിപ്പം കണ്ടെത്താൻ ശ്രമിച്ച ശിഷ്യരുടെ മുഴുവൻ കണക്ക് കൂട്ടലുകളും ഈശോ തെറ്റിച്ചു...
ഈശോയുടെ കാഴ്ചപ്പാടിലെ വലിപ്പം എന്താണ് എന്ന് തിരിച്ചറിയുകയാണ് പ്രധാനം...
ശിശുവിനെപ്പോലെ നൈർമല്യം കാത്തുസൂക്ഷിക്കുക, എല്ലാവരെയും ശുശ്രൂഷിക്കാൻ മനസ്സുണ്ടാവുക...
ഇതൊക്കെയാണ് ദൈവസന്നിധിയിൽ ഒന്നാമനാകാൻ ഉള്ള ഏക വഴി...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.